പോലീസിനെ ജനകീയമാക്കാന്‍ പുതിയ പദ്ധതി; പരാതിക്കാരനെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് വിളിക്കും!
തിരുവനന്തപുരം: കേരള പോലീസിനെതിരെയുള്ള ജനങ്ങളുടെ അനിഷ്ടങ്ങൾ മാറ്റാനുറച്ച് പോലീസ് സേന. പോലീസിനെ ജനകീയമാക്കാൻ പുതിയ പദ്ധതി കൊണ്ടു വരുന്നു. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നവരെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ഫോണില്‍ വിളിച്ച് സ്റ്റേഷനിലുണ്ടായ അനുഭവം ആരായും. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്കും റേഞ്ച് ഡിഐജിമാര്‍ക്കും മേഖലാ ഐജിമാര്‍ക്കും ചുമതല നല്കി ഡിജിപി ഉത്തരവിറക്കി.
സ്റ്റേഷനില്‍ പരാതി നല്കുന്നവരില് പത്ത് പേരെയാണ് ഉന്നത ഉദ്യോഗസ്ഥറ് വിളിക്കുക. വൈകീട്ട് നാല് മണിക്ക് ശേഷമായിരിക്കും ഉന്നത ഉദ്യോഗസ്ഥര്‍ ഫോണ്‍ വിളിക്കുക. പരാതിക്കാരന് പൊലീസ് സ്റ്റേഷനില്‍ നിന്നുണ്ടാവുന്ന മോശം പെരുമാറ്റം പൂര്‍ണമായും മാറ്റാന്‍ സാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ഇതിനായി പരാതിക്കാർ പരാതിയോടൊപ്പം ഫോൺ നമ്പർ കൂടി നൽകിയാൽ മതിയാകും. പോലീസ് സ്റ്റേഷനുകൾ സർവീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ സംവിധാനം നിലവിൽവരും. രജിസ്റ്റർ ചെയ്യുന്ന കേസുകൾ കൂടാതെ വിവിധ തരത്തിലുള്ള ആയിരക്കണക്കിന് പരാതികളാണ് ദിവസവും പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് സിസ്റ്റത്തിൽ ചെയ്യുന്നത് പോലെ ഇത്തരം പരാതികളും ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം.