മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് മുംബൈയിൽ നിന്നെത്തിയയാൾക്ക്: റൂട്ട് മാപ്പ് പുറത്ത്
മലപ്പുറം: മലപ്പുറം ജില്ലയിൽ ഒരാൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. അടുത്തിടെ മുംബൈയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീരിച്ചിട്ടുള്ളത്. എടപ്പാൾ കാലടി ഒലുവഞ്ചേരി സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച 38 കാരൻ. യാത്രാ അനുമതി ലഭിക്കാത്ത ഇയാൾ ചരക്കുമായെത്തിയ വാഹനത്തിലാണ് മുംബൈയിൽ നിന്ന് മടങ്ങിയെത്തിയത്. കൊറോണ ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ റൂട്ട്മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്ത കേസുൾപ്പെടെ 21 പേർക്കാണ് ജില്ലയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഏപ്രിൽ 11ന് നാട്ടിലേക്ക് പുറപ്പെട്ട 38 കാരൻ താനെയിലെ ഭീവണ്ടിയിൽ ഇളനീർ മൊത്തക്കച്ചവടക്കാരനാണ്. ലോക്ക്ഡൌൺ നിയന്ത്രണങ്ങൾക്കിടെ മുംബൈയിൽ നിന്ന് എറണാകുളത്തേക്ക് യാത്ര തിരിച്ച ചരക്ക് ലോറിയിലാണ് കേരളത്തിലെത്തിയത്. ഏപ്രിൽ 15ന് രാത്രി 11 മണിയോടെ ചമ്രവട്ടം പാലത്തിനടുത്ത് ഇറങ്ങിയ ഇയാൾ സുഹൃത്തിന്റെ ബൈക്കിൽ 11.30ഓടെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ വീട്ടിലെത്തിയ ശേഷം സഹോദരന്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു.

മുംബൈയിൽ ഇയാളെത്തിയ വിവരമറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് അധികൃതരാണ് എടപ്പാൾ വട്ടംകുളത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ച് ഐസോലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു.
23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ പരിശോനാ ഫലം തിങ്കളാഴ്ചയാണ് ലഭിച്ചത്. രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയ ആരോഗ്യ വകുപ്പ് ഇവരെ ഇതേ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാൾക്കൊപ്പം മുംബൈയിൽ താമസിക്കുകയും മലപ്പുറം ജില്ലയിൽ താമസിക്കുകയും ചെയ്ത അഞ്ചോളം പേരെയും കണ്ടെത്തിയ ആരോഗ്യ പ്രവർത്തകർ ഇവരെയും ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications