ലിനിയുടെ കുടുംബത്തിന് സർക്കാരിന്റെ സഹായം; മക്കൾക്ക് 20 ലക്ഷം രൂപ, ഭർത്താവിന് സർക്കാർ ജോലി...
നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച മറ്റുള്ളവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച ലിനിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം. വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പിടിപ്പെട്ട് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ രണ്ട് മക്കൾക്കും പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകാനും, ലിനിയുടെ ഭർത്താവ് സജീഷിന് സർക്കാർ ജോലി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച മറ്റുള്ളവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും ധനസഹായം നൽകും.
ലിനിയുടെ മക്കൾക്ക് നൽകുന്ന തുകയിൽ അഞ്ച് ലക്ഷം രൂപ സ്ഥിരനിക്ഷേപമായിട്ടാകും നൽകുക. ബാക്കി അഞ്ച് ലക്ഷം രൂപ വീതം അവരുടെ ചിലവുകൾക്കായി നൽകും. സ്ഥിരനിക്ഷേപമായി നൽകുന്ന പണം കുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോൾ ഉപയോഗിക്കാനാവും.
നിപ്പാ വൈറസ് ബാധയുടെ വ്യാപനം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. നിപ്പാ വൈറസ് ബാധിതരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യവും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താനും ചർച്ച ചെയ്യാനും കോഴിക്കോട് സർവകക്ഷി യോഗം വിളിക്കും. മെയ് 25 വെള്ളിയാഴ്ചയാണ് സർവകക്ഷി യോഗം ചേരുക. ജനങ്ങളുടെ ഭീതിയകറ്റാനും പരിഭ്രാന്തി ഒഴിവാക്കാനുമാണ് നിലവിലെ ശ്രമങ്ങളെന്നും , മതിയായ ജീവനക്കാരെ കോഴിക്കോടും, മലപ്പുറത്തും നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Recommended Video
Kerala cabinet to offer Government job to Lini's (Nurse who died due to #NipahVirus) husband and Rs 10 lakh each to her two sons. Government to give Rs 5 lakhs as compensation to kin of the other victims of #NipahVirus pic.twitter.com/NIVQQ5JHr1
— ANI (@ANI) May 23, 2018