വിദ്യാർത്ഥിയെ ചികിത്സിച്ച മൂന്ന് നഴ്സുമാർക്ക് പനി; 5 പേർ ഐസലേഷൻ വാർഡിൽ, ആശങ്ക വേണ്ടെന്ന് മന്ത്രി
കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ വ്യക്തമാക്കി. നിപ്പാ വൈറസ് ബാധിച്ച വിദ്യാർത്ഥിയെ ചികിത്സിച്ച 3 നഴ്സുമാർ ഉൾപ്പെടെ 5 പേർ പനി ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിൽ ചികിത്സയിലാണ്. പറവൂർ സ്വദേശിയായ യുവാവിന്റെ സഹപാഠിയും ചാലക്കുടിക്കാരനായ മറ്റൊരു യുവാവുമാണ് ചികിത്സയിലുളളത്. യുവാവുമായി അടുത്തിടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന 311 പേർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
അതേ സമയം നിപ്പ വൈറസ് ബാധിച്ച 23കാരന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. യുവാവിന്റെ പനി കുറഞ്ഞു. നിപ്പയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ഊർജജിതമാക്കിയിട്ടുണ്ട്. തൃശൂരിലും തൊടുപുഴയിലും എറണാകുളത്തും പരിശോധനകൾ നടത്തി.
നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. സംസ്ഥാനത്ത് വ്യാഴാഴ്ചയാണ് സ്കൂൾ തുറക്കുന്നത്. അവധി നൽകിയാലും മുൻകരുതൽ എന്ന നിലയിലായിരുക്കുമെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പൂനെയിൽ നിന്നുള്ള മരുന്നുകളും ബുധനാഴ്ച എത്തുംആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കൊച്ചിയിൽ തുടരുകയാണ്.
നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടത്തിയവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൈബർ വിദഗ്ധർ പരിശോധിച്ച് വരികയാണ്. നിപ്പയെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സന്തോഷ് അറക്കൽ, മുസ്തഫ മുത്തു, അബു സല എന്നിവർക്കെതിരെയാണ് കേസ്. . ഇവർ ഫേസ് ബുക്ക് വഴി തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചതായി കണ്ടെത്തി.