ഒളിവിൽ കഴിയുന്ന സമയത്ത് കാട്ടാനയ്ക്ക് മുന്നിൽ പെട്ടെന്ന് ചെന്താമര; പോലീസിനോട് പറഞ്ഞത് ഇങ്ങനെ
പാലക്കാട്: ഒളിവിൽ കഴിയുന്ന സമയത്ത് താൻ കാട്ടാനയ്ക്ക് മുന്നിൽ പെട്ടിരുന്നതായി പ്രതി ചെന്താമര. കാട്ടാനയുടെ നേരെ മുന്നിൽ താൻ എത്തിയെങ്കിലും ആന ആക്രമിച്ചില്ലെമന്നും മല മുകളിൽ പോലീസ് ഡ്രോൺ പരിശോധന നടത്തിയത് കണ്ടുവെന്നും ചെന്താമര പറഞ്ഞു. ഡ്രോൺ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചെന്നും പല തവണ നാട്ടുകാരുടെ തിരച്ചിൽ സംഘത്തെ കണ്ടെന്നും ചെന്താമര പറഞ്ഞതായാണ് റിപ്പോർട്ട്.
കൊലപാതകം നടന്ന് 36ാം മണിക്കൂറിലാണ് ഇന്നലെ ചെന്താമര പിടിയിലാകുന്നത്. വൈകുന്നേരം മാട്ടായിയിൽ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് ചെന്താമരയ്ക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്താമര പിടിയിലായത്. ചെന്താമരയെ ആലത്തൂർ ഡി വൈ എസ് പി ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. നെന്മാറ പോലീസ് സ്റ്റേഷനിൽ മുന്നിലെ സംഘർഷം കണക്കിലെടുത്തായിരുന്നു പുലർച്ചെ പോലീസ് ഇത്തരം നീക്കം നടത്തിയത്.

ഇന്ന് പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വീണ്ടും വിധേയമാക്കും. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം. ചെന്താമര ക്ഷീണിതനായിരുന്നുവെന്നും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായതെന്നും പോലീസ് പറഞ്ഞു. പ്രതിക്ക് വിശപ്പ് സഹിക്കാനാവില്ലെന്നും ഭക്ഷണം കഴിക്കാൻ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇയാൾക്ക് ഭാവവ്യത്യാസം ഉണ്ടായില്ല. പെട്ടെന്ന് ഉണ്ടായ പ്രകോപനമാണ് സുധാകരനെ കൊലപ്പെടുത്താൻ കാരണമെന്ന് ചെന്താമര പറഞ്ഞു.
ഇന്നലെ രാത്രി 9. 45 ഓടെ പോലീസ് തിരച്ചിൽ അവസാനിപ്പിച്ചെന്ന് കരുതി ഭക്ഷണം തേടി ചെന്തമാര പോത്തുണ്ടി മലയിറങ്ങി. കുടുംബ വീട്ടിലെത്തി ഭക്ഷണവും കഴിച്ച് കുറച്ച് ദിവസത്തേക്ക് ഭക്ഷണവും ഉണ്ടാക്കി ഒളിവിൽ കഴിയാനുള്ള സാധനങ്ങളുമായി തിരികെ കാട് കയറാനായിരുന്നു ചെന്താമരയുടെ പദ്ധതി.
2019 ൽ കൊലപാതകം നടത്തിയ ശേഷവും ഒളിവിൽ പോയ ചെന്താമര വിശന്ന് വലഞ്ഞ് കുടുംബത്തിലെത്തിയപ്പോഴാണ് അന്നും പോലീസ് പിടികൂടിയത്. പോലീസ് പോത്തുണ്ടി മലയിൽ നിന്നുള്ള വഴികളിൽ കാത്തുനിന്നത് ചെന്താമര അറിഞ്ഞില്ല. വീടിന് സമീപത്തെ വയലിലൂടെ നടന്നുവരുമ്പോൾ പ്രതിയെ പോലീസ് പിടികൂടി. ഓടനുള്ള ശേഷി ക്ഷീണിതനായ ചെന്തമാരയ്ക്ക് ഉണ്ടായിരുന്നില്ല.
സ്റ്റേഷനിൽ എത്തിയ ഉടൻ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നും ചെന്താമര ആവശ്യപ്പെട്ടു. തുടർന്ന് പോലീസ് ഭക്ഷണം എത്തിച്ച് നൽകി. 2019 ൽ അയൽവാസിയായ സജിത എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് ചെന്താമര ജയിലിൽ പോയത്. ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് സജിതയുടെ ഭർത്താവിനെയും അമ്മയേയും കൊലപ്പെടുത്തിയത്.












Click it and Unblock the Notifications