നിപ്പാ ഭീതിയൊഴിയുന്നു; നിരീക്ഷണത്തിലുള്ള ഏഴാമനും നിപ്പയില്ല, ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി
കൊച്ചി: കേരളത്തിൽ നിപ്പാ ഭീതി ഒഴിയുന്നു. പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഏഴാമത്തെയാളിനും നിപ്പയില്ലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന ആറ് പേർക്കും നിപ്പാ ബാധയില്ലെന്ന് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ വ്യക്തമായിരുന്നു.
കൊച്ചിയില്‍ നിപ്പയെന്ന് കേട്ട് ഭയക്കണ്ട... വേണ്ടത് കരുതല്‍; ശ്രദ്ധയോടെ മുന്നോട്ട്; അറിയേണ്ടതെല്ലാം
അതേ സമയം നിപ്പാ വൈറസ് സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. യുവാവുമായി ബന്ധുക്കൾ ഇന്നലെ ഇന്റർകോം വഴി സംസാരിച്ചിരുന്നു. ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചവർക്ക് നിപ്പാ ബാധയില്ലെന്ന് സ്ഥിരീകരിച്ചതോടെ പനി മാറുന്നമുറയ്ക്ക് ഇവർക്ക് ആശുപത്രി വിടാനാകും.
നിപ്പാ ബാധിതനായ വിദ്യാർത്ഥിയെ ചികിത്സിച്ച 3 നഴ്സുമാരും 2 സഹപാഠികളും ഉൾപ്പെടെയുള്ളവരാണ് ഐസലേഷൻ വാർഡിൽ കഴിഞ്ഞിരുന്നത്. ഇവർക്ക് പനിബാധിച്ചപ്പോൾ ഭയന്ന് പോയെന്നും എന്നാൽ ആശ്വാസം പകരുന്ന പരിശോധനാ ഫലമാണ് ലഭിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു.
നിപ്പ ബാധയുണ്ടെന്ന സംശയിച്ച എട്ട് രക്തസാമ്പിളുകളാണ് ഇത് വരെ പരിശോധനയ്ക്ക് അയച്ചത്. എറണാകുളത്ത് നിന്നായിരുന്നു 7 സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചത്. തൃശൂരിൽ നിന്നാണ് ഒരു സാമ്പിൽ അയച്ചത്. ഇതിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിക്ക് മാത്രമാണ് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചത്.
നിലവിൽ യാതൊരു ആശങ്കയ്ക്കും ഇടയില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാൽ വൈറസിന്റെ ഇൻക്യുബേഷൻ പീരിഡ് അവസാനിക്കുന്നതുവരെ ജാഗ്രത തുടരുമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ 14 ദിവസങ്ങൾ വരെ എടുത്തേക്കാം. നിപ്പാ ബാധിതനുമായി അടുത്തിടപഴകിയ 318 പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്.