ഷെയ്ൻ നിഗം അജ്മീറിൽ, നടനെ വിടാതെ 'തിരഞ്ഞ്' മലയാളികൾ, അറിയേണ്ടത് ഈ മൂന്ന് കാര്യങ്ങൾ!
കൊച്ചി: വളരെ കുറച്ച് കാലം കൊണ്ട് തന്നെ വ്യത്യസ്തമായ പ്രകടനങ്ങള്‍ കൊണ്ട് മലയാള സിനിമാ ലോകത്ത് ഇരിപ്പുറപ്പിച്ച നടനാണ് ഷെയ്ന്‍ നിഗം. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാക്കാര്‍ക്കിടയില്‍ പുതിയ ചേരിതിരിവിന് വഴി തുറന്നിരിക്കുകയാണ് ഷെയ്‌നുമായി ബന്ധപ്പെട്ട വിവാദം.
'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ് സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സംവിധായകൻ!
ഇവിടെ വിവാദം കത്തുമ്പോള്‍ അജ്മീരിലേക്ക് യാത്ര പോയിരിക്കുകയാണ് ഷെയ്ന്‍ നിഗം. എന്നാല്‍ മലയാളികള്‍ ഷെയ്‌നെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഈയടുത്ത ദിവസങ്ങളിലായി ട്രെന്‍ഡിംഗ് ഷെയ്ന്‍ നിഗം തന്നെയാണ്. മൂന്ന് കാര്യങ്ങളാണ് ഷെയ്‌നെ കുറിച്ച് മലയാളികള്‍ക്ക് അറിയേണ്ടത്.
ഷെയ്ൻ അജ്മീരിൽ
വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കങ്ങളാണ് ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് വരെ എത്തി നില്‍ക്കുന്നത്. ഷെയ്‌നിന്റെ പേരില്‍ സിനിമാ രംഗം രണ്ട് ചേരിയായി തിരിഞ്ഞ് കഴിഞ്ഞു. പ്രശ്‌നപരിഹാരത്തിനായി അമ്മ പ്രസിഡണ്ട് മോഹന്‍ലാലും ഇടപെട്ടിട്ടുണ്ട്. അജ്മീരിലേക്ക് യാത്ര പോയിരിക്കുന്ന ഷെയ്ന്‍ നിഗം ഈ മാസം നാലാം തിയ്യതി മടങ്ങിയെത്തിയേക്കും.
രണ്ടായി തിരിഞ്ഞ് സോഷ്യൽ മീഡിയ
അതിന് ശേഷം അമ്മ ഭാരവാഹികളുടെ നേതൃത്വത്തില്‍ അനുനയ ചര്‍ച്ചകള്‍ നടക്കാനാണ് സാധ്യത. ഷെയ്ന്‍ വിവാദത്തില്‍ ഓരോ പുതിയ വഴിത്തിരിവിനും വേണ്ടി ഗൂഗിളില്‍ കൊണ്ട് പിടിച്ച തിരച്ചിലില്‍ ആണ് മലയാളികള്‍. സിനിമാ രംഗത്ത് എന്ന പോലെ രണ്ട് വിഭാഗമായി തിരിഞ്ഞ് ആളുകള്‍ ഷെയ്ന്‍ നിഗത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരസ്പരം പോരടിക്കുന്നുമുണ്ട്.
അഹങ്കാരവും മാടമ്പിത്തരവും
ഷെയ്ന്‍ നിഗത്തിന് അഹങ്കാരമാണെന്നും പുറത്താക്കണമെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍ നിര്‍മ്മാതാക്കളാണ് മാടമ്പിത്തരം കാണിക്കുന്നതെന്നും ഷെയ്ന്‍ നിലപാടുകള്‍ തുറന്ന് പറയുന്ന സിനിമയിലെ അപൂര്‍വം ചിലരില്‍ ഒരാളാണെന്ന് മറുവിഭാഗവും വാദിക്കുന്നു. ഷെയ്ന്‍ വിവാദം തുടങ്ങിയ ശേഷം ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് മൂന്ന് കാര്യങ്ങളാണ്.
ഷെയ്നിന്റെ പുതിയ ലുക്ക്
ഏറ്റവും കൂടുതല്‍ മലയാളികള്‍ക്ക് അറിയേണ്ടത് ഷെയ്ന്‍ നിഗത്തിന്റെ പുതിയ ലുക്കിനെ കുറിച്ച് ആയിരുന്നു. വെയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും മുന്‍പാണ് ഷെയ്ന്‍ നിഗം മുടി മുറിക്കുകയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്. ഇത് വിവാദം മൂര്‍ച്ഛിക്കാനുളള പ്രധാന കാരണമായി മാറുകയും ചെയ്തു.
മുടി വെട്ടിയ പ്രതിഷേധം
ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ വെയിലില്‍ നീണ്ട താടിയും മുടിയും ഉളള ഗെറ്റപ്പിലാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. എന്നാല്‍ സംവിധായകനും നിര്‍മ്മാതാവും തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ഷെയ്ന്‍ നിഗം മുടിയും താടിയും പറ്റെ വെട്ടിയത്. മാത്രമല്ല പുറത്ത് വിട്ട ഫോട്ടോയില്‍ പ്രതിഷേധം എന്ന് എഴുതുകയും ചെയ്തു.
ഷെയ്ന്‍ നിഗം ഇന്‍സ്റ്റഗ്രാം
രണ്ടാമതായി ഗൂഗിളില്‍ ആളുകള്‍ തിരഞ്ഞത് 'ഷെയ്ന്‍ നിഗം ന്യൂസ്' എന്നതായിരുന്നു. സെര്‍ച്ചിംഗില്‍ ട്രെന്‍ഡിംഗ് ആയ മൂന്നാമത്തെ വിഷയം 'ഷെയ്ന്‍ നിഗം ഇന്‍സ്റ്റഗ്രാം' എന്നതായിരുന്നു. വിവാദത്തിന് തുടക്കമിട്ട ആദ്യ ദിവസങ്ങളില്‍ തന്നെ ഗൂഗിളില്‍ മലയാളികള്‍ ഷെയ്ന്‍ നിഗത്തിന്റെ പിന്നാലെയുണ്ട്. നവംബര്‍ 20 മുതല്‍ സെന്‍ച്ചിംഗ് ട്രെന്‍ഡില്‍ ഷെയ്ന്‍ നിഗം കയറിക്കൂടിയിട്ടുണ്ട്.
ആളിക്കത്തിയ ദിവസം
ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന പത്രസമ്മേളനം വിളിക്കുകയും വിലക്ക് പ്രഖ്യാപിക്കുകയും ചെയ്ത ദിവസമായ നവംബര്‍ 28നാണ് ഷെയ്ന്‍ നിഗം വിഷയം ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടിരിക്കുന്നത്. മലയാള സിനിമാ സെറ്റുകളില്‍ മയക്ക് മരുന്ന് ഉപയോഗമുണ്ട് എന്നതടക്കമുളള ഗുരുതരമായ ആരോപണങ്ങള്‍ നിര്‍മ്മാതാക്കള്‍ അന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു.
മുന്നിൽ പ്രവാസികൾ
ഇന്ത്യയ്ക്ക് അകത്ത് നിന്നല്ല ഷെയ്ന്‍ നിഗം വിഷയത്തില്‍ ഏറ്റവും കൂടുതല്‍ തിരച്ചില്‍ നടന്നിരിക്കുന്നത്. മറിച്ച് പ്രവാസികളാണ് ഷെയന്‍ നിഗത്തെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിടാതെ പിടികൂടിയിരിക്കുന്നത്. യുഎഇ, ഖത്തര്‍, അമേരിക്ക, ഇറ്റലി, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും അധികം സെര്‍ച്ചിംഗ് നടന്നിരിക്കുന്നത്. അതിനിടെ ഷെയ്ന്‍ നിഗം വിഷയം ഒത്തുതീര്‍ന്നേക്കും എന്നുളള റിപ്പോര്‍ട്ടുകള്‍ സിനിമാ രംഗത്ത് നിന്ന് പുറത്ത് വരുന്നുണ്ട്.
മോഹൻലാലിന്റെ ഇടപെടൽ
വിലക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് മോഹന്‍ലാലും അമ്മ നേതൃത്വത്തിലെ മറ്റുളളവരും നിലപാടെടുത്തിരുന്നു. ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനാ നേതൃത്വത്തോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ മോഹന്‍ലാല്‍ കൊച്ചിയില്‍ ഇല്ല. താരം തിരിച്ച് എത്തിയ ശേഷമായിരിക്കും ഷെയ്ന്‍ വിഷയത്തിലെ അനുനയ ചര്‍ച്ചകള്‍.
Recommended Video
വിലക്കല്ല, നിസ്സഹകരണം
ഷെയ്‌നെ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്നും നിസ്സഹകരണം മാത്രമാണുളളത് എന്നുമാണ് നിര്‍മ്മാതാക്കളുടെ വിശദീകരണം. ഷൂട്ടിംഗ് മുടങ്ങിയ ചിത്രഹങ്ങളുടെ നഷ്ടപരിഹാരമായി 7 കോടി ഷെയ്ന്‍ നല്‍കിയാലേ ഇനി നടനുമായി സഹകരിക്കൂ എന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം നടന്റെ സിനിമകള്‍ ഉപേക്ഷിക്കാനുളള നീക്കത്തില്‍ നിന്ന് പിന്മാറണം എന്നാണ് ഡയറക്ടേഴ്‌സ് യൂണിയന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.