ഡബ്ല്യൂസിസിയെ വെല്ലുവിളിക്കാൻ അമ്മയുടെ വനിതാ സംഘടന.. കെപിഎസി ലളിത പ്രതികരിക്കുന്നു
കോഴിക്കോട്: മലയാള സിനിമയിലെ ഏകതാരഘടനയായിരുന്നു അമ്മ. സൂപ്പര്‍താരങ്ങളുടെ പിടിയിലാണ് പൂര്‍ണമായും അമ്മയെന്ന് പറയാം. നേതൃസ്ഥാനത്ത് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും അടങ്ങുന്ന സംഘമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോട് കൂടിയാണ് ദിലീപ് അമ്മയില്‍ നിന്ന് പുറത്തായത്. എന്നാല്‍ സംഘടന ദിലീപിനൊപ്പം തന്നെയാണെന്ന് സിദ്ദിഖും ഗണേഷ് കുമാറും ഇന്നസെന്റും അടക്കമുള്ളവര്‍ തെളിയിച്ചിട്ടുള്ളതാണ്.
മമ്മൂക്ക.. താങ്കൾക്കൊരു തിരിഞ്ഞ് നോട്ടം ആവശ്യമാണ്.. മമ്മൂട്ടിക്ക് ആനന്ദ് കൊച്ചുകുടിയുടെ തുറന്ന കത്ത്
ആക്രമിക്കപ്പെട്ട നടിക്ക് അമ്മയില്‍ നിന്നും നീതി കിട്ടിയില്ലെന്ന വികാരത്തില്‍ നിന്നാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ രൂപീകരണം. മലയാള സിനിമയിലെ ഭൂരിപക്ഷം പേരും ഈ സംഘടനയ്ക്ക് ഒപ്പമില്ല. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഡബ്ല്യൂസിസി പ്രതിസന്ധികള്‍ ഏറെ നേരിടുന്നു. സംഘടന പിളര്‍ന്നുവെന്നും കെപിഎസി ലളിതയുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നുവെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കെപിഎസി ലളിത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നു.
നിലപാടില്ലാതെ അമ്മ
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ആദ്യവട്ടം ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അമ്മയുടെ ജനറല്‍ ബോഡി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ പക്ഷേ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുകയുണ്ടായില്ല. യോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാകട്ടെ താരങ്ങള്‍ ദിലീപിന് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരയായ നടിക്കും ആരോപണ വിധേയനായ നടനും അമ്മയുടെ മക്കളാണ് എന്ന വിചിത്രനിലപാടായിരുന്നു സംഘടനയുടേത്.
പെണ്ണുങ്ങൾ പുറത്തേക്ക്
രണ്ട് തോണിയിലും കാല്‍ വെച്ചുള്ള അമ്മയുടെ ഈ നില്‍പ്പില്‍ പ്രതിഷേധിച്ചാണ് ഒരു കൂട്ടം പെണ്ണുങ്ങള്‍ ചേര്‍ന്ന് സ്ത്രീകള്‍ക്ക് വേണ്ടി ഒരു സംഘടനയ്ക്ക് രൂപം കൊടുത്തത്. സിനിമയിലെ പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളില്‍ പലരും തന്നെ ഈ നീക്കത്തെ എതിര്‍ത്തു. ഡബ്ല്യൂസിസിക്ക് അമ്മയുടെ പിന്തുണ കൂടി നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. വനിതാ സംഘടനയ്ക്ക് അമ്മയുടെ എല്ലാവിധ പിന്തുണയുമുണ്ട് എന്നായിരുന്നു അമ്മ പ്രസിഡണ്ട് ഇന്നസെന്റ് അന്ന് വ്യ്ക്തമാക്കിയത്.
മിണ്ടാതെ അമ്മ
എന്നാല്‍ കസബയുടെ പേരില്‍ പാര്‍വ്വതിയും ഡബ്ല്യൂസിസിയും സംഘടിതമായി ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കേ അമ്മ ഇതേവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. മാത്രമല്ല അമ്മയുടെ നേതൃസ്ഥാനത്തിരിക്കുന്ന സിദ്ദിഖിനെ പോലുള്ളവര്‍ പാര്‍വ്വതിക്കെതിരെ രംഗത്ത് വരികയും ചെയ്തു. അതിനിടെയാണ് ഡബ്ല്യൂസിസിക്ക് ഒരു ബദല്‍ വരുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നത്.
ബദലായി പുതിയ സംഘടനയോ
മുതിര്‍ന്ന നടിയും ലളിതകലാ അക്കാദമി അധ്യക്ഷയുമായ കെപിഎസി ലൡതയുടെ നേതൃത്വത്തില്‍ സിനിമയിലെ സ്ത്രീകളുടെ പുതിയ സംഘടന വരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. ഇത് അമ്മയുടെ പിന്തുണയോട് കൂടി വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ തോല്‍പ്പിക്കാനുള്ളതാണ് എന്ന തരത്തിലാണ് പ്രചാരണങ്ങളുടെ പോക്ക്.
നിഷേധിച്ച് കെപിഎസി ലളിത
ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ച് കെപിഎസി ലളിത തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അമ്മയുടെ കീഴില്‍ വനിതാ സംഘടന വരുന്നു എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നാണ് കെപിഎസി ലളിതയുടെ പ്രതികരണം. താന്‍ അത്തരമൊരു കാര്യത്തെക്കുറിച്ച് ഇതേവരെ കേട്ടിട്ട് പോലുമില്ല.അത്തരമൊരു നീക്കത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല.
അഭിപ്രായം പറയാനില്ല
താന്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ നിന്നകന്ന് തന്റേതായ ലോകത്ത് ജീവിക്കുകയാണെന്നും ഒന്നിനെക്കുറിച്ചും അഭിപ്രായം പറയാനില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കെപിഎസി ലളിത പറയുന്നു. ഇത്തരം വാര്‍ത്തകളെക്കുറിച്ചും അമ്മയുടെ ഭാരവാഹികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാര്‍വ്വതി വിഷയത്തില്‍ അമ്മ പാലിക്കുന്ന മൗനം വലിയ തോതില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
പാർവ്വതിക്കെതിരെ നടക്കുന്നത്
പാര്‍വ്വതിക്കെതിരെ വ്യ്ക്തിപരമായി തുടങ്ങിയ ആക്രമണം അവര്‍ നായികയായി അഭിനയിക്കുന്ന സിനിമയോടും കൂടി ഫാന്‍സ് കാണിക്കുകയാണ്. ചിത്രത്തിലെ ആദ്യഗാനത്തിന് യൂട്യൂബില്‍ ഒന്നര ലക്ഷത്തിലധിമാണ് ഡിസ് ലൈക്ക് കിട്ടിയിരിക്കുന്നത്. സിനിമയ്‌ക്കെതിരെ നടക്കുന്ന ഈ ആക്രമണവും അമ്മ എന്ന സംഘടന അറിഞ്ഞ മട്ടേ ഇല്ല.