കുഞ്ഞിന്‍റെ മൃതദേഹം സംസ്കരിക്കാന്‍ സഹകരിക്കാതെ നഗരസഭ; കുഴിയെടുത്ത് പോലീസ് നേതൃത്വത്തില്‍
കോട്ടയം: സംസ്കാരത്തിന് സ്ഥലം വിട്ടുനല്‍കാതെ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹത്തോട് ഏറ്റുമാനൂര്‍ നഗരസഭയുടെ ക്രൂരത. ഇന്നലെ ഉച്ചയോടെയാണ് ദേവഗിരി ഭാഗത്ത് താമസിക്കുന്ന ദമ്പതികളുടെ കുഞ്ഞ് മരിക്കുന്നത്. പ്രസവത്തിലെ സങ്കീര്‍ണതകളെ തുടര്‍ന്നായിരുന്നു മരണം. പോലീസിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സംസ്കരിക്കാന്‍ പൊതുശ്മശാനത്തില്‍ എത്തിച്ചപ്പോഴായിരുന്നു നഗരസഭാ അധികൃതരുടെ ഭാഗത്ത് നിന്നും നിഷേധാത്മകമായ സമീപനം ഉണ്ടായത്.
കുഞ്ഞിന്‍റെ മൃതദേഹം സംസ്കരിക്കാന്‍ ശ്മശാനത്തില്‍ സ്ഥലമില്ലെന്നായിരുന്നു ഏറ്റുമാനൂര്‍ നഗരസഭയുടെ നിലപാട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കുഞ്ഞിന്‍റെ മൃതദേഹം മറവ് ചെയ്യാനുള്ള അപേക്ഷ നഗരസഭയ്ക്ക് പോലീസ് നല്‍കിയിരുന്നു. എന്നാല്‍ നഗരസഭ അപേക്ഷ സ്വീകരിച്ചില്ല.

അതിരമ്പുഴ പഞ്ചായത്തിനു കീഴിലാണ് വരിക എന്ന പറഞ്ഞു അപേക്ഷ തിരിച്ചയക്കുകയായിരുന്നു. അതിരമ്പുഴ പഞ്ചായത്തില്‍ നിന്നും കത്ത് വാങ്ങി വീണ്ടും നഗരസഭിയില്‍ അപേക്ഷ നല്‍കിയെങ്കില്‍ പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിച്ചെന്നും പിന്നീട് ഇന്ന് ഒരു മണിയോടെയാണ് മൃതദേഹം സംസ്കരിക്കാന്‍ ഭൂമി നല്‍കിയതെന്നും പോലീസ് പറയുന്നു.
ഭൂമി നല്‍കിയെങ്കിലും മറവ് ചെയ്യാനാളെയോ ആവശ്യമായ സഹായമോ നഗരസഭ നല്‍കിയില്ല. ഇതോടെ എസ് ഐയുടെ നേതൃത്വത്തിൽ പോലീസ് കുഴിവെട്ടി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. അപ്പോഴേക്കും മരണം നടന്ന് 36 മണിക്കൂര്‍ പിന്നിട്ടിരുന്നു. ശ്മശാനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മാനുഷിക പരിഗണന വെച്ചാണ് പ്രദേശ വാസികളുടെ എതിര്‍പ്പിനെ മറികടന്ന് മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കിയതെന്നും നഗരസഭയുടെ വിശദീകരണം.












Click it and Unblock the Notifications