അവസാനം അന്‍വര്‍ എംഎല്‍എ ഹൈക്കോടതി ഉത്തരവ് നടപ്പാക്കി മുഖം രക്ഷിച്ചു; അധികൃതര്‍ എത്തുംമുമ്പെ അനധികൃത തടയണയിലെ വെള്ളം തുറന്നുവിട്ടു
മലപ്പുറം: അവസാനം അന്‍വര്‍ എം.എല്‍.എ നിയമം നടപ്പാക്കി മുഖംരക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ ദുരന്തനിവാരണ വിഭാഗവും സാങ്കേതിക വിദഗ്ദസംഘവും എത്തും മുമ്പെ പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ടു തുടങ്ങി. പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള വിദഗ്ദസംഘം 13ന് തടയണ സന്ദര്‍ശിച്ചപ്പോഴാണ് ഒരു ദിവസം മുമ്പേ വെള്ളം ഒഴുക്കിവിട്ടതായി കണ്ടത്.
തടയണയുടെ ഒരു ഭാഗത്തുകൂടെ നിലവില്‍ വെള്ളം ഒഴുകിപോകുന്നുണ്ട് ഇവിടെ ആഴവും വീതിയും സ്ഥലവുടമ തന്നെ കൂട്ടിയതായും വിദഗ്ദ സംഘത്തിലെ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ടി സലീം പറഞ്ഞു. ദുരന്തസാധ്യത നിലനില്‍ക്കുന്നതിനാല്‍ തടയണയിലെ വെള്ളം സാങ്കേതിക വിദഗ്ദന്റെ സഹായത്തോടെ രണ്ടാഴ്ചക്കകം പൂര്‍ണ്ണമായും ഒഴുക്കിവിടണമെന്നാണ് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് 10ന് നിര്‍ദ്ദേശം നല്‍കിയത്.
ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ
ഇതിന്റെ അടിസ്ഥാനത്തില്‍ 12ന് മലപ്പുറം കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്തനിവാരണ സമിതി യോഗം ചേര്‍ന്ന് തടയണയിലെ വെള്ളം ഒഴുക്കിവിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. പെരിന്തല്‍മണ്ണ ആര്‍ഡിഒ അജീഷ്, ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ടി സലീം, നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ് ഒ, ജില്ലാ ജിയോളജിസ്റ്റ് എന്നിവര്‍ അടങ്ങുന്ന സംഘം 13ന് സ്ഥലപരിശോധന നടത്തിയപ്പോഴാണ് വെള്ളം നേരത്തെ ഒഴുക്കിവിടുന്നതായി അറിഞ്ഞത്.
പ്രദേശത്ത് തുടര്‍ച്ചയായുള്ള ശക്തമായ മഴ നിലച്ചശേഷം അപകടമുണ്ടാകാതെ വെള്ളം പൂര്‍ണമായും ഒഴുക്കിവിടാനുള്ള മറ്റു മാര്‍ഗങ്ങളും സ്വീകരിക്കും. വീണ്ടും വിദഗ്ദസംഘം സ്ഥലസന്ദര്‍ശനം നടത്താനും തീരുമാനമായി. ചീങ്കണ്ണിപ്പാലിയില്‍ പി വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണകെട്ടിയത്. ഇത് പൊളിച്ചുനീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു.
തടയണപൊളിക്കാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന പരാതിയില്‍ വീണ്ടും വിദഗ്ദ സംഘത്തിന്റെ സ്ഥലപരിശോധനയും തെളിവെടുപ്പും നടത്തി കഴിഞ്ഞ ഡിസംബര്‍ എട്ടിന് ദുരന്തനിവാരണ നിയമപ്രകാരം മലപ്പുറം കലക്ടര്‍ തടയണ 14 ദിവസത്തിനകം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടററുടെ ഉത്തരവെന്നു കാണിച്ച് അബ്ദുല്‍ ലത്തീഫിന്റെ ഹര്‍ജിയില്‍ തടയണ പൊളിക്കുന്നത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ഏഴു മാസമായിട്ടും സ്‌റ്റേ നീക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നില്ല.
കോഴിക്കാട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി എംഎല്‍എയുടെ തടയണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ആരോപിച്ച് പരാതിക്കാരന്‍ എം പി വിനോദാണ് തടയണപൊളിക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെയാണ് തടയണയിലെ വെള്ളം അടിയന്തിരമായി ഒഴുക്കിവിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.