കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതേ നിവൃത്തികേട് തന്നെ, ശബരീനാഥൻ എംഎൽഎയുടെ അമ്മ സുലേഖയ്ക്ക് നിനിത കണിച്ചേരിയുടെ തുറന്ന കത്ത്

Google Oneindia Malayalam News

പാലക്കാട്: അരുവിക്കര എംഎല്‍എ ശബരീനാഥന്റെ അമ്മയും അധ്യാപികയുമായ സുലേഖ ടീച്ചര്‍ക്ക് തുറന്ന കത്തെഴുതി സിപിഎം മുന്‍ എംപി എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി. സംസ്‌കൃത സര്‍വ്വകലാശാലയിലെ നിയമന വിവാദത്തില്‍ ശബരിനാഥ് എംഎല്‍എ തനിക്കെതിരെ നടത്തിയ അവാസ്തവ പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിനിത കണിച്ചേരിയുടെ തുറന്ന കത്ത്. വായിക്കാം:

പ്രിയ സുലേഖ ടീച്ചർ,

സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ഞാൻ ടീച്ചറുടെ ഒരു FB പോസ്റ്റ് അൽപം വൈകിയാണ് കണ്ടത്. അതാണ് ഇപ്പോൾ ഇങ്ങനെയൊരു പ്രതികരണത്തിന് എന്നെ പ്രേരിപ്പിച്ചത്. കാര്യത്തിലേക്ക് വരും മുമ്പ് നാം തമ്മിലുള്ള സവിശേഷമായ ഒരുബന്ധം കൂടി ഓർമ്മിപ്പിക്കട്ടെ, ടീച്ചറുടെ ഭർത്താവ് ആദരണീയനായ ശ്രീ.ജി.കാർത്തികേയൻ സാർ എൻ്റെ അമ്മയുടെ സഹപാഠിയും അച്ഛൻ്റേയും ,എം.ബി രാജേഷിൻ്റേയും അടുത്ത സുഹൃത്തുമായിരുന്നു. വർക്കല SN കോളേജിൽ 1967-68ൽ KSU വിൻ്റെ ചെയർമാൻ സ്ഥാനാർത്ഥിയായിരുന്ന ശ്രീ.കാർത്തികേയൻ സാറിനെതിരെ KSF ൻ്റെ സ്ഥാനാർത്ഥി എൻ്റെ അമ്മ നബീസാ ബീവിയായിരുന്നു. വോട്ടെണ്ണൽ പൂർത്തിയാക്കാനാവാതെ ആ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നുവത്രേ. എൻ്റെ വിവാഹത്തിനു വന്നപ്പോൾ ശ്രീ.കാർത്തികേയൻ സാർ ഇക്കാര്യം സംസാരിച്ചത് ഇന്നും ഞാനോർക്കുന്നു.

അങ്ങനെ ഞങ്ങൾക്കെല്ലാം അടുത്ത ബന്ധമുണ്ടായിരുന്ന ശ്രീ. കാർത്തികേയൻ സാറിൻ്റെ ഭാര്യ എന്ന സ്നേഹം നേരിൽ പരിചയമില്ലെങ്കിലും ടീച്ചറിനോട് എനിക്കുണ്ട്. ഇനി കാര്യത്തിലേക്ക് വരാം ,കേരളത്തിൻ്റെ അക്കാദമിക് രംഗത്ത് പല ഉയർന്ന പദവികളും വഹിച്ചിട്ടുള്ള ടീച്ചറുടെ യോഗ്യതകളെ സമൂഹമാധ്യമങ്ങളിൽ ആരെല്ലാമോ ചോദ്യം ചെയ്തതാണല്ലോ ടീച്ചറെ വേദനിപ്പിച്ചതും FB പോസ്റ്റിന് നിദാനമായതും. എന്നാൽ എഡിറ്ററില്ലാത്ത സമൂഹമാധ്യമങ്ങളിൽ നിന്നു മാത്രമല്ല എഡിറ്ററുള്ള മുഖ്യധാരാ മാധ്യമങ്ങളിൽ നിന്നു പോലും സമാനമായ ആക്രമണം ഞാൻ നേരിടുന്നത് ടീച്ചർ അറിഞ്ഞിരിക്കുമെന്ന് കരുതുന്നു.

nk

സ്വന്തം യോഗ്യതകൾ വിളിച്ചു പറയേണ്ടി വരുന്ന നിവൃത്തികേടിനെ കുറിച്ച് ടീച്ചർ പറഞ്ഞല്ലോ, അതേ അവസ്ഥയാണിപ്പോൾ എനിക്കും. ടീച്ചറുടെ മകനും എം.എൽ.എയുമായ ശ്രീ ശബരീനാഥ് ഉൾപ്പെടെയുള്ളവർ നടത്തുന്ന അവാസ്തവ പ്രചരണമാണിതിനു കാരണം. സംസ്കൃത സർവ്വകലാശാലയിൽ അധ്യാപികയായി നിയമിക്കപ്പെടാനുള്ള എൻ്റെ യോഗ്യതയെ അദ്ദേഹമുൾപ്പെടെയുള്ളവർ ചോദ്യം ചെയ്യുന്നതിനാൽ. സ്വന്തം യോഗ്യതകൾ വിശദീകരിക്കാൻ ടീച്ചറെപ്പോലെ ഞാനും നിർബന്ധിതയായിരിക്കുകയാണ്. ടീച്ചർ പഠിച്ചിറങ്ങിയ കാലത്ത് കോളേജ് അധ്യാപികയാവാനുള്ള അടിസ്ഥാന യോഗ്യത പി.ജി മാത്രമായിരുന്നെങ്കിൽ ഇന്ന് പി.ജിക്ക് പുറമെ U G C യുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് കൂടി പാസ്സാവണമെന്ന് ടീച്ചർക്ക് അറിയാമല്ലോ.എനിക്ക് എം.എക്ക് ഫസ്റ്റ്ക്ലാസും NET ഉം അധിക യോഗ്യതയായി Ph Dയും ഉണ്ടായിട്ടും അടിസ്ഥാനയോഗ്യത പോലുമില്ലെന്നാണ് ചിലർ പറഞ്ഞു കൊണ്ടിരിക്കുന്നത്.

അടിസ്ഥാന യോഗ്യതയും അധികയോഗ്യതകളും എനിക്കുണ്ടെന്ന് മറ്റാർക്ക് മനസ്സിലായില്ലെങ്കിലും കേരള സർവ്വകലാശാലയിലെ പരീക്ഷാ കൺട്രോള റായി വിരമിച്ച ടീച്ചർക്ക് മനസ്സിലാവാതെ വരില്ലല്ലോ. രണ്ട് കട്ടികളുടെ അമ്മ , അധ്യാപിക എന്നീ നിലകളിലുള്ള ജോലിഭാരത്തിനൊപ്പം ഒരു പൊതുപ്രവർത്തകൻ്റെ ഭാര്യ എന്ന അധിക സമ്മർദ്ദം കൂടി അനുഭവിച്ച് കൊണ്ട് ഒരു സ്ത്രീ ഗവേഷണം പൂർത്തിയാക്കി Ph D കരസ്ഥമാക്കുന്നത് എത്രമേൽ ദുഷ്ക്കരമാണെന്ന് മറ്റാരേക്കാൾ നന്നായി ടീച്ചർക്ക് തിരിച്ചറിയാനാകും എന്നാണ് എൻ്റെ പ്രതീക്ഷ. ടീച്ചറും സമാനമായ സാഹചര്യങ്ങളിൽ നിന്നു കൊണ്ടായിരിക്കുമല്ലോ Ph Dനേടിയത്. ഉന്നത പരീക്ഷാവിജയങ്ങളും Ph Dയുമൊക്കെ നേതാക്കളുടെ ഭാര്യമാർ എന്ന നിലയിൽ നമുക്കാരും തന്ന ഔദാര്യമല്ലെന്നും കഠിനാധ്വാനം കൊണ്ടു മാത്രം നേടുന്നതാണെന്നും ടീച്ചർ അംഗീകരിക്കുമെന്ന്എനിക്കുറപ്പാണ്.

