നിപ്പ വൈറസ്; ആശങ്ക അകലുന്നു, രോഗിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു, 48 മണിക്കൂർ പനിച്ചില്ല!
കൊച്ചി: നിപ്പ വൈറസിൽ ആശങ്ക അകലുന്നു. ചികിസ്തയിലിരിക്കുന്ന രോഗിയുടെ ആരോഗ്യ നിലയിൽ പുരോഗമനം. 48 മണിക്കൂറായി ചികിത്സയിലുള്ള യുവാവിന് പനിച്ചില്ലെന്ന് റിപ്പോർട്ട്. അതേസമയം ഐസലേഷൻ വാർഡിലുള്ള ഏഴ് പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. ഇവരുടെ ആരോഗ്യ നിലയും തൃപ്തികരമാണ്.
എറണാകുളം മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച പരിശോധിച്ച 5 സാംപിളുകളുടെയും ഫലം നെഗറ്റീവാണ്. 10 സാംപിളുകളുടെ പരിശോധന പുരോഗമിക്കുകയാണ്. നിപ്പ രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ പട്ടികയിലുള്ള 329 പേരിൽ ആലപ്പുഴ സ്വദേശിയായ ആളെ പനി കണ്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റിയിട്ടുണ്ട്.
ഐസലേഷൻ വാർഡിലേക്ക് മാറ്റിയ ഇവരിൽ 52 പേര് ഹൈറിസ്ക് വിഭാഗത്തിലും 277 പേര് ലോ റിസ്ക് വിഭാഗത്തിലുമുൾപ്പെട്ടവരാണ്. അതേസമയം ദഗ്ധ സംഘം ചൊവ്വാഴ്ച ആലുവ പാലസിൽ 45 വവ്വാലുകളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ബുധനാഴ്ച പറവൂർ മേഖലയിൽ നിന്നുള്ള വവ്വാലുകളുടെ സാംപിളുകൾ ശേഖരിക്കും.
നിലവിൽ നിപ്പാ ലക്ഷണങ്ങളുമായി ആരും സംസ്ഥാനത്ത് ചികിത്സ തേടിയിട്ടില്ല. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിപ്പാ പ്രതിരോധ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകുവാൻ മൂന്നംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ട്. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ജൂലൈ പകുതി വരെയെങ്കിലും നിപ്പാ ജാഗ്രത തുടരും.