സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുളളത് 251 പേർ, നഴ്സടക്കം 14 പേർക്ക് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വലിയ തോതില്‍ സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് 7 പേര്‍ക്കും തൃശൂരും കണ്ണൂരും ഓരോരുത്തര്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 295 ആയി ഉയര്‍ന്നു. 251 പേരാണ് ഇപ്പോള്‍ ചികിത്സയിലുളളത്. ഒരു നഴ്സടക്കം 14 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് നിസ്സാമുദ്ദീനില്‍ നിന്ന് വന്നവരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്നും വന്നതാണ്. ഇന്ന് മാത്രം 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 169,997 പേരാണ് സംസ്ഥാനത്ത് ഇതുവരെ നിരീക്ഷണത്തില്‍ ഉളളത്. അതില്‍ 169,291 പേരാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 706 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
9139 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 8126 എണ്ണത്തില്‍ രോഗബാധയില്ല എന്നുറപ്പാക്കി. കൊവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നോ രണ്ടോ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും പരിശോധിക്കും. റാപ്പിഡ് ടെസ്റ്റ് സംവിധാനം പരിശോധനയ്ക്ക് ഉപയോഗിക്കും. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ നിയന്ത്രണം രൂപപ്പെടുത്തുന്നതിന് മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.
198 റേഷന്‍ കടകളില്‍ പരിശോധനകള്‍ നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തി 19 കേസെടുത്തു. കുടിവെളള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങള്‍ വെള്ളം എത്തിക്കും. അവശ്യമരുന്നുകള്‍ കണ്‍സ്യൂമര്‍ ഫെഡ് വീട്ടില്‍ എത്തിക്കും. വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പോലീസുകാര്‍ക്ക് ഒരു ലക്ഷം കുപ്പി വെള്ളം കിന്‍സ്ലി കമ്പനി നല്‍കും. ക്ലിനിക്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരള-തമിഴ്നാട് അടച്ചു എന്നത് വ്യാജ പ്രചാരണമാണ്. കേരളം ഒരു അതിര്‍ത്തിയും അടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
സമൂഹ അടുക്കളുടെ പ്രവര്‍ത്തനം നിലയ്ക്കും എന്നുളള പ്രചാരണം തെറ്റാണ്. കോട്ടയത്ത് ആവശ്യത്തിനുളള പണമുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്ക് വ്യാപകമായി ധരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മത്സ്യബന്ധനത്തിന് പോയവര്‍ പരിശോധനയ്ക്ക് തയ്യാറാകണം. എസ്എസ്എല്‍സി, എച്ച് എസ്ഇ ബാക്കി പരീക്ഷകളുടെ തിയ്യതി നിശ്ചയിട്ടില്ല. ഒരു മാസത്തേക്ക് സൗജന്യ ബ്രോഡ് ബാന്‍ഡ് സേവനം നല്കാന് ബിഎസ്എന്‍എല്‍ തയ്യാറാണ്. ചുമട്ട് തൊഴിലാളികള്‍ക്ക് ബോണസ് നല്‍കും. പതിനായിരം രൂപ പലിശ രഹിത വായ്പ നല്‍കും.