'നിപ പ്രതിരോധം പാളി: ജില്ല ഭരണകുടവും ആരോഗ്യമന്ത്രിയും തമ്മിൽ ഏകോപനമില്ല'; വിമർശിച്ച് പ്രതിപക്ഷ നേതാവ്
ഒത്തൊരുമയോടെ നിന്ന് മഹാമാരികളെ പ്രതിരോധിക്കേണ്ട ഘട്ടത്തിൽ ആരോഗ്യ മന്ത്രിയും ജില്ലാ ഭരണകൂടവും തമ്മിൽ യാതൊരുവിധ ഏകോപനവുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻപ് സംസ്ഥാനത്ത് നിപ്പ രോഗബാധയുണ്ടായപ്പോൾ എൽഡിഎഫ് ഭരണകാലത്ത് അന്നത്തെ ആരോഗ്യ മന്ത്രി സ്ഥലത്ത് ക്യാമ്പ് ചെയ്താണ് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത്. എന്നാൽ അത്തരമൊരു ജാഗ്രതയോ ഗൗരവമോ ഇപ്പോൾ കാണുന്നില്ലെന്നും, നിപാ സെന്ററിനെ എന്തോ മാറിനിൽക്കേണ്ട ഒരു സ്ഥലമായാണ് സർക്കാർ നിലവിൽ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട ആരോഗ്യവകുപ്പിൽ ഇപ്പോൾ നടക്കുന്ന സ്ഥലംമാറ്റങ്ങൾ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറെ (ഡിഎച്ച്എസ് ) മാറ്റിയ നടപടി തികച്ചും തെറ്റായിപ്പോയി. വകുപ്പിന്റെ തലപ്പത്തിരിക്കുന്ന ആളെ ഇത്തരമൊരു നിർണായക ഘട്ടത്തിൽ മാറ്റിയത് ശരിയായ നടപടിയല്ല.

നിലവിൽ നിപയ്ക്ക് പുറമെ മറ്റ് പല മാരക അസുഖങ്ങളും സംസ്ഥാനത്ത് പടർന്നുപിടിക്കുകയാണ്. ഷിഗല്ല രോഗവ്യാപനം, മലേറിയ, മറ്റ് പകർച്ചപ്പനികൾ തുടങ്ങിയവ പലയിടത്തായി പടരുന്നു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഫലപ്രദമായി നടത്തിയിട്ടില്ല എന്നതിന്റെ തെളിവാണിത്. പ്രധാന നഗരങ്ങളിലെ മാലിന്യനീക്കം പോലും കൃത്യമായ രീതിയിൽ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
മുൻപ് മഹാമാരികൾ പ്രത്യക്ഷപ്പെട്ട സമയങ്ങളിൽ ഭരണകക്ഷിക്കെതിരെ ശാപവാക്കുകൾ പറഞ്ഞിരുന്ന ആളാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി, എന്നാൽ തങ്ങൾ ഇപ്പോൾ അത്തരമൊരു രീതിയിലേക്ക് കടക്കുന്നില്ല. ഇവിടെ രോഗവ്യാപനം ഉണ്ടാകുന്നത് ആരാണ് ഭരിക്കുന്നത് എന്ന് നോക്കിയല്ലെന്ന് ആരോഗ്യ മന്ത്രിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിപയിൽ ആശ്വാസം: സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവ്
ജൂൺ 12നു നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സമ്പർക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിപ രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്.
സമ്പർക്ക പട്ടികയിൽ ഉള്ള 4 പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെല്ലാവരും കുറഞ്ഞ റിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽ 4 പേരും , ഉയർന്ന റിസ്ക് വിഭാഗത്തിൽ 14 പേരും , കുറഞ്ഞ റിസ്ക് വിഭാഗത്തിൽ 82 പേരും ഉൾപ്പെടെ നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്.
രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 35 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സർവ്വേ നടത്തി. ഇതോടെ ഡിവിഷനിലെ 320 വീടുകളിലെയും സന്ദർശനം പൂർത്തിയായി.
രോഗബാധിതൻ നിലവിൽ മെഡിക്കൽ കോളേജിൽ ഐസിയുവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. 48 മണിക്കൂർ കഴിഞ്ഞ് മെഡിക്കൽ ബോർഡ് രോഗിയുടെ സ്ഥിതി വിലയിരുത്തി രണ്ടാമത്തെ ഡോസ് മോണോക്ളോണൽ ആന്റിബോഡി നൽകുന്നതായിരിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ൽ നിന്നുള്ള വിദഗ്ധസംഘം രോഗിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയ 13 പേരെ ഉൾപ്പെടെ സമ്പർക്കപട്ടികയിൽ ഉള്ള 100 പേരെയും കണ്ട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെടുകയുണ്ടായി. സംശയ നിവാരണത്തിനായി പൊതുജനങ്ങളുടെ 30 ഫോൺ കോളുകൾ ഇന്ന് കൺട്രോൾ റൂമിലേക്ക് എത്തി. ഇതുവരെ ഇത്തരത്തിലുള്ള 80 കോളുകളാണ് കൺട്രോൾ റൂമിൽ എത്തിയത്.
ഇന്ന് ജില്ലാ മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 76 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ജില്ലയുടെ ചുമതല റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി












Click it and Unblock the Notifications