ഭർത്താവിൻ്റെ മേൽ വിലാസത്തിലല്ലാതെ സ്വന്തമായി ആർജ്ജിച്ച കഴിവും യോഗ്യതകളും കൊണ്ട് ഒരു സ്ത്രീക്ക് ഉയർന്നു വരാനാകും എന്ന് ടീച്ചർ വിശ്വസിക്കുന്നില്ലേ. സംസ്കൃത സർവ്വകലാശാല, മലയാളം അസിസ്റ്റൻഡ് പ്രൊഫസർ നിയമനത്തിന് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാൻ UGCമാനദണ്ഡപ്രകാരം നിശ്ചയിച്ച കട്ട് ഓഫ് ആയ 60 മാർക്ക് നേടാൻ എനിക്ക് എം.എ ഫസ്റ്റ് ക്ലാസും (25 മാർക്ക്) Ph Dയും (30 മാർക്ക്) NET ഉം ( 5 മാർക്ക് ) മാത്രം മതിയെന്ന കാര്യം UGC മാനദണ്ഡങ്ങൾ നന്നായറിയുന്ന ടീച്ചർ നിഷേധിക്കില്ലല്ലോ .ഡിഗ്രിക്കും പ്രസിദ്ധീകരണത്തിന്നും നൽകുന്ന മാർക്കുകൾ കൂടി ഇതിനു പുറമെ എനിക്ക് ലഭിക്കുകയും ചെയ്യും.

എനിക്ക്കോളേജ് അധ്യാപന പരിചയമില്ല എന്നും അതുള്ളവരെ മറികടന്ന് എന്നെ നിയമിച്ചു എന്നുമാണ് മറ്റൊരു ആരോപണം. എന്നാൽ എനിക്കൊപ്പംഅഭിമുഖത്തിൽ പങ്കെടുത്തവരിലധികവും UGC നിഷ്കർഷിച്ചപ്രകാരമുള്ള അധ്യാപന പരിചയം ഇല്ലാത്തവരായിരുന്നു എന്നതാണ് വസ്തുത.( കോളേജ് അധ്യാപന പരിചയം ഉള്ളവരെ മാത്രമേ നിയമിക്കാവൂ എന്ന് യുജിസി വ്യവസ്ഥ ചെയ്യുന്നുമില്ല).ഗസ്റ്റ് അധ്യാപന പരിചയമാണ് അവർക്കെല്ലാം ഉണ്ടായിരുന്നത്. NET ഉം Ph Dയും ഉണ്ടെങ്കിലും സ്ഥിരം സർക്കാർ ജോലി ലഭിച്ചാൽ ആരാണ് ഗസ്റ്റ് അധ്യാപന ജോലിക്ക് താത്പര്യപ്പെടുക. എനിക്ക് നേരത്തേ തന്നെ പി.എസ് .സി മുഖേന സ്ഥിരം ജോലി ലഭിച്ചതിനാലാണ് ഗസ്റ്റ് അധ്യാപികയായി ജോലി നോക്കേണ്ടി വരാതിരുന്നത് .അതെങ്ങിനെ അയോഗ്യതയാവും. പിന്നെ എന്തിനാണ് എനിക്കെതിരെ കളളപ്രചരണം നടത്തിയിട്ടുണ്ടാവുക എന്ന് ടീച്ചർക്ക് ഊഹിക്കാമല്ലോ.

