ജാഗ്രതയോടെ കേരളം; വടക്കേക്കരയിൽ വിവാഹം അടക്കമുള്ള പരിപാടികൾ ഒഴിവാക്കാൻ നിർദ്ദേശം
കൊച്ചി: നിപ്പാ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ പഞ്ചായത്തായ വടക്കേക്കരയയിൽ പൊതു പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ആളുകൾ കൂടുതലായി എത്തുന്ന എല്ലാ പൊതു, സ്വകാര്യ പരിപാടികളും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. വിവാഹം അടക്കമുള്ള ചടങ്ങുകൾ മാറ്റിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വേനലവധി കഴിഞ്ഞ് എറണാകുളം ജില്ലയിലെ സ്കൂളുകൾ നാളെത്തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. നിപ്പ നിയന്ത്രണം വിധേയമാണെന്നും കളക്ടർ അറിയിച്ചു. പനിയുടെ ലക്ഷണങ്ങൾ ഉള്ളവരും നിപാ ബാധിതനായ യുവാവിനോട് അടുത്തിടപഴകിയവരും 21 ദിവസം വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് നിർദ്ദേശമുണ്ട്.
നിലവിൽ 313 പേരാണ് ആരോഗ്യ വകുപ്പിന്റെ പട്ടികയിൽ ഉള്ളത്. ഇതിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിയുമായി അടുത്തിടപഴകിയവരുടെ പ്രത്യേക പട്ടിക തയാറാക്കും. ഇവരെ പ്രത്യേകം നിരീക്ഷിക്കും. വടക്കേക്കര തുരുത്തിപ്പുറം സ്വദേശിയാണ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി. എന്നാൽ വൈറസിന്റെ ഉറവിടം എവിടെ നിന്നാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശോധനകൾ തുടരുകയാണ്.
വടക്കേക്കരയിലേയും അഞ്ചോളം സമീപ പഞ്ചായത്തുകളിലേയും ആരോഗ്യ പ്രവർത്തകർ, അംഗനവാടി ടീച്ചർമാർ, സാമൂഹ്യ പ്രവർത്തകർ എന്നിവർക്ക് ബോധവൽക്കരണ ക്ലാസുകളും പ്രത്യേക പരിശീലന പരിപാടികളും തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തും.
അതേ സമയം നിപ്പാ രോഗ ലക്ഷണങ്ങളുമായി ഒരാളെക്കൂടി ഐസലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. വടക്കൻ പറവൂർ മന്നം സ്വദേശിയായ യുവതിയാണ് നിപ്പാ ലക്ഷണങ്ങളെ തുടർന്ന് ചികിത്സ തേടിയത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിലും പുരോഗതിയുണ്ട്.