കോഴിക്കോട് മൂന്നുപേരുടെ ജീവനെടുത്തത് നിപ്പാ വൈറസ്? വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക്...
മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജ് വൈറോളജി വിഭാഗം മേധാവി ഡോ. അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശത്ത് നിന്നും സാമ്പിളുകൾ ശേഖരിച്ചത്.
കോഴിക്കോട്: പേരാമ്പ്ര ചങ്ങരോത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ അപൂർവ രോഗം ബാധിച്ച് മരിച്ച സംഭവത്തിൽ മരണകാരണം കണ്ടെത്താൻ പരിശോധനകൾ തുടരുന്നു. അപൂർവ രോഗം ഏതാണെന്ന് കണ്ടെത്താനായി കേന്ദ്ര മെഡിക്കൽ സംഘം ചങ്ങരോത്തിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജ് വൈറോളജി വിഭാഗം മേധാവി ഡോ. അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശത്ത് നിന്നും സാമ്പിളുകൾ ശേഖരിച്ചത്.
മരണപ്പെട്ടവരുടെ സ്രവങ്ങളുടെ സാമ്പിളുകളാണ് വിദഗ്ദ മെഡിക്കൽ സംഘം ശേഖരിച്ചിട്ടുള്ളത്. പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇവയെല്ലാം പരിശോധനയ്ക്ക് അയച്ചു. പൂണെയിലെ പരിശോധന ഫലം ലഭിച്ചാൽ മാത്രമേ അപൂർവ വൈറസ് എന്താണെന്ന് സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കുകയുള്ളു.
കോഴിക്കോട് പേരാമ്പ്രയിൽ...
കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്തിലെ പന്തിരിക്കര സൂപ്പിക്കടയിൽ വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത്, മൂസയുടെ സഹോദരൻ മൊയ്തീന്റെ ഭാര്യ മറിയം എന്നിവരാണ് അപൂർവ രോഗം ബാധിച്ച് അടുത്തടുത്ത ദിവസങ്ങളിൽ മരണപ്പെട്ടത്. ഇതേ രോഗാവസ്ഥ പ്രകടിപ്പിച്ച മൂസയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മരിച്ച സാലിഹിന്റെ നവവധു ആത്തിഫയെ ആരോഗ്യനില ഗുരുതരമായതിനാൽ കഴിഞ്ഞദിവസം കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. ചങ്ങരോത്ത് പ്രദേശത്ത് അഞ്ച് പേർക്ക് കൂടി സമാനമായ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പരിശോധന...
അപൂർവ രോഗം ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചതോടെയാണ് ആരോഗ്യവകുപ്പ് അധികൃതർ ചങ്ങരോത്തിൽ പരിശോധന നടത്തിയത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ അപൂർവമായ വൈറസ് രോഗമാണ് മൂവരുടെയും മരണകാരണമെന്നാണ് നിഗമനത്തിലെത്തിയത്. കടുത്ത പനി അനുഭവപ്പെട്ടാണ് മരിച്ച മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചിരുന്നത്. രോഗബാധയേറ്റ എല്ലാവർക്കും പനി ഉണ്ടായിരുന്നു.
കേന്ദ്ര സംഘം...
പേരാമ്പ്ര ചങ്ങരോത്തിൽ അപൂർവ രോഗം പടർന്നു പിടിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തതോടെ ആരോഗ്യ മന്ത്രി കെകെ ശൈലജ പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു. തുടർന്ന് ആരോഗ്യ മന്ത്രിയുടെയും തൊഴിൽ വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയുമായ ടിപി രാമകൃഷ്ണന്റെയും സാന്നിദ്ധ്യത്തിൽ ചങ്ങരോത്തിൽ യോഗം വിളിക്കുകയും ചെയ്തു. പ്രതിരോധ നടപടികളും മറ്റ് പരിശോധനകളും ഊർജ്ജിതമാക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് കേന്ദ്ര മെഡിക്കൽ സംഘം ചങ്ങരോത്തിലെത്തി സാമ്പിളുകൾ ശേഖരിച്ചത്.
നിപ്പാ വൈറസ്...
വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന നിപ്പാ വൈറസ് എന്ന വൈറസ് ബാധയേറ്റാണ് മൂവരും മരിച്ചതെന്നാണ് മെഡിക്കൽ വിദഗ്ദരുടെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിപ്പോ വൈറസ് പിടിപെടുന്നയാൾ മാരകമായ മസ്തിഷ്ക ജ്വരത്തെ തുടർന്നാകും മരണപ്പെടുക. 1998ൽ മലേഷ്യയിലെ നിപ്പാ മേഖലയിൽ പടർന്നുപിടിച്ചിരുന്ന വൈറസായിരുന്നത് കൊണ്ടാണ് ഇതിന് നിപ്പാ വൈറസ് എന്ന പേര് ലഭിച്ചത്.
വവ്വാലുകളിൽ...
പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും നിപ്പാ വൈറസ് പടരുന്നത്. വവ്വാലുകളുടെ സ്പർശമേറ്റതും അവ കടിച്ചിടുന്നതുമായ പഴങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് വൈറസ് പ്രവേശിക്കുന്നത്. മനുഷ്യരിൽ നിന്ന് മറ്റുള്ളവരിലേക്കും പകരും. ശ്വാസതടസം, കടുത്ത തലവേദന, പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇത് പിന്നീട് മസ്തിഷ്ക ജ്വരമായി മാറി മരണം വരെ സംഭവിക്കാം.
ഡികെ ശിവകുമാർ കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക്? കർണാടകയിൽ കോൺഗ്രസ് ശക്തിയാർജ്ജിക്കും...
15 ദിവസം കിട്ടിയിരുന്നെങ്കിൽ ബിജെപി ഭരണം നിലനിർത്തുമായിരുന്നു! നിരാശ മറച്ചുവെക്കാതെ അമിത് ഷാ...