ഫെബ്രുവരി 6 ലെ മലയാള മനോരമ പത്രം 'സർക്കാർ പ്രതിനിധി 'എനിക്ക് കൂടുതൽ മാർക്ക് നൽകി എന്ന് വരെ എഴുതിയിരിക്കുന്നു ! സർവ്വകലാശാല അധ്യാപക നിയമന സെലക്ഷൻ കമ്മറ്റിയിൽ സർക്കാർ പ്രതിനിധിയില്ല എന്ന് എന്തായാലും ടീച്ചർക്കറിയാമല്ലോ.ഗവർണറുടെ പ്രതിനിധി എന്നതിനെ സർക്കർ പ്രതിനിധി എന്ന് മാറ്റി വാർത്തയിൽ കൊടുക്കുന്നത് അറിവില്ലായ്മ മാത്രമാകുമോ ?ഇതു വരെ എട്ടു ദിവസമാണ് പൊലിപ്പിച്ച വാർത്തകളും തലക്കെട്ടുകളും കൊണ്ട് ആ പത്രം എന്നെ വേട്ടയാടിയത് .വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോടല്ല ആശയങ്ങളോടാണ് ഏറ്റുമുട്ടേണ്ടത് എന്ന ടീച്ചറുടെ FB പോസ്റ്റ് വാർത്തയാക്കിയ ദിവസവും മനോരമയിൽ എന്നെ ആക്ഷേപിക്കുക എന്ന ദുരുദ്ദേശത്തോടെയുള്ള വാർത്തയുണ്ടായിരുന്നു.

കേരളത്തിൽ മറ്റെല്ലായിടത്തും അതേ വർത്ത 2 കോളത്തിൽ ചെറുതായിരുന്നപ്പോൾ പാലക്കാട്ട് മാത്രം അഞ്ചു കോളത്തിൽ വലിയ തലക്കെട്ടിൽ വാർത്ത ആഘോഷിച്ചത് നിഷ്കളങ്കമായിട്ടല്ലെന്ന് ടീച്ചർക്ക് തോന്നുന്നില്ലേ? പ്രിവിലേജ്ഡ് ആയ ടീച്ചർക്കുള്ള സംരക്ഷണവും പരിഗണനയും തന്നില്ലെങ്കിലും ഇങ്ങനെ ലക്ഷ്യമിട്ട് ആക്രമിക്കുന്നത് ശരിയാണോ? ടീച്ചറുടെ തന്നെ വാക്കുകൾ കടമെടുത്താൽ, മനോരമയുമായി ആശയപരമായി ഏറ്റുമുട്ടുന്നയാളാണ്‌ രാജേഷ് . കഴിഞ്ഞ കുറച്ചു കാലമായി അതിൻ്റെ തീവ്രത കൂടിയിട്ടുമുണ്ടാവാം. പക്ഷേ അതിൻ്റെ പേരിൽ എന്നെ അധിക്ഷേപിക്കുന്നത് മാധ്യമ മര്യാദയാണോ?

ചില മാധ്യമങ്ങൾഇപ്പോഴത്തെ സർവ്വകലാശാലാ നിയമന പട്ടികയിലെ എൻ്റെ റാങ്കിനെ ,അതുമായി യാതൊരു ബന്ധവുമില്ലാത്തതും 2014ൽ എഴുതിയതുമായ psc അസിസ്റ്റൻസ് പ്രൊഫസർ പരീക്ഷയിലെ എൻ്റെ റാങ്കുമായി താരതമ്യപ്പെടുത്തിചർച്ച ചെയ്യുകയുണ്ടായി. അതേ സമയം സർവ്വകലാശാലാ റാങ്ക് ലിസറ്റിൽ എനിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഇതേ പരീക്ഷ എഴുതിയിരുന്നു എന്നതും അവരാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുപോലുമില്ല എന്നതും മാധ്യമങ്ങൾ മിണ്ടിയതേയില്ല. ചാനലുകളിലെ ചർച്ചകൾക്കിടയിൽ അങ്ങോട്ട് വിളിച്ച് ഞാനീ കള്ളം തുറന്നു കാണിച്ചപ്പോഴാണ് അവതാരകൻ തെറ്റു സമ്മതിക്കുകയും ക്ഷമ പറയുകയും ചെയ്തത് . ഈ വിവാദം തുടങ്ങി വച്ചവരുടെ നിക്ഷിപ്ത താത്പര്യവും ആളിക്കത്തിച്ചതിന് പിന്നിലെ മറ്റ് ലക്ഷ്യങ്ങളും കൂടി ടീച്ചറെ പോലുള്ളവർ മനസ്സിലാക്കുമെന്ന് കരുതുന്നു.

നമ്മുടെ സ്വകാര്യ മാനേജ്മെൻറ് കോളേജുകളിലെ നിയമനരീതികളെ കുറിച്ചെല്ലാം ടീച്ചർക്കറിയാമല്ലോ. ഞാൻ 2010 ൽ NET പാസ്സായയാളാണ്. 2018ൽ Ph Dയും നേടി ഈ കാലയളവിൽ 9 വർഷവും എം.ബി രാജേഷ് എം.പിയായിരുന്നു .മാത്രമല്ല പല സ്വകാര്യ മാനേജ്മെൻറുകളുമായും സ്വാഭാവികമായും നല്ല ബന്ധമുള്ളയാളുമാണ്. ഒരു അധ്യാപക ജോലി തരപ്പെടുത്തണമായിരുന്നെങ്കിൽ ഈ കാലയളവിനുള്ളിൽ, ഈ യോഗ്യതകൾ വച്ച്, വലിയ കോലാഹലങ്ങളൊന്നുമില്ലാതെ അതിനു കഴിയുമായിരുന്നല്ലോ .ഈ കാലയളവിൽ സ്വകാര്യ മാനേജ്മെൻ്റ് കോളേജുകൾ നടത്തിയ 7 ഇൻറർവ്യൂകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്, Ph Dയില്ലാത്ത പലർക്കും അവിടങ്ങളിൽ ജോലി കിട്ടിയിട്ടുമുണ്ട്. സ്വകാര്യ എയിഡഡ് കോളേജുകളിൽ ബിരുദാനന്തര ബിരുദം മാത്രം അടിസ്ഥാനമാക്കി ജോലി നേടിയ ശേഷം വിരമിച്ച ചിലരും ,UGC യോഗ്യതകളെല്ലാമുള്ള എന്നെ വിചാരണ ചെയ്യാൻ ഒരു മനസാക്ഷിക്കുത്തുമില്ലാതെ ടി.വി സ്റ്റുഡിയോകളിൽ സന്നിഹിതരായതും ടീച്ചർ കണ്ടിരിക്കുമല്ലോ.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

എതിരാളിയോടുള്ള വിരോധം തീർക്കാൻ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് ശരിയല്ല എന്ന ടീച്ചറുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. (സ്ത്രീകളെല്ലാം വീട്ടിലിരിക്കുന്നവരോ വീട്ടിലിരിക്കേണ്ടവരോ ആണെന്ന് ഞാൻ കരുതുന്നില്ല എന്നു കൂടി പറയട്ടെ ) ടീച്ചറുടെ കുറിപ്പ് ,അന്തസ്സോടെ ജീവിക്കാനുള്ള എല്ലാ സ്ത്രീകളുടെയും അവകാശത്തേയും സ്വാതന്ത്ര്യത്തേയും മുൻനിർത്തിയുള്ളതാണെന്നാണ് ഞാൻ കരുതുന്നത് .അങ്ങനെയാണെങ്കിൽ എനിക്കു നേരെയുള്ള അധിക്ഷേപങ്ങളെയും ടീച്ചർ തള്ളിപ്പറയും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

സ്നേഹാദരങ്ങളോടെ
നിനിത ആർ

മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം

English summary
Ninitha Kanichery writes open letter to KS Sabarinathan MLA's mother Sulekha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X