നിപ്പാ വൈറസ്; ചങ്ങരോത്തെ മൂസയും മരിച്ചു, ആകെ മരണസംഖ്യ 12 ആയി...
നിപ്പാ വൈറസ് ബാധിച്ച് ആദ്യം മരണപ്പെട്ട സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ.
കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചങ്ങരോത്ത് സ്വദേശി വളച്ചുകെട്ടി വീട്ടിൽ മൂസയാണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്. ഇതോടെ നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. നിപ്പാ വൈറസ് ബാധിച്ച് ആദ്യം മരണപ്പെട്ട സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ. മക്കളുടെ മരണത്തിന് പിന്നാലെ മൂസയെയും കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് മൂസയ്ക്ക് നിപ്പാ വൈറസ് സ്ഥിരീകരിച്ചത്.
നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച മൂസ കുറച്ചുദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ആരോഗ്യനില ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്തു. അതേസമയം, മൂസയുടെ സംസ്കാര ചടങ്ങുകൾ എങ്ങനെ നടത്തണമെന്ന് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. മരണാനന്തര ചടങ്ങുകളിലൂടെ വൈറസ് ബാധ പടരാൻ സാദ്ധ്യതയുള്ളതിനാൽ ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിലപാടറിയാൻ കാത്തിരിക്കുകയാണ് ബന്ധുക്കൾ.
സൂപ്പിക്കടയിലെ വീട്ടിൽ...
ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ടി വീട്ടിൽ മുഹമ്മദ് സാബിത്തിനാണ് ആദ്യം നിപ്പാ വൈറസ് ബാധയേൽക്കുന്നത്. കടുത്ത പനിയെ തുടർന്ന് മെയ് എട്ടിന് സാബിത്ത് മരണപ്പെട്ടു. തൊട്ടുപിന്നാലെ സാബിത്തിന്റെ സഹോദരൻ സാലിഹിനെയും പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെയാണ് ചങ്ങരോത്തെ അപൂർവ്വരോഗം വാർത്തയാകുന്നത്. മെയ് 18ന് സാലിഹും മരിച്ചതോടെ ജനങ്ങളിൽ ആശങ്ക വർദ്ധിച്ചു. ഇതിനിടെയാണ് ചങ്ങരോത്തെ സഹോദരങ്ങളുടെ മരണത്തിന് കാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്ചത്.
Recommended Video
ആശുപത്രിയിൽ...
സാലിഹിന്റെ മരണത്തിന് പിന്നാലെ പിതാവ് മൂസയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മൂസയിലും നിപ്പാ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഐസോലേഷൻ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മൂസയും മരണത്തിന് കീഴടങ്ങിയത്. ഇവരുടെ ബന്ധുവായ മറിയം എന്ന സ്ത്രീയും നിപ്പാ വൈറസ് ബാധിച്ച് കഴിഞ്ഞയാഴ്ച മരിച്ചിരുന്നു.
മരണാനന്തര ചടങ്ങുകൾ...
സാബിത്തിന്റെ മരണാനന്തര ചടങ്ങുകളിൽ അടുത്തിടപഴകിയ ആൾക്കും നിപ്പാ വൈറസ് സ്ഥിരീകരിച്ചതിനാൽ മൂസയുടെ സംസ്കാര ചടങ്ങുകൾ എങ്ങനെ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ല. നേരത്തെ നിപ്പാ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനി ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നില്ല. മരണം സംഭവിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് അധികൃതർ തന്നെ മൃതദേഹങ്ങൾ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. മരണാനന്തര ചടങ്ങിലൂടെ വൈറസ് പടരാൻ സാദ്ധ്യതയുള്ളതിനാണ് മൃതദേഹം വിട്ടുനൽകാതെ സംസ്കരിച്ചത്.
മറിയവും മകനും മാത്രം...
ചികിത്സയിലായിരുന്ന മൂസയും മരണപ്പെട്ടതോടെ സൂപ്പിക്കടയിലെ വളച്ചുകെട്ടി വീട്ടിൽ നിന്ന് മൂന്നാഴ്ചയ്ക്കിടെ മൂന്ന് പേരാണ് യാത്രയായത്. മൂസയുടെ മരണത്തോടെ ഭാര്യ മറിയവും ഇളയ മകൻ മുത്തലിബും മാത്രമാണ് ഇനി വീട്ടിലുള്ളത്. എന്നാൽ ഇവർക്ക് രണ്ട് പേർക്കും യാതൊരുവിധ അസുഖങ്ങളോ നിപ്പാ വൈറസ് ബാധയോ ഇല്ല. വർഷങ്ങൾക്ക് മുൻപുണ്ടായ വാഹനാപകടത്തിൽ മൂത്ത മകനായ മുഹമ്മദ് സാലിമിനെ നഷ്ടപ്പെട്ട വേദനയിൽ നിന്ന് കരകയറുന്നതിനിടെയാണ് മറിയത്തെ ദു:ഖക്കടലിലാഴ്ത്തി രണ്ട് മക്കളെയും ഭർത്താവിനെയും മരണം തട്ടിയെടുത്തത്.