കെടി ജലീലിന്റെ നേതൃത്വത്തിൽ ദേശീയ മുസ്ലീം പാര്‍ട്ടി; കേരളത്തിൽ എല്‍ഡിഎഫിനൊപ്പം, ലീഗിനെ തളർത്താൻ
Recommended Video
കോഴിക്കോട്: മുന്‍ മുസ്ലീം ലീഗി നേതാവും ഇപ്പോള്‍ ഇടത് മന്ത്രിസഭയിലെ അംഗവും ആയ കെടി ജലീലിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മനോരമ ന്യൂസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കെടി ജലീല്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കേരളത്തില്‍ മുസ്ലീം ലീഗിന് ശക്തമായ ബദല്‍ രൂപീകരിക്കുക എന്ന ലക്ഷ്യവുമായാണ് പാര്‍ട്ടി രൂപീകരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് സിപിഎമ്മിന്റെ ശക്തമായ പിന്തുണയും ഉണ്ട്. സിപിഎം നേതാക്കളുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് കെടി ജലീല്‍.
ഒരിക്കല്‍ മുസ്ലീം ലീഗുമായി തെറ്റിപ്പിരിഞ്ഞ ആളാണ് കെടി ജലീല്‍. അതിന് ശേഷം, പികെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് മലര്‍ത്തിയടിച്ചായിരുന്നു ജലീലിന്റെ രാഷ്ട്രീയ വിജയങ്ങളുടെ തുടക്കം. പിന്നീടങ്ങോട്ട് മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ ഒന്നും ജലീല്‍ പരാജയം അറിഞ്ഞിട്ടില്ല. ഏറ്റവും ഒടുവില്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗവും ആയി.
കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു പാര്‍ട്ടി എന്നതല്ല ലക്ഷ്യം വക്കുന്നത്. ദേശീയ തലത്തില്‍ തന്നെ സ്വാധീനം ചെലുത്താവുന്ന ഒരു പാര്‍ട്ടിയായി വളരുകയാണ് ലക്ഷ്യം. അതിന്റെ വഴികള്‍ ഇങ്ങനെയൊക്കെ ആണത്രെ...
ഇന്ത്യന്‍ സെക്യുലര്‍ ലീഗ്
കെടി ജലീലിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് 'ഇന്ത്യന്‍ സെക്യുലര്‍ ലീഗ്' എന്നായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിലവിലുള്ള പല ഇസ്ലാമിക രാഷ്ട്രീയ സംഘടനകളും പുതിയ പാര്‍ട്ടിയില്‍ ലയിച്ചേക്കും എന്നാണ് സുചനകള്‍.
ഇടതുപക്ഷത്തോടൊപ്പം
ഇടത്, ഇസ്ലാമിക സ്വഭാവമുള്ള പാര്‍ട്ടിയായിരിക്കും ഇന്ത്യന്‍ സെക്യുലര്‍ ലീഗ് എന്നാണ് സൂചന. അതോടൊപ്പം തന്നെ മതേതര സ്വഭാവവും ഉയര്‍ത്തിപ്പിടിക്കും. കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും, പശ്ചിമ ബംഗാളിലും അസമിലും എല്ലാം പാര്‍ട്ടിക്ക് സ്വാധീനം ഉണ്ടാകും.
എല്‍ഡിഎഫില്‍ അംഗത്വം?
വര്‍ഷങ്ങളായി എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് ഐഎന്‍എല്‍. എന്നാല്‍ ഇതുവരെ അവര്‍ക്ക് മുന്നണി പ്രവേശനം സാധ്യമായിട്ടില്ല. എന്നാല്‍, കെടി ജലീലിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകമായാല്‍, ആ പാര്‍ട്ടിയെ എല്‍ഡിഎഫില്‍ എടുക്കും എന്നാണ് സൂചനകള്‍. അതിന് കൃത്യമായ കാരണങ്ങളും ഉണ്ട്.
അഞ്ച് എംഎല്‍എമാര്‍?
കെടി ജലീലിനൊപ്പം, നിലവില്‍ ഇടതുപക്ഷത്തുള്ള നാല് എംഎല്‍എമാര്‍ കൂടി രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിഎ റഹീം, കാരാട്ട് റസാഖ്, വി അബ്ദുറഹ്മാന്‍, പിവി അന്‍വര്‍ എന്നിവരാണ് അവര്‍. ഇതില്‍ പിടിഎ റഹീമും കാരാട്ട് റസാഖും അബ്ദുറഹ്മാനും മുസ്ലീം ലീഗ് കോട്ടകള്‍ പിടിച്ചുകുലുക്കിയ ആളുകളാണ്.
അവിയല്‍ പാര്‍ട്ടി?
നിലവില്‍ കേരളത്തില്‍ സജീവമായ, ഇസ്ലാമിക മുഖമുള്ള പല രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ജലീലിന്റെ പാര്‍ട്ടിയില്‍ ലയിച്ചേക്കും എന്നാണ് മനോരമ വാര്‍ത്തയില്‍ പറയുന്നത്. അതില്‍ ഐഎന്‍എല്‍, നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍, പിഡിപി, സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവയും ഉണ്ടാകുമത്രെ.
