തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയുടെ രാജി ആവശ്യപ്പെട്ട് വനിത മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം
തിരുവനന്തപുരം: സഹപ്രവര്‍ത്തകയ്ക്ക് നേരെ സദാചാര ഗുണ്ടായിസം കാണിച്ചു എന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വനിത മാധ്യമ പ്രവര്‍ത്തകര്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബ് വനിത മാധ്യമ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മാനേജിങ് കമ്മിറ്റി യോഗം നടക്കുന്ന മുറിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ സെക്രട്ടറിയ്ക്ക് ചാണകവെള്ളം നിറച്ച കുപ്പിയും നല്‍കി.
മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തി എന്നാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയായ എം രാധാകൃഷ്ണനെതിരെയുള്ള പരാതി. വനിത മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ രാധാകൃഷ്ണനെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
രാധാകൃഷ്ണനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ(എന്‍ഡബ്ല്യുഎംഐ)യുടെ നേതൃത്വത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ കാമ്പയിന്‍ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഇരയായ മാധ്യമ പ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തും നല്‍കിയിട്ടുണ്ട്.
രാവിലെ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ എത്തിയാണ് വനിത മാധ്യമ പ്രവര്‍ത്തര്‍ പ്രതിഷേധിച്ചത്. എം രാധാകൃഷ്ണന്‍ രാജിവച്ച് പുറത്ത് പോകണം എന്നാണ് ആവശ്യം. ആരും ആങ്ങള കളിക്കാന്‍ നോക്കേണ്ടെന്നും ആങ്ങളമാരെ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും ആയിരുന്നു വനിത മാധ്യമ പ്രവര്‍ത്തകരുടെ മുദ്രാവാക്യം.
വീട്ടില്‍ കയറി ആക്രമിച്ചു എന്ന പരാതിയില്‍ എം രാധാകൃഷ്ണന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.