മണ്ഡലകാലം കെ സുരേന്ദ്രന് കഷ്ടകാലം.. വീണ്ടും കേസ്, വിവി രാജേഷും വത്സൻ തില്ലങ്കേരിയും കുടുങ്ങും
Recommended Video
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ മണ്ഡലകാലം കഴിയും വരെ ജയിലില്‍ തന്നെ പൂട്ടാനുളള നീക്കവുമായി പോലീസ്. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ കെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ഇതുവരെ പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല.
മറ്റൊരു കേസില്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നത് കൊണ്ടാണ് കെ സുരേന്ദ്രന് പുറംലോകം കാണാനാകാതെ പോകുന്നത്. എന്നാല്‍ രണ്ടാമത്തെ കേസില്‍ ജാമ്യം കിട്ടിയാലും സുരേന്ദ്രന് പുറത്തിറങ്ങാനായെന്ന് വരില്ല. കാരണം സുരേന്ദ്രന് മേല്‍ പുതിയ കേസെടുത്തിരിക്കുകയാണ് പോലീസ്. ഈ മണ്ഡലകാലം സുരേന്ദ്രന് അക്ഷരാര്‍ത്ഥത്തില്‍ കഷ്ടകാലം തന്നെയാണ്.
സുരേന്ദ്രന്റെ അറസ്റ്റ്
ശബരിമലയില്‍ പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കാനെത്തിയ കെ സുരേന്ദ്രനേയും സംഘത്തേയും എസ്പി യതീഷ് ചന്ദ്ര ആയിരുന്നു അറസ്റ്റ് ചെയ്തത്. സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രന് മേല്‍ ചുമത്തിയത്. തുടര്‍ന്ന് കോടതി സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ജാമ്യം കിട്ടിയിട്ടും അകത്ത് തന്നെ
ജാമ്യത്തിനായി കോടതിയെ സമീപിച്ച സുരേന്ദ്രന് പത്തനംതിട്ട കോടതി കര്‍ശന നിബന്ധനകളോടെ ജാമ്യം അനുവദിച്ചു. റാന്നി താലൂക്കില്‍ കടക്കരുത് എന്നതടക്കമാണ് വ്യവസ്ഥ. എന്നാല്‍ ജാമ്യം ലഭിച്ചിട്ടും പുറത്ത് കടക്കാനാകാത്ത അവസ്ഥയില്‍ ആണ് കെ സുരേന്ദ്രന്‍. കണ്ണൂരില്‍ ബിജെപിയുടെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്.
കുരുക്കായി പുതിയ കേസ്
അതുകൊണ്ട് തന്നെ കെ സുരേന്ദ്രന്‍ കൊട്ടാരക്കര സബ് ജയിലില്‍ തുടരുകയാണ്. കണ്ണൂരിലെ കേസ് പരിഗണിക്കുന്നത് നേരത്തെയാക്കാനും ജാമ്യത്തിന് ശ്രമിച്ച് സുരേന്ദ്രനെ വേഗത്തില്‍ പുറത്ത് എത്തിക്കാനുമുളള നീക്കത്തിലായിരുന്നു ബിജെപി. എന്നാല്‍ പുതിയ കേസ് സുരേന്ദ്രന് വീണ്ടും കുരുക്കായിരിക്കുകയാണ്. ചിത്തിര ആട്ടവിശേഷ സമയത്തെ അക്രമത്തിന്റെ പേരിലാണ് പുതിയ കേസ്.
ലളിതയെ ആക്രമിച്ച സംഭവം
തൃശൂര്‍ സ്വദേശിനിയായ ലളിത എന്ന 52കാരിയെ പ്രായത്തിന്റെ പേരില്‍ സംശയം തോന്നിയതിനാല്‍ സന്നിധാനത്ത് വെച്ച് പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു. ഇവരുടെ തലയിലേക്ക് തേങ്ങ എറിയാന്‍ ഓങ്ങുന്ന അക്രമിയുടെ ചിത്രം മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. പോലീസ് എത്തിയാണ് ഇവരെ പ്രതിഷേധക്കാരില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഈ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുളള കേസ്.
ഗൂഢാലോചനാക്കുറ്റം
120 ചുമത്തിയാണ് പത്തനംതിട്ട കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കെ സുരേന്ദ്രനെ കൂടാതെ സന്നിധാനത്തുണ്ടായിരുന്ന ബിജെപി- ആര്‍എസ്എസ് നേതാക്കളായ വിവി രാജേഷ്, വത്സന്‍ തില്ലങ്കേരി, പ്രകാശ് ബാബു, കഴിഞ്ഞ ദിവസം സന്നിധാനത്ത് നിന്നും പിടിയിലായ യുവമോര്‍ച്ച നേതാവ് രാജേഷ് എന്നിവര്‍ക്കെതിരെയും ഗൂഢാലോചനാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരിക്കുകയാണ്.
ജാമ്യമില്ലാ വകുപ്പുകൾ
ഈ നേതാക്കളെല്ലാം ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. ഗൂഢാലോചനയ്ക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. സന്നിധാനം പോലീസ് ്‌സറ്റേഷന്‍ ക്രൈം നമ്പര്‍ 16/18 ആയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വധശ്രമം അടക്കം കുറ്റം
ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായ സംഘം ചേരല്‍ എന്നിവയടക്കമുളള വകുപ്പുകളാണ് സുരേന്ദ്രന് മേല്‍ ചുമത്തിയിരിക്കുന്നത്. ലളിതയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സൂരജ് ഇലന്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഗൂഢാലോചനയ്ക്കുളള തെളിവായി പോലീസ് ചൂണ്ടിക്കാട്ടുന്നത്. സുരേന്ദ്രനുമായി സംസാരിച്ചതടക്കമുളള കാര്യങ്ങള്‍ പോസ്റ്റിലുണ്ട്. കണ്ണൂര്‍ കേസില്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് ഇതോടെ പുറത്തിറങ്ങാന്‍ സാധിച്ചെന്ന് വരില്ല.
കേന്ദ്രമന്ത്രിയെ പോലീസ് തടഞ്ഞിട്ടുമില്ല, മാപ്പ് പറഞ്ഞിട്ടുമില്ല, തെളിവായി സിസിടിവി ദൃശ്യങ്ങൾ പുറത്ത്