റിലയൻസിന്റെ മലയാളം ചാനൽ പൂട്ടുന്നു? ബ്യൂറോ ഓഫീസുകൾ പൂട്ടി... പ്രമുഖർ രാജിയ്ക്ക്, ജീവനക്കാർ ആശങ്കയിൽ
തിരുവനന്തപുരം: നാല് വര്‍ഷം മുമ്പാണ് റിലയന്‍സിന്റെ മലയാളം ചാനല്‍ ആയ ന്യൂസ് 18 കേരളം സംപ്രേഷണം തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ചാനല്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ജീവനക്കാര്‍.
ചാനലിന്റെ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ബ്യൂറോകളും വാടകക്കെട്ടിടങ്ങൾ ഒഴിഞ്ഞതായാണ് വിവരം. ഓഫീസ് ഇല്ലാതെ ജോലി ചെയ്താല്‍ മതി എന്നാണ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
ഇതിനിടെയാണ് ചാനലിലെ പ്രധാന അവതാരകരില്‍ ഒരാളായ ശരത് രാജിവച്ചത്. ചാനലിന്റെ മുഖങ്ങളില്‍ ഒന്നായ ഇ സനീഷും ഉടന്‍ രാജിവച്ചേക്കുമെന്ന് സൂചനകളുണ്ട്. വിശദാശംങ്ങളിലേക്ക്...
ബ്യൂറോകള്‍
കേരളത്തിലെ പ്രധാന വാര്‍ത്താ ചാനലുകള്‍ക്കെല്ലാം എല്ലാ ജില്ലകളിലും ന്യൂസ് ബ്യൂറോകള്‍ ഉണ്ട്. എന്നാല്‍ ന്യൂസ് 18 ന് ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ആദ്യം മുതലേ ബ്യൂറോ ഉണ്ടായിരുന്നില്ല.
ബ്യൂറോകള്‍ പൂട്ടുമെന്ന സൂചന നേരത്തേ ഉണ്ടായിരുന്നെങ്കിലും ഏറെ പ്രധാനപ്പെട്ട തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ബ്യൂറോകള്‍ പൂട്ടില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തിരുവനന്തപുരം നഗരത്തിലെ ബ്യൂറോ ഇപ്പോള്‍ പൂട്ടിയിരിക്കുകയാണ്. ഇവിടത്തെ മാധ്യമ പ്രവര്‍ത്തകരോട് ആക്കുളത്തുള്ള പ്രധാന ഓഫീസ് ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. കോഴിക്കോട് പിടി ഉഷ റോഡിനടുത്തുള്ള ഓഫീസും ഒഴിഞ്ഞുകഴിഞ്ഞു.
പ്രദീപ് പിള്ള എത്തിയപ്പോള്‍
രാജീവ് ദേവരാജ് ആയിരുന്നു ചാനലിന്റെ എഡിറ്റര്‍. ഇദ്ദേഹം ന്യൂസ് 18 കേരളയില്‍ നിന്ന് രാജിവച്ചതിന് ശേഷം ഇപ്പോള്‍ മീഡിയ വൺ ചാനലിലാണ്. രാജീവ് ദേവരാജിന് ശേഷം പ്രദീപ് പിള്ളയാണ് ന്യൂസ് 18 കേരളത്തിന്റെ എഡിറ്റോറിയല്‍ ചുമതല വഹിക്കുന്നത്. അതിന് ശേഷം ആണ് പ്രശ്‌നങ്ങളുടെ തുടക്കം എന്നും ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
ടിജെ ശ്രീലാല്‍, ജെ സതീഷ് കുമാര്‍ തുടങ്ങി രാജീവ് ദേവരാജിനൊപ്പം മലയാള മനോരമയില്‍ നിന്ന് എത്തിയവര്‍ ഇപ്പോഴും ചാനലില്‍ ഉണ്ട്. അപ്പോഴായിരുന്നു ദൃശ്യമാധ്യമ രംഗത്ത് ഇവരുടെ അത്ര അനുഭവപരിചയം ഇല്ലാത്ത പ്രദീപ് പിള്ളയെ എഡിറ്റര്‍ ആക്കിയത്.
ശരത് രാജിവച്ചു, സനീഷ് രാജിയ്ക്ക്?
അവതാരകനായ ശരത് ന്യൂസ് 18 നില്‍ നിന്ന് രാജിവച്ചു എന്നാണ് പുറത്ത് വരുന്ന മറ്റൊരു വാര്‍ത്ത. കൈരളി ടിവിയിലും ഏഷ്യാനെറ്റ് ന്യൂസിലും ജോലി ചെയ്തിരുന്ന ശരത് മനോരമ ന്യൂസിലേക്കോ കൈരളിയിലേക്കോ ആയിരിക്കും പോകുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചാനലിന്റെ പ്രധാന മുഖങ്ങളില്‍ ഒരാളായ ഇ സനീഷും രാജിവച്ചേക്കും എന്ന് ചില സൂചനകളുണ്ട്. സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്നു എന്നൊരു ആക്ഷേപം മുമ്പ് സനീഷിനെതിരെ ഉയര്‍ന്നിരുന്നു. നേരത്തേ ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍ എന്നീ ചാനലുകളിലായിരുന്നു സനീഷ് ജോലി ചെയ്തിരുന്നത്.
ജീവനക്കാര്‍ ആശങ്കയില്‍
ബ്യൂറോകളുടെ കെട്ടിടങ്ങള്‍ ഒഴിഞ്ഞുവെങ്കിലും ഇതുവരെ ജീവനക്കാരെ ആരേയും സ്ഥാപനം പിരിച്ചുവിട്ടിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്. ന്യൂസ് 18 ചാനലില്‍ പണം മുടക്കുന്നതിനോട് റിലയന്‍സിന് താത്പര്യമില്ലെന്ന രീതിയില്‍ നേരത്തേയും ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.