ബാലഭാസ്കറിന്റെ അപകട മരണത്തിൽ പുതിയ ട്വിസ്റ്റ്! നിർണായക വെളിപ്പെടുത്തലുമായി കലാഭവൻ സോബി!
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം വീണ്ടും വലിയ ചര്‍ച്ചയാകുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ബാലഭാസ്കറുമായി ബന്ധമുളളവരാണ് എന്ന കണ്ടെത്തല്‍ പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. മരണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നറിയാനാണ് അന്വേഷണം.
അതിനിടെ ബാലഭാസ്കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുകയാണ്. അപകടം നടന്ന അന്ന് പളളിപ്പുറം വഴി യാത്ര ചെയ്ത കലാഭവന്‍ സോബിയാണ് വഴിത്തിരിവാകുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ബാലുവും തേജുവും
2018 സെപ്റ്റംബര്‍ 28ന് പുലര്‍ച്ച നാല് മണിയോടെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പളളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവ ദിവസം തന്നെ മരിച്ചു. ബാലഭാസ്കര്‍ ഒക്ടോബര്‍ 2ന് മരണത്തിന് കീഴടങ്ങി. ഭാര്യ ലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനും രക്ഷപ്പെട്ടു.
പുതിയ വെളിപ്പെടുത്തൽ
അപകടം നടന്ന ദിവസം ആ സമയത്ത് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന മിമിക്രി കലാകാരനായ കലാഭവന്‍ സോബിയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. കാര്‍ ആക്സിഡന്റായ സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ ചിലരെ കണ്ടു എന്നാണ് സോബി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
രണ്ട് പേരെ കണ്ടു
അപകടം നടന്നതിന് പിന്നാലെ ഒരാള്‍ സ്ഥലത്ത് നിന്നും റോഡിന്റെ ഒരു വശത്ത് കൂടി ഓടിപ്പോകുന്നത് കണ്ടുവെന്നും മറ്റൊരാള്‍ ബൈക്ക് തളളിക്കൊണ്ട് വെപ്രാളത്തില്‍ പോകുന്നത് കണ്ടു എന്നാണ് സോബിയുടെ വെളിപ്പെടുത്തല്‍. ഓടിപ്പോയ ആള്‍ക്ക് 25 വയസ്സിനടുത്ത് പ്രായം വരുമെന്നും സോബി പറയുന്നു.
ആരാണെന്ന് അറിയില്ല
അപകടത്തില്‍പ്പെട്ടത് ബാലഭാസ്കറും കുടുംബവും ആണെന്ന് ആ ഘട്ടത്തില്‍ അറിയുമായിരുന്നില്ല. സ്ഥലത്ത് നിന്ന് ഓടിപ്പോകുന്നവര്‍ ആരെന്നും അറിയില്ല. പിന്നീട് താന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത് ബാലഭാസ്കര്‍ ആണെന്ന വിവരം അറിഞ്ഞതെന്നും സോബി പറയുന്നു.
മധു ബാലകൃഷ്ണനെ അറിയിച്ചു
തുടര്‍ന്ന് മരണത്തില്‍ നിരവധി സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ സോബി സുഹൃത്തും ഗായകനുമായ മധു ബാലകൃഷ്ണനെ വിളിച്ച് വിവരം പറഞ്ഞു. ബാലഭാസ്കറിന്റെ ബന്ധു കൂടിയാണ് മധു ബാലകൃഷ്ണന്. പ്രകാശന് തമ്പിയെ ഇക്കാര്യം അറിയിക്കാനാണ് മധു ബാലകൃഷ്ണന് പറഞ്ഞത്.
അനുകൂലമല്ല പ്രതികരണം
മധു ബാലകൃഷ്ണന് തന്നെ പ്രകാശന് തമ്പിയെ വിവരം അറിയിക്കുകയും പ്രകാശന് തമ്പി തന്നെ ഫോണില്‍ വിളിക്കുകയും ചെയ്തുവെന്നും സോബി പറയുന്നു. തനിക്കുളള സംശയങ്ങള്‍ പറഞ്ഞപ്പോള്‍ പ്രകാശന് തമ്പി അനുകൂലമായല്ല പ്രതികരിച്ചത് എന്നും എതിര്‍ത്ത് സംസാരിച്ചുവെന്നും സോബി പറയുന്നു.
ആരും വിളിച്ചില്ല
ഫോണ്‍ വെച്ച് പത്ത് മിനുറ്റ് കഴിഞ്ഞപ്പോള്‍ പ്രകാശന് തമ്പി തിരിച്ച് വിളിച്ചു. കേസ് അന്വേഷിക്കുന്ന ആറ്റിങ്ങല്‍ സിഐ വിളിക്കുമെന്നും ഇക്കാര്യത്തില്‍ മൊഴി നല്‍കുമോ എന്നും ചോദിച്ചു. എവിടെ വന്നും മൊഴി നല്‍കാം എന്ന് സോബി മറുപടി നല്കി. എന്നാല്‍ അതിന് ശേഷം തന്നെ ആരും വിളിച്ചിട്ടില്ലെന്നും സോബി വെളിപ്പെടുത്തി. സ്വർണക്കടത്ത് കേസ് വന്നതോടെ ഇക്കാര്യം സോബി ബാലഭാസ്കറിന്റെ അച്ഛന് ഉണ്ണിയെ അറിയിക്കുകയായിരുന്നു.
സ്വർണ്ണക്കടത്ത് കേസ് പ്രതി
പ്രകാശന് തമ്പി ബാലഭാസ്കറിന്റെ സ്റ്റേജ് പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യുന്ന വ്യക്തിയാണ്. ഇയാളെ സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കും കേസില്‍ ഒളിവിലുളള ബാലഭാസ്കറിന്റെ മറ്റൊരു സുഹൃത്ത് വിഷ്ണുവിനും മരണത്തില്‍ പങ്കുണ്ടോ എന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ബാലഭാസ്കറിന്റെ വിദേശ യാത്രകളുടെ മറവിൽ ഇവർ സ്വർണക്കടത്ത് നടത്തിയോ എന്നും അന്വേഷിക്കുന്നുണ്ട്.