നിപ്പാ വൈറസ് ആദ്യം കണ്ടെത്തിയത് മലേഷ്യയിൽ; നൂറിലേറെ മരണം! ബംഗ്ലാദേശിൽ ജീവൻ നഷ്ടമായത് 161 പേർക്ക്!
25ലേറെ പേർ സമാന രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജിലും, സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്.
Recommended Video
കോഴിക്കോട്: മലേഷ്യയിലും ബംഗ്ലാദേശിലും നിരവധിപേരുടെ ജീവനെടുത്ത നിപ്പാ വൈറസ് ബാധ കേരളത്തിലും സ്ഥിരീകരിച്ചതോടെ ജനം ഭീതിയിൽ. കോഴിക്കോട് പേരാമ്പ്രയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചത്. ഇവരെ പരിചരിച്ചിരുന്ന നഴ്സും ബന്ധുവും തൊട്ടടുത്ത ദിവസങ്ങളിലും മരിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി പനി ബാധിച്ച് ആകെ 11 പേരാണ് കഴിഞ്ഞദിവസങ്ങളിൽ മരിച്ചത്. എന്നാൽ ഇവരിൽ മൂന്ന് പേരിൽ മാത്രമേ നിപ്പാ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളു.
അതേസമയം, 25ലേറെ പേർ സമാന രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജിലും, സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 1998ൽ മലേഷ്യയിലാണ് അപകടകാരിയായ നിപ്പാ വൈറസ് ആദ്യമായി കണ്ടെത്തിയത്. അന്ന് നൂറിലേറെ പേരാണ് നിപ്പാ വൈറസ് ബാധിച്ച് മരിച്ചത്.
മലേഷ്യയിൽ...
ഹെനിപാ വിഭാഗത്തിൽപ്പെട്ട വൈറസാണ് നിപ്പാ. 1998ൽ മലേഷ്യയിലെ കാമ്പുംഗ് ബാരു സുംഗായി നിപ എന്ന സ്ഥലത്ത് നിന്നാണ് ഈ വൈറസ് ആദ്യമായി വേർതിരിച്ചെടുത്തത്. ഇതുകൊണ്ട് പുതിയ വൈറസിന് നിപ്പാ എന്ന പേരും നൽകി. ആർഎൻഎ വിഭാഗത്തിൽപ്പെട്ട നിപ്പാ വൈറസ് 1998ലെ വരൾച്ചാ സമയത്താണ് മലേഷ്യയിൽ പ്രത്യക്ഷപ്പെട്ടത്. എൽനിനോ പ്രതിഭാസത്തെ തുടർന്ന് മലേഷ്യൻ കാടുകളെ വരൾച്ച ബാധിച്ചപ്പോൾ പല മൃഗങ്ങളും പക്ഷികളും കാട് വിട്ടിറങ്ങി. ഒപ്പം കാടുകളിലെ ഫലങ്ങളും പഴങ്ങളും ഭക്ഷിച്ചിരുന്ന മലേഷ്യൻ വവ്വാലുകളും ജനവാസ മേഖലയിൽ എത്തി. നാട്ടിലെത്തിയ വവ്വാലുകൾ കൃഷിയിടങ്ങളിലെ പഴങ്ങളും ഫലങ്ങളുമാണ് ഭക്ഷണമാക്കിയത്.
പന്നികൾ ചത്തുവീഴുന്നു...
വവ്വാലുകളുടെ ശല്യം കാരണം കുറച്ച് വിളകൾ നഷ്ടപ്പെട്ടെന്ന് മാത്രമായിരുന്നു കർഷകരുടെ ചിന്ത. എന്നാൽ കുറച്ചുദിവസങ്ങൾക്ക് ശേഷം മലേഷ്യയിലെ പന്നിഫാമുകളിലെ പന്നികൾക്ക് അപൂർവരോഗം ബാധിച്ചു തുടങ്ങി. പന്നികളെല്ലാം കൂട്ടത്തോടെ ചത്തുവീണു. പക്ഷേ, പന്നികളുടെ കൂട്ടമരണവും ആരും കാര്യമാക്കിയില്ല. ഇതിനുപിന്നാലെയാണ് പന്നി ഫാമിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്കും അപൂർവരോഗം ബാധിച്ചത്. കടുത്ത പനി ബാധിച്ച് പലരും മരണത്തിന് കീഴടങ്ങി.
