നിപ്പ നിയന്ത്രണ വിധേയം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുന്നു, അവലോകന യോഗം ഇന്ന്
കൊച്ചി: നിപ്പാ വൈറസ് ബാധയെ തുടർന്ന് കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ്. നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണ്. നിപ്പയ്ക്ക് സമാനമായ രോഗ ലക്ഷണങ്ങളൊന്നും മൃഗങ്ങൾക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് പുറത്ത് വിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നുണ്ട്.
കൊച്ചിയില്‍ നിപ്പയെന്ന് കേട്ട് ഭയക്കണ്ട... വേണ്ടത് കരുതല്‍; ശ്രദ്ധയോടെ മുന്നോട്ട്; അറിയേണ്ടതെല്ലാം
ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ആറ് പേരുടെ രക്ത സാംപിളുകൾ പരിശോധനയ്ക്കായി ആലപ്പുഴ, പൂനൈ ലാബിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗിയുമായി അടുത്തിടപഴകിയവരുടെ പട്ടികയിലേക്ക് പുതിയതായി മൂന്ന് പേരുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ 314 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിപ്പയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ വെറ്റിനറി സ്ഥാപനങ്ങളിലും മൃഗരോഗങ്ങൾ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുന്നതിനും നിപ്പയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഹെൽത്ത് ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാംപുകളിലും ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തിവരികയാണ്.
നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിയില അവലോകന യോഗം ചേരുന്നുണ്ട്. നിപ്പയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന കേന്ദ്ര സംഘത്തിന്റെ നേതൃത്വത്തിൽ തുടരും. സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം കർശനമാക്കി. സ്കൂളുകൾ കേന്ദ്രീകരിച്ച് കൂടുതൽ ബോധവൽക്കരണ ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും.