ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍; സനല്‍കുമാര്‍ കേസിലെ പ്രതി... കല്ലമ്പലത്തെ വീട്ടില്‍
Recommended Video
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
സനല്‍ കുമാര്‍ കേസില്‍ ദിവസങ്ങളായി ക്രൈംബ്രാഞ്ച് സംഘം ഇദ്ദേഹത്തെ തിരഞ്ഞുവരികയായിരുന്നു. കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. തമിഴ്നാട്ടിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് കല്ലമ്പലത്തെ വീട്ടില്‍ തിരിച്ചെത്തിയത്. ചൊവ്വാഴ്ച രാവിലെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....
കീഴടങ്ങാനിരിക്കെ...
കൊലപാതക കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പില്‍ ഹരികുമാര്‍ കീഴടങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വേളയിലാണ് ഹരികുമാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നത്. ബോധപൂര്‍വമുള്ള കൊലപാതകമാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. തൊട്ടുപിന്നാലെയാണ് ഡിവൈഎസ്പിയുടെ മരണം.
കുടുങ്ങുമെന്ന് ഉറപ്പായതോടെ
നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഡിവൈഎസ്പി ഹരികുമാര്‍. കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ഡിവൈഎസ്പി ഒളിവില്‍ പോകുകയായിരുന്നു. ഇദ്ദേഹം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് മരണ വാര്‍ത്ത വന്നിരിക്കുന്നത്.
ഭാര്യയുടെ ഉപവാസ സമരം
സനല്‍കുമാര്‍ വധക്കേസില്‍ നീതി തേടി സനലിന്റെ വിധവ വിജി ചൊവ്വാഴ്ച രാവിലെ മുതല്‍ ഉപവാസം ആരംഭിച്ചിരുന്നു. കൊലപാതകം നടന്ന നെയ്യാറ്റിന്‍കര കൊടങ്ങാവിളയിലാണ് ഏകദിന ഉപവാസം തുടങ്ങിയത്. പ്രതിയായ ഡിവൈഎസ്പി മരിച്ചുവെന്ന വിവരം വന്നതിന് പിന്നാലെ ഉപവാസം അവസാനിപ്പിച്ചു.
ദൈവത്തിന്റെ വിധി
ഹരികുമാറിന്റെ ആത്മഹത്യ ദൈവത്തിന്റെ വിധിയാണെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞു. ദൈവ വിധി നടപ്പായിരിക്കുന്നുവെന്നാണ് വിവരം അറിഞ്ഞ ഉടന്‍ വിജി പ്രതികരിച്ചത്. ശേഷം ഉപവാസം അവസാനിപ്പിച്ചു. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു ഉപവാസ സമരം തുടങ്ങിയത്.
സംഭവം ഇങ്ങനെ
നെയ്യാറ്റിന്‍കര ഡിവൈഎസ്പിയാണ് ഹരികുമാര്‍. വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. വാക്ക് തര്‍ക്കത്തിനിടെ സനലിനെ പിടിച്ച് ഹരികുമാര്‍ തള്ളുകയായിരുന്നു. മറ്റൊരു വാഹനത്തിലേക്കാണ് തള്ളിയത്. തള്ളിയ ഉടനെ എതിരേ വന്ന വാഹനം ഇടിച്ചു. ബോധപൂര്‍വമാണ് ഹരികുമാര്‍ ചെയ്തതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം ഏഴിന് രാത്രി
ഈ മാസം ഏഴിന് രാത്രിയാണ് സനല്‍കുമാറിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവമുണ്ടായത്. കൊടങ്ങാവിളയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്ന കെ ബിനുവിന്റെ വീടിന് മുന്നില്‍ വച്ചാണ് ഇരുവരും വാക്ക് തര്‍ക്കമുണ്ടായത്. ബിനുവിന്റെ വീട്ടില്‍ വന്നതായിരുന്നു ഡിവൈഎസ്പി. തിരിച്ചുപോകാന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കാറിന് മുന്നില്‍ മറ്റൊരു കാര്‍ കിടക്കുന്നു...
