ബിനോയിക്കെതിരെ കൂടുതൽ തെളിവുകളുമായി യുവതി, മകനെ തട്ടിക്കൊണ്ട് പോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി!
മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി പരാതിക്കാരിയായ യുവതി. ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ് യുവതി കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ടത്. ബിനോയ് തനിക്കും മകനും വിസ അയച്ചതിന്റെ രേഖകളാണ് യുവതി പുറത്ത് വിട്ടത്. ബിനോയിയുടെ സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നാണ് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയിരിക്കുന്നത്.
ദുബായ് സന്ദര്‍ശിക്കുന്നതിനുളള വിമാന ടിക്കറ്റുകളും ഇതേ മെയിലില്‍ വിസയ്‌ക്കൊപ്പം അയച്ചതിന്റെ രേഖകളും യുവതി ഹാജരാക്കി. 2015 ഏപ്രില്‍ 21നാണ് യുവതിക്ക് ബിനോയ് മെയില്‍ അയച്ചിരിക്കുന്നത്. ബിനോയ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പല വിവരങ്ങളും മറച്ച് വെച്ചതായും യുവതി ആരോപിക്കുന്നു.
ബിനോയിയുടെ അച്ഛനായ കോടിയേരി ബാലകൃഷ്ണന്‍ മുന്‍ മന്ത്രിയാണ് എന്ന വിവരം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറച്ച് വെച്ചതായി യുവതി ആരോപിക്കുന്നു. വിവാഹിതനാണ് എന്ന വിവരം മറച്ച് വെച്ചാണ് തന്നെ ചതിച്ചത് എന്നും യുവതി ആരോപിക്കുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് എന്ന വിവരവും ബിനോയ് തന്നില്‍ നിന്ന് മറച്ച് വെച്ചതായി കോടതിയില്‍ യുവതി വ്യക്തമാക്കി.
ബിനോയ് പണം അയച്ചതിന്റെ രേഖകളും പാസ്‌പോര്‍ട്ട് വിവരങ്ങളും അടക്കം നേരത്തെ യുവതി കോടതിയില്‍ ഹാജരാക്കിയിരുന്നു. തന്റെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാണെന്നും യുവതി കോടതിയെ അറിയിച്ചു. മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ബിനോയ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച കോടതി വിധി പറയും.തിങ്കളാഴ്ച വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.