നിപ്പാ വൈറസ് പടർന്നത് പേരാമ്പ്രയിലെ കിണറ്റിൽ നിന്ന്! നിറയെ വവ്വാലുകൾ, നടപടി സ്വീകരിച്ചെന്ന് മന്ത്രി
വൈറസിനെ തടയുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: നിപ്പാ വൈറസ് പടർന്നത് ചങ്ങരോത്തെ മൂസയുടെ വീട്ടിലെ കിണറ്റിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിപ്പ വൈറസ് ബാധിച്ച് മരിച്ച സാലിഹിന്റെയും സാബിത്തിന്റെയും വീട്ടിലെ കിണറ്റിൽ വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്തി. ഈ വവ്വാലുകളിൽ നിന്നുള്ള വൈറസ് കിണറിലെ വെള്ളത്തിൽ കലർന്നതാണ് രോഗം പടർന്നുപിടിക്കാൻ കാരണം. വൈറസ് ബാധ തടയുന്നതിനായി ഈ വീട്ടിലെ കിണർ മൂടിയിട്ടുണ്ടെന്നും, വൈറസിനെ തടയുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നിപ്പാ വൈറസ്; പനി ബാധിച്ച് 12 മരണം, സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം... കോഴിക്കോട് ഉന്നതതല യോഗങ്ങൾ
പേരാമ്പ്രയിൽ അപൂർവ രോഗം ബാധിച്ച് രണ്ടാമത്തെയാളുടെ മരണം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ കേന്ദ്രത്തെ വിവരമറിയിച്ചിരുന്നു. ഇതിനെ തുടർന്ന് കേന്ദ്രസംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. എൻസ്ഡിസിയുടെ ഒരു സംഘം തിങ്കളാഴ്ചയും മറ്റൊരു സംഘം ചൊവ്വാഴ്ചയും കേരളത്തിലെത്തും. രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, രോഗബാധിതർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജിൽ...
പേരാമ്പ്രയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് വിളിച്ചുചേർത്ത ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് ആരോഗ്യമന്ത്രി മാധ്യമപ്രവർത്തകരുമായി സംസാരിച്ചത്. നിപ്പാ വൈറസ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂടുതൽ സൗകരങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. വൈറസ് ബാധിതരായവരെ പ്രത്യേകം മുറികളിലാക്കി ചികിത്സിക്കും. രോഗികളെ പരിചരിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും ആവശ്യമായ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഏർപ്പെടുത്തും. ആശുപത്രി ജീവനക്കാർക്ക് ആവശ്യമായ അത്യാധുനിക മാസ്ക്കുകളും കൈയ്യുറകളും മറ്റ് പ്രതിരോധ കവചങ്ങളും എത്രയും പെട്ടെന്ന് ലഭ്യമാക്കും.
കൺട്രോൾ റൂം...
നിപ്പാ വൈറസ് ബാധിച്ചവർക്ക് ആവശ്യമെങ്കിൽ മറ്റ് സ്വകാര്യ ആശുപത്രികളിലെ ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രണ്ട് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. വൈറസ് പടരാതിരിക്കാനുള്ള എല്ലാ നടപടികളും സജ്ജീകരണങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും, ആശങ്ക വേണ്ടെന്നും മന്ത്രി കെകെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
വവ്വാൽ...
വവ്വാലുകളിൽ നിന്ന് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പടരുന്ന നിപ്പാ വൈറസ് പേരാമ്പ്രയിലെ സഹോദരങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് ഇതുവരെ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് മന്ത്രി വിശദീകരിച്ചതോടെ വൈറസ് പടരാനിടയായ സാഹചര്യവും വ്യക്തമായി. വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂസയുടെ വീട്ടിലെ കിണറ്റിൽ വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതിൽ ചില വവ്വാലുകളെ വെള്ളത്തിൽ മരിച്ചനിലയിലും കണ്ടെത്തി. ഈ വവ്വാലുകളിൽ നിന്നുള്ള നിപ്പാ വൈറസ് വെള്ളത്തിൽ കലർന്നാണ് മൂസയുടെ കുടുംബാംഗങ്ങളിലേക്ക് പടർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
കിണർ മൂടി...
വവ്വാലുകളെ കണ്ടെത്തിയ മൂസയുടെ വീട്ടിലെ കിണർ മൂടിയതായും ആരോഗ്യ മന്ത്രി അറിയിച്ചു. അതേസമയം നിപ്പാ വൈറസ് ബാധിച്ച മൂസ ഉൾപ്പെടെയുള്ള ആറ് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. മൂസയുടെ മക്കളായ മുഹമ്മദ് സാലിഹും സാബിത്തുമാണ് നിപ്പാ വൈറസ് ബാധിച്ച് ആദ്യം മരണമടഞ്ഞത്. തൊട്ടുപിന്നാലെ ഇവരുടെ ബന്ധുവായ മറിയവും പനി ബാധിച്ച് മരിച്ചിരുന്നു. ഇതോടെയാണ് നിപ്പാ വൈറസിനെ സംബന്ധിച്ച് സംശയമുണർന്നത്.
Recommended Video
നിപ്പാ വൈറസ് ആദ്യം കണ്ടെത്തിയത് മലേഷ്യയിൽ; നൂറിലേറെ മരണം! ബംഗ്ലാദേശിൽ ജീവൻ നഷ്ടമായത് 161 പേർക്ക്!