നിപ്പാ വൈറസ് നിയന്ത്രണവിധേയം; എട്ടു പേർ ആശുപത്രി വിട്ടു, റിബാവൈറിൻ മരുന്ന് വിതരണം ഇന്ന് മുതൽ...
നിപ്പാ വൈറസ് ബാധിതർക്കായി എത്തിച്ച റിബാവൈറിൻ മരുന്നുകൾ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും.
Recommended Video
കോഴിക്കോട്: ജനങ്ങളെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് പനിക്ക് നേരിയ ആശ്വാസം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കഴിഞ്ഞദിവസം പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചില്ല. നിപ്പാ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന എട്ട് പേരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. അതേസമയം, നിപ്പാ വൈറസ് ബാധിതർക്കായി എത്തിച്ച റിബാവൈറിൻ മരുന്നുകൾ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും.
ആകെ 14 പേരിലാണ് ഇതുവരെ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 11 പേർ മരിച്ചു. മൂന്നു പേർ കോഴിക്കോട് മെഡിക്കൽ കോളേജ്, മിംസ്, ബേബി മെമ്മോറിയൽ ആശുപത്രി എന്നിവിടങ്ങളിലായി ചികിത്സയിലാണ്. നിപ്പാ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് നിലവിൽ ഒമ്പത് പേരാണ് കോഴിക്കോട്ടെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. കോഴിക്കോട് സ്വദേശികളായ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
പരിശോധനാഫലം...
നിപ്പാ വൈറസ് ബാധിച്ചതായി സംശയിക്കുന്ന ഒമ്പത് പേരിൽ രണ്ട് പേർ കുട്ടികളാണ്. ഒമ്പതും, ആറും വയസുള്ള ആൺകുട്ടികളെ കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കടുത്ത പനി, ന്യൂമോണിയ, എൻസഫലൈറ്റിസ് തുടങ്ങിയ രോഗലക്ഷണങ്ങളുമായാണ് ഇവർ ആശുപത്രിയിലെത്തിയത്. ഇവരുടെ രക്ത, സ്രവ സാമ്പിളുകൾ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ നിപ്പാ വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാനാകു.
ലാബിലേക്ക്...
നിപ്പാ വൈറസ് നിയന്ത്രണവിധേയമായെങ്കിലും 160ഓളം പേരുടെ രക്ത, സ്രവ സാമ്പിളുകളുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരിൽ നിന്നാണ് ഇത്രയും സാമ്പിളുകൾ ശേഖരിച്ചത്. അതിനിടെ, ചെറിയ പനി വന്നവർ പോലും സാമ്പിളുകൾ പരിശോധനയ്ക്ക് നൽകാൻ വരുന്നത് ആരോഗ്യപ്രവർത്തകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരോ, രോഗലക്ഷണങ്ങൾ കാണിക്കുന്നവർ മാത്രമോ സാമ്പിളുകളെടുക്കാൻ വന്നാൽ മതിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അനാവശ്യമായി സാമ്പിളുകൾ ശേഖരിക്കുന്നത് യഥാർഥ രോഗികളുടെ പരിശോധനാഫലവും ചികിത്സയും വൈകാൻ കാരണമാകുമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
വിതരണം...
അതേസമയം, നിപ്പാ വൈറസ് ബാധിതർക്കായി എത്തിച്ച റിബാവൈറിൻ ഗുളികൾ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് മരുന്ന് വിതരണം ചെയ്യുക. 8000 റിബാവൈറിൻ ഗുളികളാണ് കഴിഞ്ഞദിവസം മലേഷ്യയിൽ നിന്ന് കൊണ്ടുവന്നത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ഗുളികകൾ മലേഷ്യയിൽ നിന്ന് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി
അൽപമെങ്കിലും...
നിപ്പാ വൈറസിനെതിരായ പ്രതിപ്രവർത്തനങ്ങളെ സഹായിക്കുന്ന മരുന്നാണ് റിബൈ വൈറിൻ. നിപ്പാ വൈറസിനെ പ്രതിരോധിക്കാൻ അൽപമെങ്കിലും ഫലപ്രദമായിട്ടുള്ളതും ഈ മരുന്ന് മാത്രമാണ്. റിബാ വൈറിന്റെ ക്ലിനിക്കൽ പരീക്ഷണവും വിജയവും പൂർണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ, നിപ്പാ വൈറസിനെതിരെയുള്ള ഒരേയൊരു മരുന്ന് റിബാ വൈറിൻ മാത്രമാണ്.
നിപ്പാ വൈറസ് അയൽ സംസ്ഥാനങ്ങളിലേക്കും? മംഗലാപുരത്ത് രണ്ട് പേർക്ക് വൈറസ് ബാധിച്ചതായി സംശയം...
നിപ്പായെ 'കൊല്ലാൻ' റിബാവൈറിൻ! മലേഷ്യയിൽ നിന്ന് കൊണ്ടുവന്നത് 8000 ഗുളികകൾ... ഏക മരുന്ന്...