നിപ്പാ വൈറസ് ഉറവിടം കണ്ടെത്താൻ തീവ്രശ്രമങ്ങൾ! തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം
വവ്വാലുകളിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്താൻ കഴിയാതിരുന്നതിനാലാണ് വിപുലമായരീതിയിൽ പരിശോധനകൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് സർവകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ആരോഗ്യരംഗത്തെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.
അതേസമയം, നിപ്പാ വൈറസ് ബാധയുടെ രണ്ടാംഘട്ടം സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നിപ്പാ വൈറസ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നത് ഏറെ ആശങ്കയും ഭയവും സൃഷ്ടിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി വിശദീകരണം. അതിനിടെ നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. രണ്ട് തവണ പരിശോധനയ്ക്ക് വിധേയമാക്കിയ വവ്വാലുകളിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്താൻ കഴിയാതിരുന്നതിനാലാണ് വിപുലമായരീതിയിൽ പരിശോധനകൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വവ്വാലുകൾ...
നിപ്പാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ക്യാമ്പ് ചെയ്യുന്ന കേന്ദ്രസംഘത്തിന്റെ നേതൃത്വത്തിലാണ് വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. നേരത്തെ പ്രാണികളെ ഭക്ഷിക്കുന്ന വവ്വാലുകളിൽ നിന്നും പഴംതീനി വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിരുന്നില്ല. നിപ്പാ കേസ് ആദ്യം റിപ്പോർട്ട് ചെയ്ത ചങ്ങരോത്ത് മൂസയുടെ വീട്ടിൽ നിന്ന് പിടികൂടിയ വവ്വാലുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്.
തുടരും...
രണ്ട് വവ്വാലുകളിലെ പരിശോധനഫലം നെഗറ്റീവായെങ്കിലും വവ്വാലുകളിലെ പരിശോധനകൾ തുടരാനാണ് കേന്ദ്രസംഘത്തിന്റെ തീരുമാനം. ഇതോടൊപ്പം വൈറസിന്റെ ഉറവിടമാകാൻ സാദ്ധ്യതയുള്ള മറ്റ് വഴികളും സംഘം പരിശോധിക്കും. നിപ്പാ വൈറസ് ബാധിച്ച് ആദ്യം മരണമടഞ്ഞ ചങ്ങരോത്ത് സാബിത്ത് വവ്വാലുകളെ പിടിച്ചിരുന്നോ എന്നതാണ് നിലവിലെ സംശയം. ഇതിനെ സംബന്ധിച്ചും വിദഗ്ധ സംഘം അന്വേഷണം നടത്തുന്നുണ്ട്.
തിരുവനന്തപുരത്ത്...
നിപ്പാ വൈറസ് ബാധയുടെ സാഹചര്യത്തിൽ നേരത്തെ കോഴിക്കോട് സർവകക്ഷിയോഗം ചേർന്നിരുന്നു. ഈ യോഗത്തിന്റെ തുടർച്ചയായാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിപുലമായ യോഗം ചേരുന്നത്. നിപ്പാ വൈറസ് വ്യാപനം തടയാൻ ആരോഗ്യവകുപ്പും ജീവനക്കാരും നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നാണ് വിലയിരുത്തൽ.
Recommended Video
ആശങ്ക വേണ്ട...
നിപ്പാ വൈറസ് വ്യാപനം രണ്ടാം ഘട്ടത്തിലാണെങ്കിലും ഇതുസംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. കഴിഞ്ഞദിവസങ്ങളിൽ പുതുതായി നിപ്പ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് ആശ്വാസകരമാണ്. ഞായറാഴ്ച ലഭിച്ച മുഴുവൻ പരിശോധനഫലങ്ങളും നെഗറ്റീവായിരുന്നു. നിലവിൽ നിപ്പാ സംശയമുള്ള 22 പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. രണ്ടാംഘട്ടത്തിലെ ജാഗ്രതയുടെ ഭാഗമായി തയ്യാറാക്കിയ സമ്പർക്ക പട്ടികയിൽ 2079 പേരുണ്ട്. ആകെ 227 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 209ഉം ഫലങ്ങളും നെഗറ്റീവായിരുന്നു. ഇതുവരെ 18 പേരിലാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 16 പേർ മരിച്ചു. വൈറസ് സ്ഥിരീകരിച്ച രണ്ട് പേർ ചികിത്സയിൽ തുടരുന്നു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.