ലക്ഷ്മിനായരുടെ ബലം പിണറായി സർക്കാർ!! ഇപ്പോഴും സഹായം!! കേസ് പിൻവലിച്ചതിലും സംശയം!! ഭീഷണി ?
നിയമ രജിസ്ട്രേഷൻ വകുപ്പുകൾ വരുത്തുന്ന കാലതാമസമാണ് നടപടികൾ ഇഴഞ്ഞു നീങ്ങാൻ കാരണമെന്നാണ് സിപിഐ പറയുന്നത്.
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ലോ അക്കാദമി വിഷയം വീണ്ടും ചർച്ചയാവുകയാണ്. ലോ അക്കാദമി പ്രിൻസിപ്പലായിരുന്ന ലക്ഷ്മി നായർക്കെതിരായ പരാതി പിൻവലിച്ചതോടെയാണ് ലോ അക്കാദമി വിഷയം വീണ്ടും തലപൊക്കിയിരിക്കുന്നത്. ഇപ്പോഴിതാ ലോ അക്കാദമി ഭൂമി വിഷയത്തില്‍ സിപിഎം സിപിഐ പോരും കനക്കുന്നു.
അതിനിടെ ലക്ഷ്മിനായർക്കെതിരായ പരാതി പിൻവലിച്ചതിനു പിന്നിൽ മാനേജ്മെന്റിനു പങ്കുണ്ടോ എന്നും സിപിഐ സംശയിക്കുന്നു. മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണോ വിവേക് പരാതി പിൻവലിച്ചിരിക്കുന്നതെന്നാണ് സിപഐയുടെ സംശയം. ഇക്കാര്യം പരിശോധിക്കണമെന്നാണ് സിപിഐ പറയുന്നത്. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു മാതൃഭൂമി ന്യൂസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിപിഎമ്മും സിപിഐയും നേർക്കു നേർ
അതിനിടെ ലോ അക്കാദമി ഭൂമി തിരിച്ചു പിടിക്കുന്ന കാര്യത്തിൽ സിപിഎമ്മും സിപിഐയും തമ്മിൽ പോര് ശക്തമാവുകയാണ്. ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. നിയമ രജിസ്ട്രേഷൻ വകുപ്പുകൾ വരുത്തുന്ന കാലതാമസമാണ് നടപടികൾ ഇഴഞ്ഞു നീങ്ങാൻ കാരണമെന്നാണ് സിപിഐ പറയുന്നത്.
മന്ത്രിമാർക്ക് ഉത്തരവാദിത്വം
വകുപ്പുകൾ വരുത്തുന്ന കാലതാമസത്തിന് ബന്ധപ്പെട്ട മന്ത്രിമാർ ഉത്തരം പറയണമെന്നും സിപിഐ പറയുന്നു. വകുപ്പ് മന്ത്രിമാരായ ജി സുധാകരനും എകെ ബാലനും ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും സിപിഐ. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് തീരുമാനമെടുപ്പിച്ച് എത്രയും വേഗം റവന്യൂ വകുപ്പിനെ അറിയിക്കണമെന്ന് സിപിഐ.
അനുകൂല റിപ്പോർട്ട്
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമ വകുപ്പ് ലോ അക്കാദമിക്ക് അനുകൂല റിപ്പോർട്ടാണ് നൽകിയിരുന്നതെന്നും എന്നാൽ റവന്യൂവകുപ്പ് ഇത് തിരിച്ചയക്കുകയായിരുന്നുവെന്നും സിപിഐ പറയുന്നു.
ഭീഷണിയുണ്ടോ?
ലക്ഷ്മി നായർക്കെതിരായ ജാതി ആക്ഷേപ കേസിമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചതിനു പിന്നിൽ ലോ അക്കാദ്മി മാനേജ് മെന്റിന് പങ്കുണ്ടോയെന്നാണ് സിപിഐ നേതാവ് പ്രകാശ് ബാബുവിന്റെ സംശയം. മാനേജ് മെന്റ് ഭീഷണിപ്പെടുത്തിയിട്ടാണോ വിവേക് പരാതി പിൻവലിച്ചിച്ചിരിക്കുന്നതെന്നും സിപിഐ സംശയിക്കുന്നു.
