കണ്‍കറന്റ് ലിസ്റ്റ് മാത്രമേ അറിയാത്തതുളളൂ എന്ന് കരുതി, ശോഭാ സുരേന്ദ്രനെ പൊളിച്ചടുക്കി രശ്മിത!
Recommended Video
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധിക്കുമ്പോള്‍ നിയമത്തിന് രാജ്യത്തിന്റെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. #IndiaSupportsCAA എന്ന ഹാഷ്ടാഗുമായാണ് പ്രധാനമന്ത്രിയുടെ വരവ്. ഹാഷ്ടാഗ് പ്രചാരണം പ്രതിഷേധത്തെ മറി കടക്കുമോ എന്നുളളതാണ് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തത്.
ബിജെപിയെ പ്രതിനിധീകരിച്ച് ശോഭാ സുരേന്ദ്രനാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രന്‍, ഡോ ഷീന ഷുക്കൂര്‍ എന്നിവരായിരുന്നു മറ്റ് പാനലിസ്റ്റുകള്‍. വിനു വി ജോണ്‍ നയിച്ച ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രനെ അഡ്വക്കേറ്റ് രശ്മിത പൊളിച്ചടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സഭയിലെ തോന്ന്യവാസം
നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും ചേര്‍ന്ന് പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കുന്നതിനെ തോന്ന്യവാസം എന്നാണ് ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ അതാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് അവതാരകനായ വിനു ഇടപെട്ട് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമര്‍ശിച്ച അഡ്വക്കേറ്റ് രശ്മിതയുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
അക്കമിട്ട് മറുപടി
അഭിഭാഷക നിയമ വിഷയത്തില്‍ അഭിപ്രായം പറയട്ടെ എന്നും നരേന്ദ്ര മോദിയോടുളള വിരോധം മാത്രമാണ് രശ്മിതയുടെ വാക്കുകള്‍ക്ക് പിന്നിലെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മുത്തലാഖ് നിയമത്തെ വിമര്‍ശിച്ച ഷീന ഷുക്കൂറിന് നാണമുണ്ടോ എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. ശോഭാ സുരേന്ദ്രന്റെ ഓരോ ആരോപണത്തിനും അക്കമിട്ടാണ് രശ്മിത രാമചന്ദ്രന്‍ ചുട്ട മറുപടി പറഞ്ഞത്.
എവിടെയാണ് ഇന്റര്‍നെറ്റ് കണക്ഷൻ
എല്‍എല്‍ബിക്ക് എന്‍ റോള്‍ ചെയ്തപ്പോള്‍ തന്റെ രാഷ്ട്രീയം അടിയറവ് വെച്ചുകൊള്ളാം എന്ന് താന്‍ എവിടെയും എഴുതിക്കൊടുത്തിട്ടില്ല എന്ന് രശ്മിത തുറന്നടിച്ചു. രാഷ്ട്രീയവും നിയമത്തിലുളള അറിവും താന്‍ പറയും. മോദിയുടെ ഹാഷ്ടാഗ് പ്രചാരണത്തേയും രശ്മിത പരിഹസിച്ചു. പണ്ട് ഈദി അമീന്‍ ആളുകളെ കൊല്ലുന്നതിന് വേണ്ടി ഇലക്ട്രിക് ചെയര്‍ കൊണ്ടുവന്നു. പക്ഷേ ആ നാട്ടില്‍ വൈദ്യുതി ഇല്ലായിരുന്നു. തങ്ങള്‍ക്കൊക്കെ മാനസാന്തരം വന്ന് പൗരത്വ നിയമത്തെ പിന്താങ്ങണമെങ്കില്‍ തന്നെ എവിടെയാണ് ഇന്റര്‍നെറ്റ് കണക്ഷനെന്നും രശ്മിത പരിഹസിച്ചു.
ഈ നാടിനെ കുറിച്ച് ഒരു ചുക്കും അറിയില്ല
നമ്മുടെ പ്രധാനമന്ത്രിക്ക് ഈ നാടിനെ കുറിച്ച് ഒരു ചുക്കും അറിയില്ല. താന്‍ കരുതിയത് മാഡത്തിന് കണ്‍കറന്റ് ലിസ്റ്റ് മാത്രമേ അറിയാത്തതുളളൂ എന്നാണ്. ആര്‍ട്ടിക്കിള്‍ 19 അറിയും എന്നാണ് കരുതിയത്. ആര്‍ട്ടിക്കിള്‍ 14 എന്ന് ഓട്ടോയ്ക്ക് പേരിടുന്ന നാട്ടിലാണിത്. സകല പൗരന്മാര്‍ക്കും അഭിപ്രായം പറയാനും നിയമപരമായി പ്രതിഷേധിക്കാനും സ്വാതന്ത്ര്യം നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 19 എന്ന് രശ്മിത പറഞ്ഞു.
പ്രതിഷേധിക്കാനുളള സ്വാതന്ത്ര്യമുണ്ട്
പ്രസിഡണ്ട് ഒപ്പ് വെച്ചതല്ല, ഒപ്പ് വെച്ച് അതിന് മേല്‍ ഉമ്മ വെച്ച നിയമം ആണെങ്കില്‍ പോലും പ്രതിഷേധിക്കാനുളള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ടെന്നും രശ്മിത തുറന്നടിച്ചു. പൗരത്വ നിയമം സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല എന്നാണിവര്‍ പറയുന്നത്. ഇത് തന്നെയാണ് ശബരിമല കേസിലും സുപ്രീം കോടതി പറഞ്ഞത്. സ്റ്റേ ഇല്ല എന്ന് പറയാത്തത് കൊണ്ട് സറ്റേ ഉളളത് പോലാണെന്ന് അന്ന് നിങ്ങള്‍ പറഞ്ഞു. സ്റ്റേ ഇല്ലാത്തത് കൊണ്ട് സ്റ്റേ ഇല്ല എന്ന് ഇപ്പോള്‍ പറയുന്നു. സ്റ്റേയുടെ കാര്യത്തിലെങ്കിലും ഒരു നിലപാട് വേണ്ടേ എന്നും രശ്മിത പരിഹസിച്ചു.
അതിലൊരു പ്രശ്‌നമില്ലേ
2014ല്‍ ഒരു പ്രധാനമന്ത്രിയുടെ ഭാര്യ സൗകര്യങ്ങള്‍ വേണം എന്നാവശ്യപ്പെട്ട് നെടുനീളെ നടക്കുകയും ഒരു കാര്‍ പോലും കിട്ടാതിരിക്കുകയും ചെയ്തു. മുത്തലാഖ് നിര്‍ത്തിയതില്‍ യാതൊരു കുഴപ്പവും ഇല്ല. എന്നാല്‍ ഡിവോഴ്‌സ് ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാകുന്നത് ഒരു സമൂഹത്തിന് മാത്രമാകുമ്പോള്‍ അതിലൊരു പ്രശ്‌നമില്ലേ. ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് പോലും ആകാന്‍ പോകുന്ന ശോഭ അക്കാര്യം ആലോചിച്ച് നോക്കാനും രശ്മിത പറഞ്ഞു.