പുതുവത്സരാഘോഷം: സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം, ദില്ലിയിലും ബെംഗളൂരിവിലും കര്‍ഫ്യൂ
തിരുവനന്തപുരം: പുതുവത്സരാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി. പുതുവത്സരപ്പിറവിയോട് അനുബന്ധിച്ചുള്ള ജനക്കൂട്ടവും ആഘോഷങ്ങളും ഡിസംബര്‍ 31 ന് രാത്രി 10 ന് ശേഷം ഉണ്ടാകില്ലെന്ന് പോലീസ് ഉറപ്പുവരുത്തും. ഇതിനായി ഡ്രോണ്‍ സംവിധാനം ഉള്‍പ്പെടെ ഉപയോഗിക്കും. ശബ്ദകോലാഹലങ്ങള്‍ തടയുന്നതിനും നടപടി സ്വീകരിക്കും. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള പോലീസ് പട്രോള്‍ സംവിധാനങ്ങള്‍ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും കോവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. സംസ്ഥാന അതിര്‍ത്തികള്‍, തീരപ്രദേശങ്ങള്‍, ട്രെയിനുകള്‍ എന്നിവിടങ്ങളില്‍ ലഹരികടത്ത് തടയാനായി പ്രത്യേക പരിശോധന നടത്തും. മദ്യപിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗം എന്നിവ കണ്ടെത്തുന്നതിനും പ്രധാന കേന്ദ്രങ്ങളില്‍ പരിശോധനയുണ്ടാകും. ആവശ്യമുള്ള സ്ഥലങ്ങളില്‍ വനിതാ പോലീസിനേയും നിയോഗിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരും പൊതുസ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുണ്ടാകും. ജനുവരി ഒന്നിന് രാത്രി പത്തു വരെ പോലീസ് ജാഗ്രത തുടരും.
നിരത്തുകളിലും പൊതുസ്ഥലങ്ങളിലും നിയമലംഘനം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളിലും മറ്റും നടക്കുന്ന ആഘോഷപരിപാടികളില്‍ അനാവശ്യമായി ഇടപെടാന്‍ പാടില്ലെന്നും ജനങ്ങളോടുള്ള പെരുമാറ്റം മാന്യമായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്കി.
കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാറും പുറപ്പെടുവിച്ചിട്ടുണ്ട്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ആൾക്കൂട്ടമുണ്ടാകുന്നത് നിയന്ത്രിക്കാൻ നടപടികളെടുക്കണമെന്നും നിർദ്ദേശിച്ച് കേന്ദ്രആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ട്. ബെംഗളൂരു, മുംബൈ, ചെന്നൈ ദില്ലി എന്നിവിടങ്ങളിലും നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍ ന്യൂഇയര്‍ പ്രമാണിച്ച് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ദില്ലിയിലും ഇന്ന് മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് നിരവധി നഗരങ്ങളിലും നൈറ്റ് പാര്‍ട്ടികളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. അതേസമയം, ബാറുകള്‍ പുലര്‍ച്ചെ ഒരു മണി തുറക്കാന്‍ തെലങ്കാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.