Nilambur Result; അൻവർ ചെറിയ മീനല്ല; പിടിച്ചത് 14 ശതമാനത്തോളം വോട്ട്..വോട്ട് വർധിപ്പിക്കാനാകാതെ ബിജെപി
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടി മുൻ എം എൽ എയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പിവി അൻവർ. ഏകദേശം 14 ശതമാത്തോളം വോട്ടുകൾ നേടാൻ അൻവറിന് സാധിച്ചു. തുടക്കം മുതൽ തന്നെ ഓരോ റൗണ്ടിലും 1000ത്തിലധികം വോട്ടുകളുടെ ലീഡ് നേടാൻ അൻവറിന് കഴിഞ്ഞിരുന്നു.
ആദ്യ റൗണ്ട് വോട്ടെണ്ണിയപ്പോൾ തന്നെ യു ഡി എഫിനേയും എൽ ഡി എഫിനേയും വിറപ്പിക്കുന്ന പ്രകടനമാണ് അൻവർ കാഴ്ചവെച്ചത്. താനൊരു ചെറിയ മീനല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് 1588 വോട്ടുകളുടെ ലീഡാണ് അൻവർ നേടിയത്. ഈ ഘട്ടത്തിൽ ആര്യാടൻ ഷൗക്കത്തിന് 3614 വോട്ടും എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജിന് 3195 വോട്ടുകളുമായിരുന്നു ലഭിച്ചത്.

രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോൾ 1278 വോട്ടുകൾ നേടാൻ അൻവറിന് കഴിഞ്ഞു. മൂന്നാം റൗണ്ടിൽ 1259 വോട്ടുകളാണ് അൻവറിന് ലഭിച്ചത്. ഇത്തരത്തിൽ ഓരോ ഘട്ടത്തിലും ഇരുമുന്നണികളുടേയും കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് മികച്ച പ്രകടനം നടത്താൻ അൻവറിന് കഴിഞ്ഞു. അൻവർ എൽ ഡി എഫിന്റെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്നായിരുന്നു യു ഡി എഫ് കേന്ദ്രങ്ങളുടെ വാദം. എന്നാൽ ആദ്യ റൗണ്ട് മുതൽ തന്നെ അൻവർ ക്ഷീണം വരുത്തിയത് യു ഡി എഫിനാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ശക്തി കേന്ദ്രങ്ങളിൽ പോലും അൻവർ യു ഡി എഫിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു.
അതേസമയം വോട്ടെണ്ണലിന് പിന്നാലെ അൻവറിന്റെ ശക്തി തിരിച്ചറിഞ്ഞുവെന്ന് തെളിയിക്കുന്ന പ്രതികരണങ്ങളാണ് യു ഡി എഫിൽ നിന്നും ഉണ്ടാകുന്നത്. അൻവർ യു ഡി എഫിനൊപ്പം നിൽക്കേണ്ടതായരുന്നുവെന്നും അദ്ദേഹത്തിന് മുന്നിൽ ഞങ്ങൾ വാതിൽ കൊട്ടിയടിച്ചിട്ടില്ലെന്നുമാണ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കിയത്. അൻവറിനെ മുന്നണിയിലേക്ക് എടുക്കുന് കാര്യം നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ ജയിച്ചില്ലെങ്കിൽ ആര്യാടൻ ഷൗക്കത്ത് ജയിക്കണമെന്ന ആഗ്രഹമാണ് കഴിഞ്ഞ ദിവസം പിവി അൻവർ പങ്കുവെച്ചത്. യു ഡി ഫ് പ്രവേശനം തന്നെയാണ് അൻവർ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കോൺഗ്രസ് കൂടി നിലപാട് മയപ്പെടുത്തിയതോടെ ഇനി അൻവറിന് കാര്യങ്ങൾ എളുപ്പമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേട്ടം കൊയ്യാനാകാതെ ബിജെപി
ഉപതിരഞ്ഞെടുപ്പിൽ യാതൊരു ചലനവും ഉണ്ടാക്കാനാകാതെ ബി ജെ പി. 12 റൗണ്ടുകൾ പൂർത്തിയായപ്പോൾ വെറും 5400 വോട്ടുകൾ മാത്രമാണ് എൻ ഡി എഫ് സ്ഥാനാർത്ഥി മോഹൻ ജോർജിന് നേടാൻ സാധിച്ചത്. ക്രിസ്ത്യൻ വോട്ടുകളിലായിരുന്നു എൻ ഡി എ കണ്ണുവെച്ചത്. എന്നാൽ ക്രിസ്ത്യൻ സ്വാധീന മേഖലകളിലടക്കം ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.












Click it and Unblock the Notifications