തര്‍ക്കം രൂക്ഷമായി
സനലിന്റേതായിരുന്നു കാര്‍. ഡിവൈഎസ്പിയുടെ കാറിന് മുന്നില്‍ നിര്‍ത്തി സനല്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ഇത് കണ്ട് രോഷാകുലനായ ഡിവൈഎസ്പി ബഹളം വച്ചു. ഓടിവന്ന സനലിനോടും തട്ടിക്കയറി. ഡിവൈഎസ്പി യൂണിഫോണില്‍ ആയിരുന്നില്ല. അതുകൊണ്ടുതന്നെ സനല്‍ ഡിവൈഎസ്പിയാണെന്ന് തിരിച്ചറിഞ്ഞതുമില്ല.
സനലിന്റെ മുഖത്തടിച്ചു
ഇരുവരും തര്‍ക്കം രൂക്ഷമായി. ഈ വേളയില്‍ ഡിവൈഎസ്പി സനലിന്റെ മുഖത്തടിച്ചെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സനലിനെ മര്‍ദ്ദിച്ച ശേഷം അതുവഴി വന്ന വാഹനത്തിന് മുന്നിലേക്ക് പിടിച്ചുതള്ളുകയായിരുന്നുവത്രെ. അമിത വേഗത്തില്‍ വന്ന കാറിന് മുന്നിലേക്കാണ് തള്ളിയത്. കാറിടിച്ചതോടെ ഡിവൈഎസ്പി ഓടി രക്ഷപ്പെട്ടു.
പോലീസുകാരുടെ ക്രൂരത വേറെ
ഡിവൈഎസ്പിയാണെന്ന് നാട്ടുകാര്രും തിരിച്ചറിഞ്ഞില്ല. അവര്‍ പിന്നാലെ ഓടി. ഡിവൈഎസ്പിയെ മര്‍ദ്ദിച്ചുവെന്നും പറയപ്പെടുന്നു. ബിനു വന്നു ഡിവൈഎസ്പിയുടെ കാര്‍ വീട്ടിന് മുന്നില്‍ നിന്ന് മാറ്റി. നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചു. പോലീസുകാരും സംഭവസ്ഥലത്തെത്തി. ജനറല്‍ ആശുപത്രിയിലും ശേഷം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും സനലിനെ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കാന്‍ പോലീസുകാര്‍ മനപ്പൂര്‍വം വൈകിച്ചുവെന്ന വിവരവും പുറത്തുവന്നു.
യാദൃശ്ചികമായി സംഭവിച്ചതല്ല
കൊലപാതകം യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം വാഹനത്തിന് മുന്നിലേക്ക് മനപ്പൂര്‍വം തള്ളുകയായിരുന്നുവെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് മരണ വാര്‍ത്ത വന്നിരിക്കുന്നത്. തമിഴ്നാട്ടില്‍ ഹരികുമാറിന് വേണ്ടി തിരച്ചില്‍ നടക്കുകയായിരുന്നു. ഈ വേളയില്‍ ഡിവൈഎസ്പി കര്‍ണാടകത്തിലേക്ക് മാറിയെന്നും സൂചന ലഭിച്ചിരുന്നു.
വീടിന്റെ ചായ്പില്‍
തിങ്കളാഴ്ചയാണ് കല്ലമ്പലത്തെ വീട്ടില്‍ ഹരികുമാര്‍ തിരിച്ചെത്തിയത്. ചൊവ്വാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജാരാകാന്‍ തീരുമാനിച്ചിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് വീടിന്റെ ചായ്പില്‍ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയുടെ അമ്മ കണ്ടത്. നായക്ക് ഭക്ഷണം നല്‍കാനെത്തിയതായിരുന്നു ഇവര്‍. ഉടനെ ബന്ധുക്കളെയും അയല്‍ക്കാരെയും അറിയിച്ചു. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അഞ്ച് സംഘങ്ങളാണ് സനല്‍കുമാര്‍ കൊലപാതക കേസ് അന്വേഷിക്കുന്നത്.