നിപ്പാ വൈറസ്: കേരളത്തിലേക്ക് വരാന്‍ അനുവദിക്കണമെന്നഭ്യര്‍ത്ഥിച്ച് ഡോ കഫീൽ ഖാന്‍; സ്വാഗതമോതി പിണറായി
ലഖ്‌നൗ/തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിപ്പാ വൈറസ് ബാധ മൂലം ആളുകള്‍ മരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. വലിയ ഭീതിയാണ് ഇത് കേരളത്തില്‍ സൃഷ്ടിക്കുന്നത്. അതിനിടെ ഈ സംഭവത്തെ യുപിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച സംഭവവും ആയി ചേര്‍ത്തുവച്ചുകൊണ്ടുള്ള പ്രചാരണവും നടക്കുന്നുണ്ട്.
അതിനിടയിലാണ് ഉത്തര്‍ പ്രദേശിലെ ബിആര്‍ഡി ഹോസ്പിറ്റലില്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം കൈയ്യിലെ പണം ഉപയോഗിച്ച് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങിയ ഡോക്ടര്‍ കഫീല്‍ ഖാന്‍ സോഷ്യല്‍ മീഡിയയിലൂടെ നിപ്പാ വൈറസ് ബാധയെ കുറിച്ച് പ്രതികരിച്ചത്. യുപിയിലെ ശിശുമരണത്തിന്റെ പേരില്‍ കഫീല്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടത് വലിയ വിവാദം ആയിരുന്നു.
നിപ്പാ വൈഫസ് ബാധ പ്രതിരോധത്തില്‍ പങ്കാളിയാകാന്‍ കേരളത്തിലേക്കെത്താന്‍ താത്പര്യം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു കഫീല്‍ ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Recommended Video
ഉറങ്ങാനാകാത്ത അസ്വസ്ഥത
നിസ്‌കാരത്തിന് ശേഷം ഉറങ്ങാനുള്ള ശ്രമത്തെ പോലും ഇല്ലാതാക്കുന്നതായിരുന്നു നിപ്പാ വൈറസ് ആക്രമണത്തെ കുറിച്ചുള്ള കേരളത്തില്‍ നിന്നു്‌ള വാര്‍ത്തകള്‍ എന്നാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. വൈറസ് ബാധയെ കുറിച്ചുള്ള മരണ സംഖ്യകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങളും അസ്വസ്ഥതയുണ്ടാക്കി എന്നും കഫീല്‍ ഖാന്‍ പറയുന്നു.
കേരളത്തിലേക്ക് വരാന്‍
ഈ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി സേവനം ചെയ്യാന്‍ തന്നെ അനുവദിക്കണം എന്നാണ് കഫീല്‍ ഖാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇപ്പോള്‍ തന്നെ കേരളത്തിന്റെ പല ഭാഗത്ത് നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനം ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.
സിസ്റ്റര്‍ ലിനി
നിപ്പാ വൈറസ് ബാധയുള്ളവരെ പരിചരിച്ചതിനെ തുടര്‍ന്ന് രോഗബാധയേല്‍ക്കുകയും മരിക്കുകയും ചെയ്ത ആളായിരുന്നു പേരാമ്പ്രയിലെ നഴ്‌സ് ആയ സിസ്റ്റര്‍ ലിനി. ലിനി ഏവര്‍ക്കും ഒരു പ്രചോദനം ആണെന്നാണ് കഫീല്‍ ഖാന്‍ പറയുന്നത്. മനുഷ്യകുലത്തെ സേവിക്കാന്‍ തനിക്ക് ശക്തിയും അറിവും കഴിവും നല്‍കി അനുഗ്രഹിക്കേണമേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ടും ഉണ്ട് അദ്ദേഹം.
കേരളത്തിലേക്ക് സ്വാഗതം
കഫീല്‍ ഖാന്റെ ഫേസ്ബുക്ക് പോസ്റ്റിന് കേരളത്തിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇതിനോട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയും ചെയ്തു. സ്വന്തം ആരോഗ്യമോ ജീവനോ പോലും പരിഗണിക്കാതെ അര്‍പ്പണ ബോധത്തോടെ സേവനമനുഷ്ഠുക്കിക്കുന്ന ഡോക്ടര്‍മാരില്‍ ഒരാളായാണ് കഫീല്‍ ഖാനെ താന്‍ കാണുന്നത് എന്നും പിണറായി വിജയന്‍ പറയുന്നുണ്ട്.
ഒരാളല്ല ഒരുപാട് പേര്‍
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...
നിപ്പാ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച യു.പി.യിലെ ഡോക്ടര്‍ കഫീല്‍ഖാന്‍റെ ട്വിറ്റര്‍ സന്ദേശം കാണാനിടയായി. വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് ഞാന്‍ ഡോ. കഫീല്‍ഖാനെയും കാണുന്നത്. സഹജീവികളോടുള്ള സ്നേഹമാണ് അവര്‍ക്ക് എല്ലാറ്റിലും വലുത്.
സര്‍ക്കാരിന് സന്തോഷം
കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രക്കടുത്ത് ചില സ്ഥലങ്ങളില്‍ നിപ്പാ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ സ്വയം സന്നദ്ധരായി ധാരാളംപേര്‍ രംഗത്തു വന്നിട്ടുണ്ട്. അവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. ഡോ. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂ. അങ്ങനെയുള്ള ഡോക്ടര്‍മാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭ ഡോക്ടര്‍മാര്‍ ഇതിനകം തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. അവരോടെല്ലാം കേരള സമൂഹത്തിന് വേണ്ടി നന്ദി അറിയിക്കുന്നു.
കഫീല്‍ ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇതാണ് ഡോ കഫീല്‍ ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ്
പിണറായി വിജയന്‍റെ പോസ്റ്റ്
ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്