30 കോടി മുക്കിയ കോണ്‍ഗ്രസ് നേതാവ് ആര്? 'പദവി നഷ്ടപ്പെട്ട ഉന്നതന്‍', 'ഉന്നതന്റെ അടുത്ത ആള്‍'... പുതിയ വിവാദം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഫണ്ട് വിവാദം ആകെ ഉലച്ച പാര്‍ട്ടിയാണ് ബിജെപി. കുഴല്‍പണ, കള്ളപ്പണ ആരോപണങ്ങളില്‍ നിന്ന് ഇപ്പോഴും മുക്തിനേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല. നാനൂറ് കോടിയോളം രൂപയാണ് നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി കേരളത്തിലേക്ക് ഒഴുക്കിയത് എന്നൊക്കെയാണ് ആരോപണം.
ഉള്ളിലെ പ്രശ്‌നങ്ങൾ തീരുന്നില്ല, അതിനിടെ ലീഗിന്റെ അടിയും! കെഎം ഷാജി തോൽക്കാൻ കാരണം കോൺഗ്രസ് എന്ന്
എല്ലാത്തിനും കാരണം സാദിഖ് അലി തങ്ങൾ; പാണക്കാട് കുടുംബത്തിലെ 4-ാം ഖലീഫ... ആഞ്ഞടിച്ച് ഹരിത മുൻ നേതാവ്
ഇനി പറയാന്‍ പോകുന്നത് ബിജെപിയെ കുറിച്ചല്ല. പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ കുറിച്ചാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിലും വലിയ ഫണ്ട് തട്ടിപ്പ് നടന്നു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത. മെട്രോ വാര്‍ത്തയിലാണ് വാര്‍ത്ത ആദ്യം പ്രസിദ്ധീകരിക്കപ്പെടുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ചര്‍ച്ച കൊഴുക്കുകയാണ്.
30 കോടി രൂപയുടെ ഫണ്ട് തട്ടിപ്പ് ആണ് കോണ്‍ഗ്രസില്‍ നടന്നത് എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എംബി സന്തോഷിന്റെ ബൈലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഒരു നേതാവിന്റെ പോലും പേര് പറയുന്നില്ല എന്നൊരു പ്രത്യേകതയുണ്ട്. എന്നാല്‍ ചില പ്രമുഖ നേതാക്കളെ സംബന്ധിച്ച്കൃത്യമായ സൂചനകള്‍ ഈ വാര്‍ത്തയില്‍ നല്‍കുന്നും ഉണ്ട്. കോണ്‍ഗ്രസില്‍ പുതിയതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പ് സമവാക്യങ്ങളുടെ പ്രതിഫലനം കൂടിയാണ് ഇത്തരമൊരു വാര്‍ത്ത എന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്.
മറ്റൊരു സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷനാണ് ഈ പണം നേരിട്ട് കേരളത്തില്‍ എത്തിച്ച് നല്‍കിയത് എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. അതും തിരുവനന്തപുരത്ത് എത്തി നേരിട്ട് കൈമാറുകയായിരുന്നത്രെ. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്തരത്തില്‍ പണമെത്തിച്ചത് എന്നാണ് പറയുന്നത്. മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ കേരളത്തിലേക്ക് പണം എത്തിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നതായും വാര്‍ത്തയില്‍ പറയുന്നുണ്ട്.
ഇത്തവണ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരും എന്ന ഉറപ്പിലാണ് ഇത്തരത്തില്‍ പണം എത്തിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചത് എന്നാണ് പറയുന്നത്. ഭരണം ലഭിക്കുമോ എന്ന് സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് ആരാഞ്ഞിരുന്നത്രെ. എന്തായാലും, തിരഞ്ഞെടുപ്പ് ഫലം വരും വരേയും കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകും എന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പ് ഫലം പലരേയും ശരിക്കും ഞെട്ടിക്കുകയും ചെയ്തു.
സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ
30 കോടി രൂപ ഗ്രൂപ്പിലെ മറ്റ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് വേണ്ടി കൂടി ചെലവഴിക്കാന്‍ ആയിരുന്നത്രെ നേതാവ് നല്‍കിയ നിര്‍ദ്ദേശം. ഈ പണം, ഗ്രൂപ്പിലെ രണ്ടാമന് ആയിരുന്നു കൈമാറിയത് എന്നും പറയുന്നുണ്ട്. അത്രത്തോളും വിശ്വാസ്യതയുള്ള ആളായിരുന്നു ഈ രണ്ടാമന്‍ എന്നും സാമ്പത്തിക വിഷയങ്ങളില്‍ ഇതുവരേക്കും ആരോപണങ്ങള്‍ ഒന്നും കേള്‍പിച്ചിട്ടില്ലാത്ത ആളെന്നും പറയുന്നുണ്ട്. എന്തായാലും ഈ പണം ഒരു സ്ഥാനാര്‍ത്ഥിയുടേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കപ്പെട്ടില്ലത്രെ.
തിരഞ്ഞെടുപ്പ് കാലത്ത് പോലും ഇങ്ങനെ ഒരു കാര്യം സ്ഥാനാര്‍ത്ഥികള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം വിഷയം പുറത്ത് വന്നു. അത് ഒടുവില്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ എത്തി എന്നാണ് പറയുന്നത്. അതാണത്രെ പ്രമുഖ നേതാവിന് ഉന്നത സ്ഥാനം നഷ്ടപ്പെടാനുള്ള കാരണം. പണം എവിടെ പോയി എന്നതില്‍ ഈ നേതാവിനോട് ഹൈക്കമാന്‍ഡ് വിശദീകരണം തേടുമെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇതിന്റെ ചില അണിയറക്കഥകളെ കുറിച്ച് ഈ നേതാവ് തന്നെ പാര്‍ട്ടിയിലെ പലരോടും വെളിപ്പെടുത്തിയിട്ടുണ്ട് എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.
വാര്‍ത്തയില്‍ പറയുന്നത് പോലെ ഒരു സംഭവം ഉണ്ടായതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരും തന്നെ സ്ഥിരീകരിക്കുന്നില്ല. എന്തായാലും, നേതാവിന്റെ പേര് പറയാത്ത വാര്‍ത്ത, അത് ആരെന്നതിന്റെ കൃത്യമായ സൂചനകളാണ് ഓരോ വരിയിലും നല്‍കുന്നത്. ഉന്നതന്റെ അടുത്ത ആളും ഗ്രൂപ്പിലെ രണ്ടാമനും ആരെന്ന് കൂടി വ്യക്തമാക്കപ്പെടുന്നുണ്ട്, വാക്കുകള്‍ക്കിടയിലൂടെ. രണ്ട് പേരും ഇത്തരം ഒരു വാര്‍ത്തയോടെ പ്രതികരിച്ചിട്ടില്ല ഇതുവരേയ്ക്കും. പണം കിട്ടാത്തവരും വിഷയത്തില്‍ ഒന്നും പറഞ്ഞിട്ടില്ല.
ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍, അത് വെറും ഫണ്ട് തിരിമറിയില്‍ ഒതുങ്ങില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തിരഞ്ഞെടുപ്പ് ചെലവിനായി കണക്കില്‍ പെടാത്ത പണം കോണ്‍ഗ്രസിനും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തി എന്നത് രാഷ്ട്രീയ വിവാദത്തിനും അപ്പുറത്തേക്കാണ് കാര്യങ്ങളെ നയിക്കുക. കൊടകര കുഴല്‍പണ കേസില്‍ ബിജെപിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. ആ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയൊന്നും എടുക്കുന്നില്ല എന്ന ആക്ഷേപവും കോണ്‍ഗ്രസിനുണ്ടായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരും എന്ന് കരുതിയിരുന്ന രമേശ് ചെന്നിത്തലയെ ആ സ്ഥാനത്ത് നിന്ന് ഹൈക്കമാന്‍ഡ് ഒഴിവാക്കി. അതിന് പകരം ഐ ഗ്രൂപ്പില്‍ നിന്നുതന്നെയുള്ള വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കി. ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പിന്റെ പിന്തുണ ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലയ്ക്കായിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡ് അതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ല. അതിന് പിറകെ കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കി. ഇക്കാര്യത്തിലും ഉമ്മന്‍ ചാണ്ടിയുടേയോ രമേശ് ചെന്നിത്തലയുടേയോ താത്പര്യങ്ങള്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചില്ല.
പുതിയ നേതൃത്വം വന്നതിന് പിറകെ, പഴയ ഗ്രൂപ്പ് നേതൃത്വങ്ങളെ പൂര്‍ണമായും തഴയുകയും ചെയ്തു. ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിച്ചപ്പള്‍ എ, ഐ ഗ്രൂപ്പുകളുടെ താത്പര്യങ്ങള്‍ തള്ളിക്കളയുകയും പകരം പുതിയ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഴിദാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്തു എന്നാണ് ആക്ഷേപം. ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയവരില്‍ മൂന്ന് സംസ്ഥാന നേതാക്കള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തായി. അവര്‍ സിപിഎമ്മില്‍ ചേരുകയും ചെയ്തു. ആരൊക്കെ പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന സ്ഥിരം പല്ലവി തന്നെയാണ് ഇക്കാര്യത്തില്‍ പുതിയ നേതൃത്വത്തിനുള്ളത്.
ഇത്രയും പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തതതായി കെപിസിസി, ഡിസിസി പുന:സംഘടന എന്ന കടുത്ത വെല്ലുവിളി മറികടക്കുകയും വേണം. അതിനിടയില്‍ ആണ് 30 കോടിയുടെ ഫണ്ട് തട്ടിപ്പ് എന്നൊരു പുതിയ ആരോപണം കൂടി ഉയരുന്നത്. ഇതിനെ എല്ലാം മറികടക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് ആകുമോ എന്ന ചോദ്യവും അണികളില്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
Recommended Video