സനലിന്റെ എല്ലുകള്‍ ഒടിഞ്ഞു; മരണ കാരണം തലയ്ക്കേറ്റ ക്ഷതം, പോലീസ് മദ്യം കുടിപ്പിച്ചെന്ന് സഹോദരി!!
തിരുവനന്തപുരം: വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പോലീസ് മര്‍ദ്ദനമേറ്റ് മരിച്ച സനലിന്റെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് വിവരം. മര്‍ദ്ദിച്ച ശേഷം യുവാവിനെ പോലീസ് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.
തള്ളിയ വേളയില്‍ വാഹനമിടിച്ച് സനലിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. കൂടാതെ റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ വീണ്ടും തലയിടിച്ചു. എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. മരണ വെപ്രാളത്തില്‍ കഴിയുമ്പോള്‍ സനലിനെ പോലീസ് മദ്യം കുടിപ്പിച്ചെന്ന് സഹോദരി പറയുന്നു. പോലീസിന്റെ കൊടും ക്രൂരതയാണ് കേസില്‍ പുറത്തുവരുന്നത്. വിവരങ്ങള്‍ ഇങ്ങനെ....
ഡിവൈഎസ്പി പിടിച്ചുതള്ളി
വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സനലിന് മര്‍ദ്ദനമേല്‍ക്കാന്‍ കാരണം. ഡിവൈഎസ്പി ബി ഹരികുമാര്‍ സനലിനെ മര്‍ദ്ദിക്കുകയും റോഡിലേക്ക് പിടിച്ചുതള്ളുകയുമായിരുന്നുവെന്നാണ് വിവരം. ഈ വേളയില്‍ സനലിനെ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണപ്പോഴും യുവാവിനെ തലയ്ക്ക് പരിക്കേറ്റു.
എല്ലുകള്‍ ഒടിഞ്ഞു
തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് വെള്ളിയാഴ്ച കൈമാറും. സനലിന്റെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. വാരിയെല്ലും വലതു കൈയ്യുടെ എല്ലുമാണ് പൊട്ടിയത്. റോഡിലേക്ക് വീണ സനലിന്റെ തലയില്‍ നിന്ന് രക്തസ്രാവമുണ്ടായിരുന്നു.
ഡിവൈഎസ്പി ഒളിവില്‍
ഡിവൈഎസ്പി ഹരികുമാര്‍ ഒളിവിലാണ്. ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് വിവരം. ഭരണകക്ഷിയില്‍പ്പെട്ടവര്‍ തന്നെയാണ് ഡിവൈഎസ്പിയെ സംരക്ഷിക്കുന്നതെന്നും ആരോപണമുണ്ട്.
മദ്യം കുടിപ്പിച്ചു
കേസ് വഴിതിരിച്ചുവിടാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് സനലിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ് രക്തംവാര്‍ന്ന് മരണ വെപ്രാളത്തില്‍ കഴിയുന്ന വേളയില്‍ പോലീസ് സനലിന്റെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തെന്നാണ് സഹോദരിയുടെ ഗുരുതരമായ ആരോപണം.
കൊണ്ടുപോയത് സ്റ്റേഷനിലേക്ക്
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിന് പകരം രക്തം വാര്‍ന്ന സനലിനെ കൊണ്ടുപോയത് പോലീസ് സ്റ്റേഷനിലേക്കാണ്. യുവാവിനെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമവും പോലീസ് അവഗണിക്കുകയായിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു
പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാതെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് നിര്‍ദേശം സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായിരുന്നു.
പതുക്കെ പോയാല്‍ മതി
ആംബുലന്‍സില്‍ കയറിയത് ഒരു നാട്ടുകാരനും പോലീസുകാരനുമാണ്. നാട്ടുകാര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോലീസുകാരന് നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. വാഹനം പതുക്കെ പോകാനും സൈറന്‍ ഇടേണ്ടെന്നും പോലീസുകാരന് ആവശ്യപ്പെട്ടെന്ന് ഡ്രൈവര്‍ പറയുന്നു.
പോലീസുകാരന് മാറി
താലൂക്ക് ആശുപത്രിയില്‍ നിന്ന് നടപടികള്‍ വേഗത്തിലാക്കി. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് ആവശ്യപ്പെട്ടത് സ്റ്റേഷനിലേക്ക് പോകാനായിരുന്നു. സ്റ്റേഷന് അടുത്തെത്തിയപ്പോള്‍ പോലീസുകാരന് ഇറങ്ങി. മറ്റൊരു പോലീസുകാരന് കയറി. ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.
കടുത്ത അനീതി
ഡ്യൂട്ടി ചെയ്ഞ്ച് ചെയ്യാനാണ് പോലീസ് സ്റ്റേഷനിലേക്ക് പോയതെന്ന് പറയപ്പെടുന്നു. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കേണ്ട സമയം രക്തം വാര്‍ന്നൊഴുകുന്ന സഹോദരനോട് പോലീസ് കാണിച്ചത് കടുത്ത അനീതിയാണെന്ന് സഹോദരി പറഞ്ഞു. രണ്ടുപേരെ സസ്പെന്റ് ചെയ്താല്‍ പോര. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുണ്ട്. അവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും സനലിന്റെ സഹോദരി പറഞ്ഞു.
സനല്‍ മദ്യം കഴിക്കാറില്ല
സനല്‍ മദ്യം കഴിക്കാറില്ലെന്ന് സഹോദരി പറയുന്നു. പോലീസ് ബലം പ്രയോഗിച്ച് മദ്യം വായില്‍ ഒഴിച്ചുകൊടുക്കുകയായിരുന്നു. കേസ് വഴിതിരിച്ചുവിടാനാണ് ഇങ്ങനെ ചെയ്തത്. സംഭവത്തില്‍ രണ്ടു പോലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ടെന്നറിഞ്ഞു. കൂടുതല്‍ പോലീസുകാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും സഹോദരി പറഞ്ഞു.
ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി
സനലിനെ കൊന്ന കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടിട്ടുണ്ട്. വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. ഡിവൈഎസ്പിയുടെ ബന്ധുവീടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
എല്ലാ ഫോണുകളും ഓഫ്
ഡിവൈഎസ്പിയുടെ മൊബൈല്‍ ഫോണ്‍ ഓഫാണ്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന് കരുതുന്ന എബിഎസ് ഫിനാന്‍സ് ഉടമയുടെ ഫോണും സ്വിച്ച്ഡ് ഓഫ് ആണ്. സുഹൃത്തുക്കളും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെയും അന്വേഷണം നടക്കുന്നുണ്ട്. തമിഴ്നാട് അതിര്‍ത്തി മേഖലകളിലും മധുരയിലും അന്വേഷിക്കുന്നുണ്ട്.
കോണ്‍ഗ്രസിന് ജയിച്ചേ തീരൂ; മറിച്ചായാല്‍ എല്ലാം തീരും, ലക്ഷ്യങ്ങള്‍ ഇങ്ങനെ... രാഹുലിന്റെ ഭാവി