ആ മകനെ ക്രൂശിക്കരുത്: 'വൈറല്‍' ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ അറിയണം, ഫാ. സന്തോഷ് പറയുന്നു
പത്തനംതിട്ട: 'അനാഥാലയത്തിലാക്കി മടങ്ങുന്ന മകനെ നോക്കി നിൽക്കുന്ന അച്ഛൻ' എന്ന അടിക്കുറിപ്പോടെ സമൂഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം കഴിഞ്ഞ ദിവസം മുതല്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ ആ മകനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് ആ മകനെ ആളുകള്‍ വിമര്‍ശിക്കുന്നതെന്നാണ് ചിത്രം ആദ്യമായി ഫേസ്ബുക്കില്‍ പങ്കുവെച്ച ഫാ. സന്തോഷ് വണ്‍ഇന്ത്യ മലയാളത്തോട് പറയുന്നത്.
ഒരു നല്ല ഉദ്ദേശത്തോടെ താന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം ചിലര്‍ എടുത്ത് തികച്ചും തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ആ അച്ഛനെ മകന് അനാഥാലയത്തില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നില്ല. ഇരുവരും തമ്മില്‍ നല്ല സ്നേഹത്തിലാണ്. ഇവിടെ കൊണ്ട് വിട്ടിട്ട് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് തന്നെ നിരവധി തവണ അച്ഛനും മകനും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും പത്തനംതിട്ട തുമ്പമണ്ണിനടുത്തു പുന്നകുന്നില്‍ പ്രവര്‍ത്തിക്കുന്ന ബത് സേഥായുടെ നടത്തിപ്പുകാരന് കൂടിയായ ഫാ. സന്തോഷ് പറയുന്നു.
പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്
പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയായ വയോധികനാണ് ചിത്രത്തിലുള്ളത്. അദ്ദേഹത്തിന് 85 ലേറെ പ്രായമുണ്ട്. അച്ഛനെ ബത് സേഥായിലാക്കി പോവുമ്പോള്‍ ആ മകന് ഓട്ടോയില്‍ ഇരുന്ന് കരയുകയായിരുന്നു. ആ ആത്മബന്ധമാണ് ഞാന്‍ പകര്‍ത്തിയത്. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചതും നല്ല ഉദ്ദേശത്തോടെ തന്നെയായിരുന്നു. എന്നാല്‍ ചിലര്‍ ആ മകന് അച്ഛനെ ബത് സേഥയില്‍ കൊണ്ടു വിടാനുള്ള സാഹചര്യം മനസ്സിലാക്കാതെ അയാളെ വിമര്‍ശിക്കുകയാണ്.
മകന് തൃശൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ എവിടെയോ ടാപ്പിങ് ജോലിയാണ്. ഈ സാഹചര്യത്തില്‍ ഇത്രയും പ്രായമായ അച്ഛനെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോവാന്‍ മകന് ബുദ്ധിമുട്ട് ഉണ്ട്. ഇതുകൊണ്ട് തന്നെ മകന് ജോലിക്ക് പോകുന്ന സമയങ്ങളില്‍ തണ്ണിത്തോട്ടിലെ വീട്ടില്‍ പിതാവ് തനിച്ചായിരുന്നു താമസം. എന്നാല്‍ ഈ കോവിഡ് സാഹചര്യത്തിലും ഇത്രയും പ്രായമുള്ള ഒരാള്‍ ഒരു വീട്ടില്‍ തനിച്ച് താമസിക്കുന്ന വിവരം നാട്ടുകാരില്‍ ചിലര്‍ പോലീസിനെ വിളിച്ച് അറിയിച്ചു.
തുടര്‍ന്ന് പൊലീസ് മകനുമായി ബന്ധപ്പെട്ട് അച്ഛനെ കൂടെ കൊണ്ടുപോവണം, അല്ലെങ്കില്‍ സുരക്ഷിതമായ ഏതെങ്കിലും കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതോടെ മകന് ഏറെ പ്രതിസന്ധിയിലായി. ജോലിക്ക് പോവാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ആ മകന്റേത്. അതുകൊണ്ട് മകന്, അച്ഛനെ ബത് സേഥായില്‍ എത്തിച്ചതെന്നും ഫാ. സന്തോഷ് പറയുന്നു.
Recommended Video
അച്ഛനെ ബത് സേഥായിലാക്കി മടങ്ങുമ്പോള്‍ വലിയ വിഷമത്തിലായിരുന്നു ആ മകന്. അത് നേരില്‍ കണ്ടയാളാണ് ഞാന്‍. രണ്ട് പേരിലും പറഞ്ഞറിയിക്കാന്‍ വയ്യാത്ത നിസ്സഹായതയായിരുന്നു. പിതാവിന്റെ ആ നോട്ടം കാണുമ്പോള്‍ കരച്ചില് സഹിക്കാന്‍ വയ്യാതെ മകന് ആ ഓട്ടോയില്‍ കരച്ചിലടക്കാനാവാതെ മുഖം താഴ്ത്തിയിരിക്കുകയായിരുന്നു. ആ നിമിഷത്തെ ചിത്രമാണ് ഞാന്‍ പകര്‍ത്തിയത്. എന്നാല്‍ അതിനെ പലരും ദുര്‍വ്യാഖാനം ചെയ്ത് മകനെ ക്രൂശിക്കുകയാണെന്നും ഫാ. സന്തോഷ് പറയുന്നു.
ആ അച്ഛന് ബത് സേഥയില്‍ വളരെ സന്തോഷത്തോടെ കഴിയുന്നുണ്ട്. നന്നായി സംസാരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും കഴിവുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ അതേ പ്രായത്തിലുള്ള കുറേപ്പേര് ഇവിടെയുണ്ട്. എല്ലാവരോടും അച്ഛനെ അത്രയും ഭംഗിയായിട്ടാണ് ഇടപെടുന്ന്. ഞങ്ങൾ എല്ലാവരും വളരെ ഹാപ്പിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. . 'വൈറലായ' പിതാവിനൊപ്പമുള്ള പുതിയ ചിത്രവും ഫാ. സന്തോഷ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്ത് " നിരാശനായ് അച്ചൻ പള്ളിലച്ചൻ്റെ വീട്ടിലെ കമുങ്ങിൻ തോപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ.." എന്നൊന്നും വച്ച് കാച്ചിയേക്കരുതെന്നും സാരോപദേശമായി ഫാ. സന്തോഷ് കുറിച്ചു.