നെന്മാറയിലെ പൊലീസ് ബലി: പൊലീസിനെ രക്ഷിച്ച് അന്വേഷണ റിപ്പോർട്ട്
പാലക്കാട്: നെന്മാറ വേല പ്രശ്‌നങ്ങളില്ലാതെ നടന്നതിന് പോലീസുകാര്‍ ആടിനെ വെട്ടി നേര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ പോലീസുകാരെ രക്ഷിച്ചുകൊണ്ട് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കൊല്ലങ്കോട് ചിങ്ങംചിറ ക്ഷേത്രത്തില്‍ പോലീസുകാര്‍ ആടിനെ വെട്ടിയതിന് തെളിവില്ലെന്നും പാകം ചെയ്തതും, ഭക്ഷിച്ചതും പുറത്ത് നിന്നുള്ള ഇറച്ചിയാണെന്നുമാണ് ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ക്ഷേത്രത്തില്‍ പുറത്ത് നിന്നുള്ള ഇറച്ചിയെത്തിച്ച് നേര്‍ച്ച നടത്തില്ലെന്ന ആചാരം നിലനില്‍ക്കെയാണ് പോലീസുകാരെ രക്ഷിക്കാന്‍ വിചിത്ര ന്യായവുമായി അന്വേഷണ സംഘം രംഗത്തെത്തിയിരിക്കുന്നത്.
ചിങ്ങംചിറ ക്ഷേത്രത്തില്‍ പുറത്ത് നിന്നുള്ള ഇറച്ചി കൊണ്ടുവന്നാണ് പാകം ചെയ്തത്. ആടിനെ വെട്ടിയത് ഒരു തമിഴ്‌നാട് സ്വദേശിയാണ്. ഇയാള്‍ക്കെതിരേ കേസെടുക്കണം. പോലീസുകാര്‍ ഇറച്ചി വാങ്ങിയ കടക്കാരന്‍ ഇറച്ചി വാങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച് മാതൃഭൂമി ന്യൂസ് പുറത്ത് വിട്ട ദൃശ്യങ്ങളടക്കം പരിശോധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നെന്മാറ സി.ഐ അടക്കമുള്ള പോലീസുകാരായിരുന്നു ആരോപണ വിധേയര്‍.
കഴിഞ്ഞയാഴ്ചയായിരുന്നു നെന്മാറ വേല പ്രശ്‌നങ്ങളൊന്നുമില്ലാതെ അവസാനിച്ചതിന് നേര്‍ച്ചയെന്നോണം കൊല്ലങ്കോട് ചിങ്ങംചിറ കറുപ്പുസ്വാമി ക്ഷേത്രത്തില്‍ പോലീസുകാര്‍ മൃഗബലി നടത്തിയെന്ന ആരോപണമുയര്‍ന്നത്. എല്ലാ വര്‍ഷവും പോലീസുകാര്‍ ഇങ്ങനെ മൃഗബലി നടത്താറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ആടിനെ അറക്കാനും പാചകം ചെയ്യാനും സഹായികള്‍ ഉണ്ടായിരുന്നെങ്കിലും പൂജയൊക്കെ പോലീസുകാരാണ് നടത്തിയത്.
ആടിനെ പാചകം ചെയ്ത് കഴിഞ്ഞപ്പോഴേക്കും നെന്മാറ സിഐയും മറ്റു പോലീസുകാരും പോലീസ് വാഹനത്തിലെത്തി. ക്ഷേത്രത്തില്‍ പോയി തൊഴുതിറങ്ങിയ ശേഷം എല്ലാവരും ചേര്‍ന്ന് പാചകം ചെയ്ത ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്.ആടിനേയും പാചകം ചെയ്യാനുള്ള സാമഗ്രികളുമൊക്കെ മഫ്തിയിലുള്ള പോലീസുകാരായിരുന്നു എത്തിച്ചത്. എല്ലാ ഞായറാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഈ ക്ഷേത്രത്തില്‍ മൃഗബലി ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്ഷേത്രത്തിനടുത്തുവെച്ച് ആടിനെ വെട്ടുന്നതും പോലീസുകാര്‍ ഭക്ഷണം കഴിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്നായിരുന്നു ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്.