ഹാദിയയുടെ മതംമാറ്റം; എൻഐഎ കേസെടുത്തു, സുഹൃത്തിന്റെ പിതാവ് പ്രതിയായി എഫ്ഐആർ
കൊച്ചി: ഹാദിയയുടെ മതംമാറ്റവും വിവാഹവും സംബന്ധിച്ച് എൻഐഎ കേസെടുത്തു. സുപ്രീംകോടതി വിധിയനുസരിച്ച് റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പിച്ചു. ഹാദിയയുടെ സുഹൃത്ത് ജസ്നയുടെ പിതാവ് അബൂബക്കറിനെ പ്രതിയാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്.
അബൂബക്കറിനെതിരെ മതസൗഹാര്‍ദം തകര്‍ക്കല്‍, ഇതരമതങ്ങളെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മതം മാറ്റത്തിനെതിരേ പെണ്‍കുട്ടിയുടെ അച്ഛന്‍ കെ.എം. അശോകന്‍ നേരത്തേ ഹൈക്കോടതിയെ സമീപിക്കുകയും വിവാഹം നടത്തുന്നത് തടഞ്ഞു കൊണ്ട് ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയ(അഖില)യുടെ വിവാഹം കേരള ഹൈക്കോടതി അസാധുവാക്കിയതു സംബന്ധിച്ച കേസ് സുപ്രീംകോടതി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ക്കു വിട്ടിരുന്നു.

ഭർത്താവിന് തീവ്രവാദബന്ധം
ഹാദിയയെ വിവാഹം കഴിച്ച ഷെഫിന് ജഹാനും അയാള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. മകളെ നിര്‍ബന്ധിച്ച് മതംമാറ്റുകയായിരുന്നുവെന്നാണ് അച്ഛന്റെ വാദം.

ഐസിസ് ബന്ധം
ഷെഫിന്‍ ജഹാന് ഐസിസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനയുമായി ബന്ധം ഉണ്ടെന്ന് അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. ഹാദിയ കേസില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചത്.

അഭിഭാഷകരെല്ലാം പ്രമുഖർ
ഷെഫിന്‍ ജഹാന് വേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. കപില്‍ സിബല്‍, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവരാണ് ഹാജരായത്. ഹാദിയയുടെ പിതാവിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും ഹാജരായിരുന്നു.

അഖില ഹാദിയയായി
നേരത്തെ പഠനകാലത്ത് ഇസ്ലാം സ്വീകരിച്ച അഖില, ഹാദിയ എന്ന് പേര് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഷെഫിനെ വിവാഹം ചെയ്തത്.

സത്യസരണി
ഹാദിയ മതപഠനം നടത്തിയ മഞ്ചേരിയിലെ സത്യസരണക്കെതിരേയും അവളുടെ അച്ഛന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് ഷെഫിന്‍ ജഹാന്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications