കൈയ്യേറ്റത്തില്‍ പിണറായി പറയുന്നത്... മൂന്നാറിനെ കോണ്‍ക്രീറ്റ് വനമാക്കില്ല; പട്ടയത്തിൽ തീരുമാനം
കൊച്ചി: മലയോര മേഖലയിലെ സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. പുതിയ പട്ടയ അപേക്ഷകള്‍ ഇന്നുമുതല്‍(ജൂലായ്1) സ്വീകരിച്ച തുടങ്ങും എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ഭൂമി വിവാദം സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത് രാഷ്ട്രീയ പാര്‍ച്ചി പ്രതിനിധികളുടേയും ജനപ്രതിനിധികളുടേയും കച്ചവടക്കാരുടേയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഇടുക്കിയില്‍ ചെറുകിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കില്ല എന്ന് തന്നെയാണ് ഇപ്പോഴും മുഖ്യമന്ത്രി ഉറപ്പിച്ച് പറയുന്നത്. എന്നാല്‍ വന്‍കിട കയ്യേറ്റക്കാരെ ഒരു ദാക്ഷിണ്യവും ഇല്ലാതെ ഒഴിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാര്‍ ഇപ്പോള്‍ തന്നെ വലിയ പാരിസ്ഥിതിക ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. മൂന്നാറിനേയും ഇടുക്കിയേയും കോണ്‍ക്രീറ്റ വനം ആക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ അസാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്. എന്നാല്‍ റവന്യപ വകുപ്പ് സെക്രട്ടറി തന്നെ ആയിരുന്നു യോഗം വിളിച്ച് ചേര്‍ത്തത്. മൂന്നാര്‍ വിഷയത്തില്‍ സിപിഎം-സിപിഐ ഭിന്നത പുറത്ത് വരുന്നതിന്റെ തെളിവായും റവന്യു മന്ത്രിയുടെ അസാന്നിധ്യം വിലയിരുത്തപ്പെടുന്നുണ്ട്.
സിപിഎം, സിപിഐ വ്യത്യാസമൊന്നും ഇല്ലാതെ മൂന്നാറിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കച്ചവടക്കാരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു യോഗം വിളിച്ച് ചേര്‍ത്തത്. ചെറുകിട കൈയ്യേറ്റങ്ങള്‍ പോലും ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ ഒഴിപ്പിക്കുന്നു എന്നായിരുന്നു പരാതി. ചെറുകിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടതില്ല എന്നായിരുന്നു നേരത്തേയുള്ള തീരുമാനം.