എസ്ഡിപിഐ വേണ്ട
ആദ്യഘട്ടത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവയേയും പുതിയ പാര്‍ട്ടിയുമായി സഹകരിപ്പിക്കാന്‍ ആലോചന ഉണ്ടായിരുന്നത്രെ. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു എന്നാണ് മനോരമ ന്യൂസ് വാര്‍ത്തയില്‍ പറയുന്നത്. അഭിമന്യു വധക്കേസ് ആണ് ഇത്തരം ഒരു തീരുമാനത്തിന് വഴിവച്ചത് എന്നും പറയുന്നു.
ദേശീയ പാര്‍ട്ടി
നിലവില്‍ ദേശീയ തലത്തില്‍ ശക്തമായ ഒരു ഇസ്ലാമിക രാഷ്ട്രായ പ്രസ്ഥാനം ഇല്ലെന്ന് തന്നെ പറയാം. മുസ്ലീം ലീഗ് ദേശീയ പാര്‍ട്ടി ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, കേരളത്തിന് പുറത്ത് അവര്‍ക്ക് കാര്യമായ സ്വാധീനം ഒന്നും ഇല്ല. ഈ സാഹചര്യം കൂടി മുതലെടുക്കുകയാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ലക്ഷ്യം.
ഏഴ് സംസ്ഥാനങ്ങള്‍...
കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ ആയിരിക്കും ഇന്ത്യന്‍ സെക്യുലര്‍ ലീഗ് ഉണ്ടാവുക. അതിനായി ഈ സംസ്ഥാനങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പല രാഷ്ട്രീയ സംഘടനകളും സെക്യുലര്‍ ലീഗില്‍ ലയിക്കും.
ഏതൊക്കെ പാര്‍ട്ടികള്‍
പുതിയ പാര്‍ട്ടിയില്‍ ലയിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളും അവ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളും....
1. തമിഴ്‌നാട്- മനിതയാ മക്കള്‍ കട്ചി, തമിഴ്‌നാട് മുസ്ലീം മുന്നേറ്റ കഴകം
2. തെലങ്കാന/ആന്ധ്ര- മജ്‌ലിസ് ബച്ചാവോ തെഹ് രീക്
3. മഹാരാഷ്ട്ര- ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടി
4. ഉത്തര്‍ പ്രദേശ്- പീസ് പാര്‍ട്ടി ഓഫ് ഇന്ത്യ, ക്വാമി അകത ദള്‍, ഓള്‍ ഇന്ത്യ മുസ്ലീം മജ്‌ലിസ്, ഓള്‍ ഇന്ത്യ മുസ്ലീം ഫോറം, പര്‍ച്ചം പാര്‍ട്ടി ഓഫ് ഇന്ത്യ, നാഷണല്‍ ലോക് താന്ത്രിക് പാര്‍ട്ടി, മോമിന്‍ കോണ്‍ഫറന്‍സ്, ഇത്തിഹാദ് ഇ മില്ലത് കൗണ്‍സില്‍
5. പശ്ചിമ ബംഗാള്‍- പ്രോഗ്രസ്സീവ് മുസ്ലീം ലീഗ്
6. അസം- യുണൈറ്റഡ് മൈനോറിറ്റീസ് ഫ്രണ്ട്
മുസ്ലീം ലീഗിന് വെല്ലുവിളി
നിലവില്‍ കേരളത്തില്‍, പ്രത്യേകിച്ചും മലബാര്‍ മേഖലയില്‍ മുസ്ലീം ലീഗിന് വെല്ലുവിളി ഉയര്‍ത്താന്‍ ഒട്ടുമിക്ക പാര്‍ട്ടികള്‍ക്കും സാധ്യമല്ല. എന്നാല്‍ ജലീലിന്റെ നേതൃത്വത്തിലുള്ള പുതിയ നീക്കം ലീഗിന് തലവേദന ആകാനുള്ള സാധ്യതകള്‍ കൂടുതലാണ്. ലീഗിലെ അസംതൃപ്തരെ കൂടി കൂടെ കൂട്ടാന്‍ ജലീലിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് സാധിച്ചേക്കും.
മലപ്പുറവും പൊന്നാനിയും
മുസ്ലീം ലീഗിന്റെ കുത്തക സീറ്റുകളാണ് ലോക്‌സഭയിലെ മലപ്പുറം, പൊന്നാനി മണ്ഡലങ്ങള്‍. ഒരിക്കല്‍ ടികെ ഹംസ മഞ്ചേരി(ഇപ്പോഴത്തെ മലപ്പുറം) പിടിച്ചതൊഴിച്ചാല്‍ മുസ്ലീം ലീഗിന് ഈ മണ്ഡലങ്ങളില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടില്ല. ഈ രണ്ട് മണ്ഡലങ്ങളും ഒരുപക്ഷേ, ജലീലിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് എല്‍ഡിഎഫ് നല്‍കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.