വിദ്യാലയത്തിന്റെ തണലിൽ സ്വാതിയ്ക്കും,സാരഥിക്കും വീടൊരുങ്ങി
വടകര: സ്നേഹ കൂട്ടായ്മയിൽ വിദ്യാലയത്തിന്റെ തണലിൽ സ്വാതിയ്ക്കും,സാരഥിക്കും വീടൊരുങ്ങി. ചായ്ക്കാൻ ഇടമില്ലാതെ താർപോളിൻ ഷീറ്റിനടിയിൽ ഷെഡ്ഡ് കെട്ടി താമസമാക്കിയ കുടുംബത്തിന് തണലായി പുതുപ്പണം ചീനം വീട് യു.പി.സ്കൂൾ. പാലക്കാട് സ്വദേശികളായ ഗണേശന്റെയും,മഹേശ്വരിയുടെയും മക്കളാണ് ഈ വിദ്യാലയത്തിലെ ഏഴാം തരം വിദ്യാർത്ഥി സ്വാതിയും ,അഞ്ചാം തരം വിദ്യാർത്ഥി സാരഥിയും.
തല ചായ്ക്കാൻ ഇടമില്ലാതെ പറക്കമുറ്റാത്ത മൂന്ന് പിഞ്ചു കുട്ടികളേയും കൊണ്ട് വർഷങ്ങളായി ഇരിങ്ങലിൽ പുറമ്പോക്ക് ഭൂമിയിൽ കെട്ടിയുണ്ടാക്കിയ ഷെഡിലാണ് ഇവരുടെ താമസം.സ്വന്തമായി ഭൂമിയില്ലാത്തതിനാൽ റേഷൻ കാർഡോ,മറ്റു ആനുകൂല്യങ്ങളോ ഇവർക്ക് ലഭിച്ചിരുന്നില്ല.പഠനത്തിൽ മികച്ച നിലവാരം പുലർത്തിയ സ്വാതിക്ക് വീട്ടിൽ പഠിക്കാൻ അനുകൂലമായ സാഹചര്യമില്ലെന്ന് മനസ്സിലാക്കിയ അധ്യാപകരുടെ നിർദ്ദേശം പി.ടി.എ കമ്മറ്റി ഏറ്റെടുത്തോടെയാണ് സന്നദ്ധ സംഘടനകളുടെ സഹായവും തേടിയത്.
വീടിന്റെ താക്കോൽദാനം റൂറൽ എസ്പിഎംകെ പുഷ്ക്കരൻ നിർവ്വഹിക്കുന്നു
വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം ഇരിങ്ങൽ പെരിങ്ങാട് കയർ സൊസൈറ്റിക്ക് സമീപം സ്കൂൾ മാനേജ്മെന്റ് സംഭാവന നൽകി.തുടർന്ന് പത്തു ലക്ഷം രൂപ ചിലവിൽ മേഴ്‌സി കോപ് എന്ന എന്ന സന്നദ്ധ സംഘടന വീട് നിർമ്മാണം ഏറ്റെടുത്ത് നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു. വീടിന്റെ താക്കോൽ ദാനം റൂറൽ എസ്.പി.എം.കെ.പുഷ്ക്കരൻ നിർവ്വഹിച്ചു.വാർഡ് മെമ്പർ പി.ഉഷ അധ്യക്ഷത വഹിച്ചു.ബീന കുനിയിൽ,സ്കൂൾ മാനേജർ രാഘവൻ നമ്പ്യാർ,എ.വിജയൻ,എം.എം.സുദർശന കുമാർ,സജിത മണലിൽ,എം.കെ.ഷീല,ഡോ:പ്രഭു എന്നിവർ പ്രസംഗിച്ചു.