വസന്തയുടെ പേരില്‍ പട്ടയമില്ല, മറ്റ് മൂന്ന് പേരില്‍, അയല്‍ക്കാരെ വിരട്ടി നേടിയ ഭൂമി, സ്ഥിരം കേസുകള്‍!
നെയ്യാറ്റിന്‍കര: ദമ്പതിമാരുടെ മരണത്തിന് ഇടയാക്കിയ ജപ്തി നടപടികള്‍ക്ക് കാരണക്കാരിയായ പരാതിക്കാരി വസന്തയ്ക്ക് എതിരെ പുതിയ വിവരങ്ങള്‍. വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശം ഇല്ലെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. ഈ വിവരാവകാശ രേഖ രാജന് രണ്ട് മാസം മുമ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഇത് കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല. എന്തുകൊണ്ടാണ് എന്നത് ദുരൂഹമായി തുടരുന്നു. കോടതിയില്‍ ഈ രേഖ ഹാജരാക്കിയിരുന്നെങ്കില്‍ കേസ് തന്നെ മാറുമായിരുന്നു. വസന്തയുടെ പട്ടയം വ്യാജമാണോ എന്ന് പരിശോധിക്കാന്‍ കളക്ടര്‍ നവജ്യോത് ഖോസ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വസന്തയെ കുറിച്ച് കോളനിയിലാകെ കടുത്ത ആക്ഷേപമാണ് ഉള്ളത്. ഇവര്‍ പണത്തിന്റെ സ്വാധീനം കൊണ്ട് കോളനിയില്‍ ആഢംബര വീട് പണിതായിരുന്നു താമസം. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. ഇക്കാര്യങ്ങള്‍ നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രദേശത്തെ പോലീസുകാര്‍ പോലും ഇവരുടെ ആളുകളാണ്. പ്രദേശത്ത് പട്രോളിംഗിനായി വരുന്ന പോലീസുകാര്‍ ഇവരുടെ വീട്ടില്‍ കയറിയേ പോകാറുള്ളൂ. പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ക്ക് പ്രത്യേകം പരിചരണം തന്നെ ലഭിക്കാറുണ്ട്. ഈ കോളനിയില്‍ പോലീസ് വരണമെങ്കില്‍ പോലും ഇവര്‍ വിളിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം ഭൂമിയുടെ ഉടമസ്ഥാവകാശം തഹസില്‍ദാര്‍ പരിശോധിച്ച് സര്‍ക്കാരിനെ അറിയിക്കും. സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിക്കുകും. മൂന്ന് റീസര്‍വേ നമ്പറുകളിലുള്ള ഭൂമി തന്റേതാണെന്ന് വസന്ത പറയുന്നു. 12 സെന്റ് വരുന്ന ഭൂമി പക്ഷേ മറ്റ് മൂന്നാളുടെ പേരിലാണ്. സുകുമാരന്‍ നായര്‍, കമലാക്ഷ, വിമത എന്നിവരുടെ പേരുകളിലാണ് ഉള്ളത്. സര്‍ക്കാര്‍ കോളനിയില്‍ പരമാവധി നാല് സെന്റ് വരെ പട്ടയം നല്‍കുക. ഇവ നിശ്ചിത വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. 12 സെന്റ് ഭൂമി പട്ടയം നല്‍കാന്‍ ഒരു സാധ്യതയുമില്ല. പട്ടയം കിട്ടിയവരില്‍ നിന്ന് ഈ സ്ഥലം വിലയ്ക്ക് വാങ്ങിയതാവാനാണ് സാധ്യത. പക്ഷേ അപ്പോഴും ഈ ഭൂമി വസന്തയുടെ പേരിലല്ല.
Recommended Video
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വസന്ത നാല് സെന്റില്‍ താമസമാക്കിയത്. അയല്‍വാസികള്‍ക്കെതിരെ സ്ഥിരം പരാതി നല്‍കുന്നതാണ് ഇവരുടെ രീതി. ഇതിലൂടെ അയല്‍വാസിയെ വിരട്ടുന്നതും പതിവായിരുന്നു. അയല്‍ക്കാരന്‍ മുമ്പ് അയാളുടെ നാല് സെന്റ് വസന്തയ്ക്ക് വിറ്റിരുന്നു. തുടര്‍ന്ന് കൈവശം ലഭിച്ച എട്ട് സെന്റ് ഭൂമിയും കോമ്പൗണ്ടാക്കിയാണ് വലിയ വീട് അടക്കമുള്ളവ പണിതത്. നേരത്തെയുള്ള അയല്‍വാസി പോയ ശേഷം അതിനപ്പുറത്തുള്ള വീടുകാരന് നേരെയായിരുന്നു പരാക്രമം. കേസ് വര്‍ധിച്ചതോടെ ഇയാളും മടങ്ങി. ഇവിടേക്കാണ് രാജനും കുടുംബവും എത്തിയത്. ആറു മാസത്തിനുള്ളില്‍ ഇവര്‍ക്കെതിരെയും കേസ് വന്നു. അതാണ് ഇപ്പോള്‍ അവരുടെ ജീവന്‍ വരെ എടുക്കുന്നതിലേക്ക് എത്തിച്ചത്.