പഴങ്ങളിൽ നിന്ന്...
വവ്വാലുകൾ കടിച്ച പഴങ്ങളും മറ്റു വിളകളുമായിരുന്നു പന്നികൾക്ക് ഭക്ഷണമായി നൽകിയിരുന്നത്. ഇതിൽ നിന്നാണ് പന്നികൾക്ക് വൈറസ് ബാധയേറ്റത്. പന്നികളുമായി ഇടപഴകിയിരുന്ന തൊഴിലാളികൾക്കും വൈറസ് ബാധയേറ്റു. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടർന്നുപിടിച്ചു. ഇരുന്നൂറിലേറെ പേർക്ക് മലേഷ്യയിൽ രോഗം ബാധിച്ചു നൂറിലധികം പേർ മരണപ്പെട്ടു. എന്നാൽ ഇത്രയും മരണം റിപ്പോർട്ട് ചെയ്തിട്ടും മരണകാരണം നിപ്പാ വൈറസാണെന്ന് ആരോഗ്യവകുപ്പിന് കണ്ടെത്താനായിരുന്നില്ല. ജപ്പാൻ ജ്വരം കാരണമാണ് മരണം സംഭവിച്ചതെന്ന ധാരണയിലായിരുന്നു മലേഷ്യയിൽ ആദ്യഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നത്.
വൈറസ്...
ജപ്പാൻ ജ്വരത്തിന് കാരണമായ കൊതുകുകളെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ ഒരുഭാഗത്ത് പുരോഗമിക്കുന്നതിനിടെയാണ് നിപ്പാ വൈറസിനെ കണ്ടെത്തുന്നത്. പനി ബാധിച്ച് മരിച്ച രോഗിയുടെ തലച്ചോറിൽ നിന്നും വൈറസിനെ വേർതിരിച്ചെടുത്തതോടെയാണ് അപകടകാരിയായ നിപ്പായെ ഏവരും തിരിച്ചറിഞ്ഞത്. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാവുന്ന വൈറസാണ് നിപ്പാ.
160 മരണം...
മലേഷ്യയ്ക്ക് പിന്നാലെ 2001 മുതൽ ബംഗ്ലാദേശിലാണ് പിന്നീട് നിപ്പാ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ബംഗ്ലാദേശിലെ ആറ് ജില്ലകളിലായിരുന്നു നിപ്പാ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്തത്. 2012 മാർച്ച് വരെയുള്ള കാലയളവിൽ മാത്രം 209 പേർക്കാണ് ബംഗ്ലാദേശിൽ നിപ്പാ വൈറസ് ബാധയേറ്റത്. ഇതിൽ 161 പേർ മരിച്ചു. ഇന്ത്യയിൽ 2001 ജനുവരിയിൽ പശ്ചിമബംഗാളിലെ സിലിഗുരിയിലാണ് നിപ്പാ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2001ൽ 66 പേർക്ക് സിലിഗുരിയിൽ നിപ്പാ വൈറസ് ബാധയേറ്റു. ഇതിൽ 45 പേർ മരിച്ചു. ഇതിനുശേഷം 2007 ഏപ്രിലിലും ബംഗാളിൽ നിപ്പാ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആ വർഷം പശ്ചിമബംഗാളിലെ നാഡിയയിൽ അഞ്ച് പേരാണ് മരണപ്പെട്ടത്.
നിപ്പാ വൈറസ്; കോഴിക്കോട് ഒരാൾ കൂടി മരിച്ചു, മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയില്ല... ആകെ മരണസംഖ്യ 9