നാലുവര്‍ഷത്തിനിടെ മൂന്ന് അപകടങ്ങളിലായി കൊച്ചിയില്‍ പൊലിഞ്ഞത് ഒമ്പതു കുരുന്നുകള്‍
കൊച്ചി: അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ സ്‌കൂള്‍ വാഹനങ്ങള്‍ അപകടങ്ങളില്‍ പെടുന്ന പ്രവണതക്ക് ഇത്തവണയും അറുതിയുണ്ടായില്ല. ഇന്നലെ മരടില്‍ ഡേ കെയര്‍ സ്‌കൂള്‍ ബസ് ക്ഷേത്ര കുളത്തില്‍ വീണ് രണ്ടു കുട്ടികളടക്കം മൂന്നു പേര്‍ മരിച്ച സംഭവം ഉള്‍പ്പെടെ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ജില്ലയിലുണ്ടായ മൂന്ന് പ്രധാന അപകടങ്ങളിലായി മാത്രം ഒമ്പത് കുട്ടികളുടെ ജീവനാണ് പൊലിഞ്ഞത്. ശക്തമായ മഴയായിരുന്നു മൂന്ന് അപകടങ്ങള്‍ക്കും പ്രധാന കാരണമായത്. ഇടുങ്ങിയ റോഡില്‍വ വളവ് തിരിയവേ നിയന്ത്രണം വിട്ടാണ് മരടിലെ അപകടമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയത്ത് ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു.
2017 മാര്‍ച്ച് ആറിന് കൂത്താട്ടുകുളത്തുണ്ടായ അപകടത്തില്‍ രണ്ടു കുട്ടികളും ഒരു ഡ്രൈവറുമടക്കം മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ജീപ്പ് മതിലില്‍ ഇടിച്ചായിരുന്നു അപകടം. 15 കുട്ടികള്‍ക്ക് പരുക്കേറ്റു. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍ പെട്ടത്. ഒരു ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ശക്തമായ മഴ കാരണം ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതും അപകട കാരണമായി.
2015 ജൂണ്‍ 27നായിരുന്നു ജില്ലയെ സങ്കടക്കടലിലാക്കി അഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. കൊച്ചി-മധുര ദേശീയപാതയില്‍ നെല്ലിമറ്റത്തിനു സമീപം സ്‌കൂള്‍ ബസിന് മുകളിലേക്ക് മരം കടപുഴകി വീണ് അഞ്ചു വിദ്യാര്‍ഥികളാണ് അന്ന് മരിച്ചത്. കറുകടം വിദ്യാവികാസ് സ്‌കൂളിലെ കുട്ടികളായിരുന്നു അപകടത്തില്‍ പെട്ടത്. രണ്ടു പേര്‍ സ്‌കൂള്‍ ബസില്‍ തന്നെ മരിച്ചു. മൂന്നു പേര്‍ ആസ്പത്രിയിലും.
ശക്തമായ കാറ്റില്‍ റോഡരികിലെ മണ്‍തിട്ടയില്‍ നിന്ന് കൂറ്റന്‍ മഴമരം കടപുഴകി ബസിന് മുകളിലേക്ക് മറിഞ്ഞ വീണതിനെ തുടര്‍ന്നായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. നെല്ലിമറ്റം കോളനിപ്പടിയില്‍ വാഹനം നിര്‍ത്തി കുട്ടികളെ ഇറക്കുന്നതിനിടെയുണ്ടായ ദുരന്തത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഒക്ടോബര്‍ പത്തിന് പെരുമ്പാവൂര്‍ വേങ്ങൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വേങ്ങൂര്‍ സാന്തോം പബ്ലിക് സ്‌കൂളിലെ ജീവനക്കാരി എല്‍സി മരിച്ചിരുന്നു