മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് കോടതിയുടെ വിലക്ക്: ചൊവ്വ വൈകുന്നേരം വരെ സൂക്ഷിക്കണം
നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് കോടതി ഉത്തരവ്. സത്യാവസ്ഥ അറിയുന്നതുവരെ മൃതദേഹം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചു.
മഞ്ചേരി : നിലമ്പൂരില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് വിലക്ക്. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ഏഴുമണി വരെ സൂക്ഷിക്കണമെന്ന് മഞ്ചേരി സെഷന്‍സ് കോടതി നിര്‍ദേശിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന തരത്തിലുള്ള പ്രചരണം ശക്തമായതോടെ ഇക്കാര്യത്തില്‍ വ്യക്തത വന്ന ശേഷം മൃതദേഹം സംസ്‌കാരിച്ചാല്‍ മതിയെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെയും അജിതയുടെയും ബന്ധുക്കളും കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നിലമ്പൂര്‍ കരുളായി വനമേഖലയില്‍ കുപ്പു ദേവരാജും അജിതയും പോലീസിന്റെ വെടിയേറ്റ് മരിച്ചത്.
ഇതിനിടെ നിലമ്പൂരില്‍ നടന്നത് പോലീസിന്റെ ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്ന് വെളിപ്പെടുത്തി രക്ഷപ്പെട്ട മാവോയിസ്റ്റിന്റെ ഫോണ്‍ സന്ദേശം പുറത്തുവന്നു. സുഖമില്ലാതെ കിടന്നവരെയാണ് പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഇവര്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ പോലീസ് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഫോണ്‍സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ദേഹപരിശോധന റിപ്പോര്‍ട്ടും ഇക്കാര്യം ശരിവയ്ക്കുന്ന തരത്തിലായിരുന്നു. മാവോയിസ്റ്റുകള്‍ ചെറുത്തു നില്‍പ്പിന് ശ്രമിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശരീരത്തിലെ മുറിവുകള്‍ ഇത് വ്യക്തമാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ലോകനാഥ് ബെഹ്‌റ ഉത്തരവിട്ടിട്ടുണ്ട്.