ജോളിക്ക് സിപിഎം-ലീഗ് നേതാക്കളുടെ സഹായം, നേതാക്കൾ നിരീക്ഷണത്തിലെന്ന് സൂചന!
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയില്‍ ഞെട്ടിക്കുന്ന വഴിത്തിരിവുകള്‍. പ്രധാന പ്രതിയായ ജോളിക്ക് പുറമേ ഉന്നതരിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നു. സിപിഎമ്മിന്റെയും മുസ്ലീം ലീഗിന്റെയും പ്രാദേശിക നേതാക്കളുടെ സഹായം ജോളിക്ക് ലഭിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഭര്‍തൃപിതാവ് ടോം തോമസിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ജോളിയുണ്ടാക്കിയ വ്യാജ വില്‍പത്രമാണ് രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം എത്തിച്ചിരിക്കുന്നത്. ഇവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇതിനകം തന്നെ ചോദ്യം ചെയ്ത് കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ അടിയായിരിക്കുകയാണ് കൂടത്തായി കൊലക്കേസ്. വിശദാംശങ്ങള്‍ ഇങ്ങനെ..
ജോളിക്കുണ്ടായിരുന്ന സ്വാധീനങ്ങൾ
കൂടത്തായിയിലെ ആറ് പേരുടെ മരണത്തിന് പിന്നില്‍ അമ്മ തനിച്ചാകില്ലെന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ച് കാണുമെന്നും ജോളിയുടെ മകന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തു കഴിഞ്ഞു. കൊലപാതകങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ജോളിക്കുണ്ടായിരുന്ന സ്വാധീനങ്ങള്‍ കാരണം പുറത്ത് പറയാന്‍ ഭയപ്പെട്ടു എന്നുമാണ് ഷാജു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്.
നേതാക്കളുടെ സഹായം
ജോളിയുടെ ഈ ഉന്നത സ്വാധീനങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്. സ്വത്തുക്കള്‍ തന്റെ പേരിലേക്ക് മാറ്റാനുളള വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിന് ജോളിക്ക് പ്രാദേശിക സിപിഎം, ലീഗ് നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത് എന്നാണ് വിവരം. കുന്ദമംഗലത്തെ പ്രാദേശിക സിപിഎം നേതാവാണ് സാക്ഷിയായി വില്‍പത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്.
ഒരു ലക്ഷം രൂപ നൽകി
ഇതിന് വേണ്ടി ഒരു ലക്ഷം രൂപ ഈ നേതാവിന് ജോളി നല്‍കിയിട്ടുളളതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് തെളിവായ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുമുണ്ട്. സ്ഥലത്തെ ലീഗ് നേതാവില്‍ നിന്നും ജോളിക്ക് സഹായം ലഭിച്ചിട്ടുണ്ട്. ഇയാള്‍ ജോളിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനാണ് എന്നാണ് അറിയുന്നത്. സ്വത്തുക്കള്‍ ജോളിയുടെ പേരിലാക്കാന്‍ തഹസീല്‍ദാരെ സ്വാധീനിക്കാന്‍ സഹായിച്ചത് ഈ നേതാവ് എന്നും പോലീസ് കണ്ടെത്തി.
നേതാക്കൾ പോലീസ് നിരീക്ഷണത്തിൽ
ജോളി ഈ ലീഗ് നേതാവിനൊപ്പം ബാങ്കില്‍ പോയതിന്റെയും പണമിടപാട് നടത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനകം ഇരു നേതാക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഇവര്‍ നിലവില്‍ പോലീസ് നിരീക്ഷണത്തിലാണ്. വീണ്ടും ഇവരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജോളിയെ സഹായിച്ച തഹസീല്‍ദാരും കുരുക്കിലായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മറ്റ് ചിലരും നിരീക്ഷണത്തിൽ
വ്യാജ വില്‍പത്രം ജോളി തയ്യാറാക്കിയ വിവരം അന്വേഷിക്കാന്‍ ചെന്ന ടോം തോമസിന്റെ മകന്‍ റോജോയ്ക്ക് രേഖകള്‍ നല്‍കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. കൂടത്തായി പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും വൈസ് പ്രസിഡണ്ടായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവിനും ഇടപാടില്‍ പങ്കുളളതായി സൂചനകളുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ അന്വേഷണ സംഘത്തിന് ശക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിവരമുണ്ട്.
ബിഎസ്എൻഎല്ലുകാരനും നിരീക്ഷണത്തിൽ
കൊലപാതകങ്ങളില്‍ പങ്കുളളതായി പോലീസ് സംശയിക്കുന്ന ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരനും നിരീക്ഷണത്തിലാണ്. ജോളിയുമായി ഇയാള്‍ക്ക് അടുത്ത സൗഹൃദമുണ്ട്. ഷാജുവുമായുളള വിവാഹത്തിന് അടക്കം ഇയാളുടെ പിന്തുണ ഉണ്ടായിരുന്നുവത്രേ. ജോളി അടക്കമുളള പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. അതിന് ശേഷമായിരിക്കും കൂടുതല്‍ അറസ്റ്റുകളിലേക്ക് കടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.