New Kerala CM: വിഡി സതീശന്‍ തന്നെ മുഖ്യമന്ത്രി; ഒടുവില്‍ പ്രഖ്യാപിച്ച് ഹൈക്കമാന്റ്
ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പത്ത് ദിവസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ആണ് വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് സതീശന്റെ പേര് അറിയിച്ചത്. കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരില്‍ നിന്ന് കടുത്ത മത്സരമാണ് സതീശന്‍ നേരിട്ടിരുന്നത്.
കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിഭാഗവും കെസി വേണുഗോപാലിനെയായിരുന്നു പിന്തുണച്ചിരുന്നത്. എന്നാല്‍ മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണ സതീശന് ഉണ്ടായിരുന്നത് ഗുണമായി. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. മുസ്ലിം ലീഗിന് നിര്‍ണായക വകുപ്പുകള്‍ ലഭിക്കുമെന്നാണ് സൂചന. ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയേക്കും.

102 സീറ്റ് നേടി യുഡിഎഫ് തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും മുഖ്യമന്ത്രിയെ വേഗത്തില്‍ പ്രഖ്യാപിക്കാനാകാത്തത് വലിയ തിരിച്ചടിയായിരുന്നു. കെസി വേണുഗോപാലിന്റെ ഭാഗത്ത് നിന്ന് ഹൈക്കമാന്റില്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എംഎല്‍എമാരുടെ പിന്തുണയായിരുന്നു കെസി വേണുഗോപാലിന്റെ കരുത്ത്. 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 40 ലേറെ എംഎല്‍എമാരും കെസിക്കൊപ്പമായിരുന്നു.
സീനിയോറിറ്റി കാര്‍ഡ് ഉയര്‍ത്തി രമേശ് ചെന്നിത്തലയും ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ രണ്ട് വെല്ലുവിളികളും ഫലപ്രദമായി നേരിട്ടാണ് സതീശന്‍ മുഖ്യമന്ത്രി പദവിയിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി കെ സി വേണുഗോപാലുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ഹൈക്കമാന്റ് തീരുമാനം അറിയിക്കുകയായിരുന്നു. പിന്നാലെ രമേശ് ചെന്നിത്തലയെയും രാഹുല്‍ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു വിഡി സതീശന്‍. അതേസമയം ഇന്ന് വൈകീട്ട് ചാര്‍ട്ടേഡ് വിമാനത്തില്‍ കേന്ദ്ര നിരീക്ഷകരും ദീപാദാസ് മുന്‍ഷിയും തിരുവനന്തപുരത്തെത്തും. നിരീക്ഷകര്‍ എത്തിയ ശേഷമായിരിക്കും നിയമസഭാ കക്ഷി യോഗം നടക്കുക. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടുകൊടുത്തിരുന്നു.
ഇതിന് പിന്നാലെ ഹൈക്കമാന്റ് എഐസിസി നിരീക്ഷകരുടെ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കുകയായിരുന്നു. അജയ് മാക്കനും മുകുള്‍ വാസ്നിക്കും എം എല്‍ എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിരീക്ഷകരുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിന് ശേഷം നടന്ന മാരത്താണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനമായത്.















Click it and Unblock the Notifications