ഐസിസിൽ ചേർന്ന മകളെ കണ്ടെത്താൻ ഏതറ്റം വരെയും.. നിമിഷയുടെ അമ്മ ബിന്ദു കേന്ദ്രമന്ത്രിയെ കണ്ടു
ദില്ലി: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയെ കണ്ടെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് അമ്മ ബിന്ദു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ കണ്ടു. നിമിഷയെ കണ്ടെത്തുന്നതിന് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിറിനെ ബിന്ദു അറിയിച്ചു. നിമിഷയെ കണ്ടെത്തുന്നതിനും തിരികെ നാട്ടിലെത്തിക്കുന്നതിനും കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുന്നതായി ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
നിമിഷ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തിലുണ്ടെന്നാണ് കരുതുന്നത്. നിമിഷ കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്നാരോപിച്ച് ബിന്ദു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹാദിയ കേസിലും ബിന്ദു കക്ഷി ചേരുകയുണ്ടായി. സജാദ് റഹ്മാന്‍ എന്നയാളാണ് നിമിഷയെ മതംമാറ്റിയത് എന്നും അയാളെക്കുറിച്ച് ഒരന്വേഷണവും നടന്നിട്ടില്ലെന്നും ബിന്ദു ആരോപിക്കുന്നു.
ബിഡിഎസ് വിദ്യാര്‍ത്ഥിയായ നിമിഷയേയും ഭര്‍ത്താവിനേയും കാണാനില്ലെന്നും ഐസിസില്‍ ചേര്‍ന്നതായി സംശയിക്കുന്നതായും കാട്ടി ബിന്ദു പരാതി നല്‍കിയതോടെയാണ് വിവരം പുറത്താകുന്നത്. കാണാതാകുമ്പോള്‍ കാസര്‍കോഡ് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്നു നിമിഷ. വീട്ടുകാരുടെ പരാതി പ്രകാരം പോലീസ് അന്വേഷണം നടത്തിയിരുന്നു. അന്ന് കോടതിയില്‍ ഹാജരായപ്പോള്‍ നിമിഷ ധരിച്ചിരുന്നത് ബുര്‍ഖ ആയിരുന്നുവെന്ന് ബിന്ദു പറയുന്നു. വെറും നാല് ദിവസത്തെ പരിചയം മാത്രമുള്ള മുസ്ലീം യുവാവിനൊപ്പമാണ് നിമിഷ പോയതെന്ന് കുടുബം ആരോപിക്കുന്നു.
നേതാവിന്റെ മകനാരെന്ന് വെളിപ്പെടുത്തേണ്ട! ഇത്ര അസഹിഷ്ണുത എന്തിനെന്ന് മാല പാർവ്വതി
ബത്തക്ക ചർച്ചകൾക്കിടെ അപമാനഭാരങ്ങളുടെ കാൽപനികമല്ലാത്ത ഓർത്തെടുക്കലുകൾ- അപർണ പ്രശാന്തി