കെപിസിസിയിലും ഡിസിസിയിലും പരമാവധി 25 ഭാരവാഹികൾ? ഹൈക്കമാൻഡ് നീക്കങ്ങൾ ഇങ്ങനെ...
കെപിസിസിയിലെ മറ്റ് ഭാരവാഹികളിലും ഡിസിസികളുടെ നേതൃത്വങ്ങളിലും മാറ്റമുണ്ടാകേണ്ടതുണ്ട്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ തിരിച്ചുവരവിനുള്ള വഴികൾ തേടി തുടങ്ങിയിരുന്നു. ഇതിന്റെ ആദ്യ ഭാഗമായി നേതൃമാറ്റമാണ് പാർട്ടി ആരംഭിച്ചത്. ഹൈക്കമാൻഡിന്റെ നേരിട്ടുള്ള ഇടപ്പെടലിലൂടെ പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും കണ്ടെത്താൻ കോൺഗ്രസിന് സാധിച്ചു. കെപിസിസിക്ക് മൂന്ന് വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു കഴിഞ്ഞു. ഇനി കെപിസിസിയിലെ മറ്റ് ഭാരവാഹികളിലും ഡിസിസികളുടെ നേതൃത്വങ്ങളിലും മാറ്റമുണ്ടാകേണ്ടതുണ്ട്.
ബുധനാഴ്ച കെപിസിസിയുടെ പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നതോടെ പാർട്ടി പുനഃസംഘടനയിലേക്ക് കടക്കും. ബുധനാഴ്ചയാണ് പ്രസിഡന്റായി കെ സുധാകരനും വർക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ്, ടി സിദ്ധിഖ് എന്നിവർ ചുമതലയേൽക്കുന്നത്. ഇതിന് പിന്നാലെ മറ്റ് ഭാരവാഹികളുടെ കാര്യത്തിലും തീരുമാനത്തിലെത്താനാണ് തീരുമാനം. പൊളിച്ചെഴുത്താണ് മുഖ്യ പരിഗണനയെങ്കിൽ കെപിസിസി, ഡിസിസി ഘടകങ്ങളിൽ ഭാരവാഹികളുടെ എണ്ണം കുറഞ്ഞേക്കും.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഭാരവാഹികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നത് ഇടഞ്ഞ് നിൽക്കുന്നത് ഗ്രൂപ്പ് ഘടകങ്ങളുമായി നേതൃത്വത്തിനുള്ള അകൽച്ച കൂട്ടുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്ന ഇക്കാര്യത്തിലും കർക്കശ നിലപാട് സ്വീകരിക്കേണ്ടി വരും. അങ്ങനെയെങ്കിൽ ഡിസിസി തലത്തിൽ വരെ ഹൈക്കമാൻഡ് ഇടപ്പെടൽ ഉണ്ടായേക്കും.
നിലവില്‍ പത്തിലധികം വൈസ് പ്രസിഡന്റുമാരും 50-ല്‍പരം ജനറല്‍ സെക്രട്ടറിമാരും നൂറിനടുത്ത് സെക്രട്ടറിമാരും കെ.പി.സി.സി.ക്കുണ്ട്. വര്‍ക്കിങ് പ്രസിഡന്റുമാരുള്ളപ്പോള്‍ പിന്നെ വൈസ് പ്രസിഡന്റ് വേണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. പരമാവധി 25 ഭാരവാഹികൾ എന്ന നിർദേശമാണ് ഉയരുന്നത്. ഭാരവാഹികളുടെ എണ്ണംകുറയ്ക്കണമെന്ന തത്ത്വത്തോട് പാര്‍ട്ടിയില്‍ ആര്‍ക്കും വിയോജിപ്പില്ലെങ്കിലും ഇത് പ്രാവർത്തികമാക്കുക ഏറെ പ്രയാസമാണ്.
കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്നാണ് എഐസിസി നിര്‍ദേശിച്ചിരിക്കുന്നത്. കെ സുധാകരന് ലഭിക്കുന്ന ആദ്യ നിര്‍ദേശമാണിത്. ഗ്രൂപ്പുകളുമായി ഇനി മുന്നോട്ട് പോകാനാവില്ലെന്ന കൃത്യമായ സന്ദേശമാണ് രാഹുല്‍ ഗാ ന്ധിയും നല്‍കുന്നത്. സംഘടനാ സംവിധാനം അടിമുടി മാറണമെന്നാണ് നിര്‍ദേശം. അതിന് പുറമേ എല്ലാ ഭാരവാഹികള്‍ക്കും ചുമതലയും ടാര്‍ഗറ്റും ഉണ്ടായിരിക്കും. ഇതോടെ പ്രവര്‍ത്തിക്കാത്തവര്‍ പെട്ടെന്ന് തന്നെ മാറുമെന്ന സന്ദേശമാണ് രാഹുല്‍ നല്‍കുന്നത്.
എല്ലാ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും മാറ്റം ഉടന്‍ വേണമെന്ന് എഐസിസി നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ മറ്റ് മാറ്റങ്ങളെല്ലാം അടുത്ത ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അടിമുടി സംഘടനയെ ശക്തിപ്പെടുത്താനാണ് രാഹുലിന്റെ തീരുമാനം. രാഹുല്‍ വീണ്ടും വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സംഘടനാ തലത്തിലും സംസ്ഥാന കോണ്‍ഗ്രസിലും പിടിമുറുക്കിയിരിക്കുകയാണ് രാഹുല്‍.
ഡിസിസി പ്രസിഡന്റുമാര്‍, കെപിസിസി ഭാരവാഹികള്‍ എന്നിവരുടെ നാമനിര്‍ദേശം ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാകും നടക്കുക. നിലവിൽ ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഡിസിസി അധ്യക്ഷന്മാർ സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. ഇതുൾപ്പെടെ എല്ലാ ഘടകങ്ങളിലും മാറ്റമുണ്ടാകും. തിരഞ്ഞെടുപ്പില്‍ തോറ്റ ചിലര്‍ ഡിസിസി അധ്യക്ഷന്മാരായി വന്നേക്കുമെന്ന് സൂചനയുണ്ട്. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും ഭാരവാഹികളായേക്കാം. എന്നാൽ ജനപ്രതിനിധികളെ മാറ്റിനിര്‍ത്തി, മത്സരിക്കാന്‍പോലും അവസരം ലഭിക്കാത്തവരെ പരിഗണിക്കണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്.
പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് സ്വീകരിച്ച ഏകാധിപത്യ നയത്തിനെതിരെ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കും ഗ്രൂപ്പുകൾക്കുമുള്ള അതൃപ്തി തുടരുകയാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരുടേയും പേര് നിർദേശിക്കാതെയായിരുന്നു ചെന്നിത്തലയും ഉമ്മൻചാണ്ടിയുമെല്ലാം പ്രതിഷേധിച്ചത്. കെപിസിസി വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ചതിലും അതൃപ്തിയുണ്ട്. എന്നാൽ ഇതെല്ലാം മാറ്റിനിർത്തി പുനഃസംഘടനയോട് സഹകരിക്കാനാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം.
അനന്യ നഗല്ലയുടെ പുതിയ ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ
Recommended Video