വ്യക്തിപരമെന്ന് പരാതിക്കാരൻ
എന്നാൽ പരാതി പിൻവലിച്ചത് വ്യക്തിപരമായ തീരുമാനമാണെന്ന് പരാതിക്കാരനായ വിവേക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പരാതി പിൻവലിച്ച സംഭവം വിവാദമായതോടെയാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകി വിവേക് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിവേകിന്റെ വിശദീകരണം. എന്നാൽ ഇതിനു പിന്നാലെയാണ് മാനേജ്മെന്റിന്റെ ഭീഷണി ഉണ്ടെന്ന സംസയവുമായി സിപിഐ നേതാവ് എത്തിയിരിക്കുന്നത്.
ചർച്ചയിലെടുത്ത തീരുമാനം
ലോ അക്കാദമി സമരം ഒത്തുതീർപ്പാക്കുന്നതിനിടെ വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ ചർച്ചയിലെ ധാരണ പ്രകാരമാണ് പരാതി പിൻവലിച്ചതെന്നും വിവേക് പറയുന്നുണ്ട്. ചർച്ചയിൽ എല്ലാ പരാതികളും പിൻവലിക്കാൻ ധാരണയായിരുന്നു. ഇതനുസരിച്ചാണ് പരാതി പിൻവലിച്ചതെന്നും വിവേക് പറഞ്ഞിരുന്നു. സമരം നടത്തിയ പൺകുട്ടികളും ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിൻവലിച്ചിരുന്നുവെന്നും എന്നാൽ ഇത് വാർത്തയായിരുന്നില്ലെന്നും വിവേക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
തുറുപ്പ് ചീട്ട്
ലക്ഷ്മിനായർക്കെതിരായ ജാതി ആക്ഷേപ കേസ് ശക്തമായൊരു തുറപ്പു ചീട്ട് തന്നെയായിരുന്നു. ലക്ഷ്മി നായര്‍ ദളിത് വിദ്യാര്‍ഥിയെ ജാതിവിളിച്ച് ആക്ഷേപിച്ചു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് കേസെടുത്തില്ലെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കുകയായിരുന്നു. മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടതോടെയാണ് പോലീസ് ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തത്.1989ലെ പട്ടിക ജാതി പട്ടിക വര്‍ഗ നിയമ പ്രകാരമായിരുന്നു ലക്ഷ്മിനായര്‍ക്കെതിരെ കേസെടുത്തത്.
കേസിൽ തീർപ്പ്
ലോ അക്കാദമി പ്രശ്നത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ ശക്തമായ സമരം നടത്തിയിരുന്ന എഐഎസ്എഫ് പ്രവര്‍ത്തകനും കോളേജിലെ വിദ്യാര്‍ഥിയിമായിരുന്ന വിവേക് വിജയഗിരിയും ശെല്‍വവുമാണ് പരാതി നൽകിയിരുന്നത്. വിവേക് കേസ് പിൻവലിച്ചതോടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ കോടതിയില്‍ ഹര്‍ജി നല്കി. ഇതിലാണ് തീർപ്പ് കൽപ്പിച്ചിരിക്കുന്നത്.
എല്ലാം കേസും ഒഴിവായി
ലോ അക്കാദമി സമരകാലത്ത് നിരവധി ആരോപണങ്ങളാണ് ലക്ഷ്മിനായര്‍ക്കെതിരെ ഉയർന്നിന്നത്. ജാതി ആക്ഷേപത്തിന് പുറമെ ദളിത് വിദ്യാര്‍ഥികളെ കൊണ്ട് ലക്ഷ്മി നായരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ പണി എടുപ്പിച്ചു, ലേഡീസ് ഹോസ്റ്റലിലെ ദൃശ്യങ്ങള്‍ ആണ്‍കുട്ടികളെ കാണിച്ചു, ലക്ഷ്മി നായരുമായി അടുപ്പമുള്ള വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കും ഹാജരും വാരിക്കോരി നല്കി തുടങ്ങി നിരവധി ആരോപണങ്ങളും ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പിൻവലിച്ചിരിക്കുന്നതായാണ് വിവരം. ഇതോടെ തിരിച്ചെത്തുന്നതിന് ലക്ഷ്മി നായർക്ക് അവസരമൊരുങ്ങുന്നതായാണ് സൂചന.
കൂടുതൽ വായിക്കാൻ
മഞ്ജു തകരണം, ശത്രുക്കള്‍ സിനിമയില്‍ തന്നെ, തക്കം പാര്‍ത്തിരിക്കുന്നവരില്‍ ദിലീപില്ല!!! കൂടുതൽ വായിക്കാൻ