ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റിയതല്ല; ചെയ്തത് മറ്റൊരു കാര്യം മാത്രമെന്ന് ഇടവേള ബാബു
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ സിനിമാ താരങ്ങള്‍ മൊഴി മാറ്റിയെന്ന വാര്‍ത്ത വലിയ വിമര്‍ശനങ്ങള്‍ക്കായിരുന്നു ഇടംനല്‍കിയത്. പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന സിദ്ധീഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍, ഭാമ എന്നിവര്‍ തങ്ങള്‍ നേരത്തെ പൊലീസില്‍ നല്‍കിയ മൊഴി വിചാരണവേളയില്‍ കോടതിയില്‍ മാറ്റിയെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നടന്‍ ദിലീപിന് അനുകൂലമായി കൂറുമാറുകയോ മൊഴി മാറ്റിപ്പറയുകയോ ചെയ്തിട്ടില്ലെന്നാണ് നടനും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു വ്യക്തമാക്കുന്നുത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊഴി മാറ്റി എന്ന് പറയുന്നത് ശരിയല്ല
മൊഴി മാറ്റി എന്ന് പറയുന്നത് ശരിയല്ല. ആരാണ് അങ്ങനെ പറയുന്നത്. ഞാന്‍ കൊടുത്ത മൊഴി എന്താണെന്ന് എനിക്കല്ലേ അറിയുവെന്നും ഇടവേള ബാബു ചോദിക്കുന്നു. പൊലീസ് എഴുതി വെക്കുന്നത് പൂര്‍ണ്ണമായും ശരിയല്ല എന്നതുകൊണ്ടല്ലേ കോടതി രണ്ടാമതും നമ്മളെ വിളിക്കുന്നത്. പൊലീസിന് ഞാന്‍ കൊടുത്ത മൊഴിയില്‍ ഒപ്പിട്ടിട്ടില്ല. ഒപ്പിടണ്ടേയെന്ന് ഞാന്‍ ചോദിച്ചിരുന്നെങ്കിലും ഒപ്പിടണ്ട എന്നാണ് അവര്‍ പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.
കോടതി ചോദിച്ചതിന് മാത്രം
പൊലീസില്‍ ഞാന്‍ പറഞ്ഞത് മുഴുവന്‍ അതില്‍ ഉണ്ടായിരുന്നില്ല. അവര്‍ക്ക് ആവശ്യമുള്ള ഭാഗം മാത്രമാണ് അവര്‍ എടുത്തത്. ഇതാണ് അതില്‍ ഉണ്ടായത്. കോടതി ചോദിച്ചതിന് മാത്രമാണ് ഞാന്‍ ഉത്തരം നല്‍കിയത്. അവസരങ്ങള്‍ നിഷേധിക്കുന്നതായുള്ള പരാതി രേഖാമൂലം തനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. കോടതിയില്‍ സംഭവിച്ചത് സ്വാഭാവികമായ തിരുത്താണ്.
പറയാത്ത പല കാര്യങ്ങളും
ഞാന്‍ പറയാത്ത പല കാര്യങ്ങളും പൊലീസ് എഴുതിയിട്ടുണ്ട്. ഞാന്‍ പറഞ്ഞ പല കാര്യങ്ങളും എഴുതിയിട്ടുമില്ല. ഇതാണ് ഞാന്‍ കോടതിയില്‍ പറഞ്ഞത്. അമ്മ തുടക്കം മുതല്‍ നടിയെ പിന്തുണച്ചിട്ടുണ്ട്. അന്ന് രാവിലെ മുഖ്യമന്ത്രിയെ വിളിച്ചത് ഇന്നസെന്റ് ചേട്ടനാണെന്നും റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇടവേള ബാബു പറയുന്നു.
‘ഓര്‍മ്മയില്ല’
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ പരാതി നല്‍കിയിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് ‘ഓര്‍മ്മയില്ല' എന്ന് ഇടവേള ബാബു മൊഴി നല്‍കിയിരുന്നു. ഇതിനേത്തുടര്‍ന്നാണ് ഇടവേള ബാബു കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
സ്ത്രീ വിരുദ്ധത
മലയാള സിനിമയില്‍ സ്ത്രീ വിരുദ്ധത പ്രകടമാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഇടവേള ബാബു പറയുന്നു. തനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല. നമുക്ക് കംഫേര്‍ട്ടായി ഇടപെടാന്‍ പറ്റുന്നിടത്ത് മാത്രമാണ് നമ്മള്‍ കൂടുതലായി ഇടപെടുന്നത്. അവര്‍ക്ക് ബഹുമാനം കൊടുക്കുന്നില്ല എന്ന പരാതിയുണ്ടെങ്കില്‍ അത് കുറച്ച് ആളുകള്‍ക്ക് മാത്രേയുള്ളുവെന്നും അദ്ദേഹം പറയുന്നു.
അമ്മ എന്ന സംഘടന
എത്രയോ തലമുറകള്‍ ഇവിടെ കടന്നു പോയി. അവരില്‍ ആരെങ്കിലും പറയട്ടെ അവര്‍ക്ക് ബഹുമാനം നല്‍കിയില്ലെന്ന്. ശാരദാമ്മ, ജയഭാരതി ചേച്ചി തുടങ്ങിയവര്‍ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഇന്നും എന്നെ വിളിക്കാറുണ്ട്. അമ്മ എന്ന സംഘടനയുടെ പ്രൗഡി നഷ്ടപ്പെട്ടുവെന്ന് അതിനകത്തുള്ള ഒരാളം പറയില്ല. അമ്മ കൊണ്ട് പലസഹായങ്ങളും പലര്‍ക്കും ലഭിക്കുന്നുണ്ട്.
ഡബ്ല്യൂസിസിയല്ല
ഇത് എങ്ങനെയെങ്കിലും പൊട്ടിപ്പോകണമെന്നാണ് സംഘടനക്ക് പുറത്തുള്ള ചിലരുടെ ആഗ്രഹം. ചിലരുടെ ചിന്തകള്‍ മാത്രാണ് അത്. സിനിമകള്‍ എന്തെങ്കിലും ഒക്കെ ആകണമെന്ന് ആഗ്രഹിച്ച് വന്നിട്ട് ഒരു രക്ഷയും ഇല്ലാതെ പോയവരാണ് ഇതിന് പിന്നില്‍. അത് ഡബ്ല്യൂസിസിയല്ല. കുറ്റം പറയുന്ന പലരുടേയും ബാക്ക്ഗ്രൗണ്ട് സിനിമ തന്നെയാണെന്നും അദ്ദേഹം പറയുന്നു.
പുതിയ സിനിമ
സംഘടനയ്ക്ക് വേണ്ടി ഇപ്പോള്‍ പുതിയൊരു ബില്‍ഡിങ് പണിയുന്നുണ്ട്. ആസ്ഥാനമന്ദിരമാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഒരു പ്രോഗ്രാം ചെയ്യാനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. ഒരു ചാനലുമായി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അത് മുടങ്ങുകയായിരുന്നു. അങ്ങനെയായിരുന്നു സിനിമയിലേക്ക് എത്തിയത്.
ട്വന്‍റി-ട്വന്‍റി മോഡല്‍ ആവണമെന്നില്ല
6 മാസം കൊണ്ട് പണം ഉണ്ടാക്കണമെന്നായിരുന്നു ഉദ്ദേശം. പുതിയ സിനിമ ട്വന്‍റി-ട്വന്‍റി മോഡല്‍ ആവണമെന്നില്ല. അന്നുള്ള രീതിയില്‍ ആയിരിക്കുകയും അല്ല പടം എടുക്കുന്നത്. അന്ന് ആര്‍ക്കും നമ്മള്‍ പണം നല്‍കിയിരുന്നില്ല. കുറഞ്ഞാലും പൈസ കൊടുക്കും. അമ്മയില്‍ ഉള്ളവരെ വെച്ചാവും സിനിമ എടുക്കുക. ട്വന്‍റി ട്വന്‍റിയില്‍ പ്രധാന റോള്‍ അഭിനയിച്ച ഭാവന ഇപ്പോള്‍ സംഘടനയില്‍ ഇല്ലാത്തതിനാല്‍ അവര്‍ പുതിയ ചിത്രത്തില്‍ ഉണ്ടാവില്ല.
മമ്മൂട്ടി പറഞ്ഞത്
കഥ നോക്കിയിട്ടാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. ട്വന്‍റി-ട്വന്‍റിയില്‍ വില്ലന്‍ റോളില്‍ എത്താനായിരുന്നു മമ്മൂട്ടിയുടെ ആഗ്രഹം. അത് അദ്ദേഹം എന്നോട് പറയുകയും ചെയ്തു. അത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇക്കാര്യം പറഞ്ഞത് ദിലീപിന്‍റേയും ജോഷി സാറിന്‍റെയും അടുത്ത് ഞാന്‍ എത്തിയപ്പോള്‍ അവര്‍ എന്നെ ഓടിച്ചെന്നും ഇടവേള ബാബു പറയുന്നു.
ട്വന്റി-20 കൊണ്ട് മെച്ചമുണ്ടായത് ദീലീപിന്; പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന് ഇടവേള ബാബു, കാരണം
Recommended Video