സംസ്ഥാനത്ത് ഐസിസ് സംഘങ്ങളെ വളര്‍ത്തിയത് അവര്‍... മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചെന്ന് എന്‍ഐഎ
സിമിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് ഹവാല സംഘത്തിലെന്ന് എന്‍ഐഎ
Recommended Video
കോഴിക്കോട്: ഭീകരസംഘടനായ ഐസിസ് സംസ്ഥാനത്ത് വളര്‍ന്നതിനു പിന്നില്‍ ഹവാല സംഘങ്ങളാണെന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സംഘങ്ങള്‍ നല്‍കിയ സംരക്ഷണമാണ് അവരെ വലുതാക്കിയത്. നേരത്തേ സിമിയില്‍ പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം, കണ്ണൂര്‍, എറണാകുളം, കാസര്‍കോഡ്, വയനാട് ജില്ലകളില്‍ നിന്നുള്ള സംഘമാണ് ഇതിനു പിന്നില്‍. 28 പേരാണ് ഈ സംഘത്തിലുള്ളതെന്നും ഇവരാണ് ഹവാല പണമിടപാടുകള്‍ക്കു ചുക്കാന്‍ പിടിക്കുന്നതെന്നും എന്‍ഐഎ പറയുന്നു. തുടക്ക കാലങ്ങളില്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നതിനും ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള ഹവാല ഇടപാടുകള്‍ക്കുമാണ് ഈ സംഘം നേതൃത്വം നല്‍കിയിരുന്നത്. പിന്നീട് ഇവര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് ഏറ്റെടുക്കുകയായിരുന്നുവെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. കടക്കെണിയില്‍ പെട്ടവരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയുമാണ് ഈ സംഘം പ്രധാനമായും ലക്ഷ്യമിട്ടതെന്നും എന്‍ഐഎ പറയുന്നു.
ഇത്തരത്തില്‍ തങ്ങളുടെ വരുതിയിലാക്കിയ ആളുകളെ ഗള്‍ഫിലേക്ക് അയക്കുകയാണ് സംഘം ആദ്യം ചെയ്തത്. പിന്നീട് അവിടെ നിന്നും ഐസിസ് കേന്ദ്രങ്ങളിലേക്ക് അയക്കാന്‍ ശ്രമിക്കുകയായിരുന്നു. സിറിയയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിയായ ഷെജിലിനെ ഇത്തരത്തിലാണ് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്തതെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. നാട്ടില്‍ ഷെജിലിന് നാലു ലക്ഷത്തിലധികം രൂപയുടെ കടമുണ്ടായിരുന്നു. ഈ ബാധ്യതകള്‍ വീട്ടാന്‍ സിറിയയില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മനാഫ് നാട്ടിലെ ഒരാളെ ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ 2016ല്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം ഹവാല സംഘത്തിലെ പലരും വിദേശത്തേക്കു കടന്നിട്ടുണ്ടെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. ഗള്‍ഫില്‍ നിന്നും 20,000 കോടിയില്‍ അധികം രൂപ ഈ സംഘം വഴി കേരളത്തിലെത്തിയിട്ടുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ ഹാവല സംഘത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ പലയിടങ്ങളിലും കോടികളുടെ ബിനാമി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും വ്യക്തമായിക്കഴിഞ്ഞു. ഇതിനെക്കുറിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ പല വട്ടം സംസ്ഥാനത്തിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ ഗൗരവമായി എടുക്കാതിരുന്നതാണ് പ്രശ്‌നം വഷളാക്കിയതെന്നും എന്‍ഐഎ ആരോപിച്ചു.